തിരുവനന്തപുരം: ഇരുട്ട് മറച്ച ആയിരം കാഴ്ചകളിൽ അറിവും സാഹിത്യവും നിറയ്‌ക്കുകയാണ് 'ദ്യുതി". കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് എന്ന സംഘടനയുടെ യുവജന വിഭാഗമാണ് 'ദ്യുതി" എന്ന വാട്സ്ആപ്പ്, ടെലിഗ്രാം കൂട്ടായ്‌മകളുടെ സാരഥികൾ. സാഹിത്യ രചനകൾ ദ്യുതിയിലൂടെ കേട്ടാസ്വദിക്കാം. മിനിപ്രകാശ്, സുമ ചന്ദ്രൻ, കെ.പി. ഉമ, വത്സ ഓണക്കൂർ, വിജയനാഥൻ പിള്ള തുടങ്ങി 40 വോളന്റിയർമാരാണ് സാഹിത്യകൃതികൾ തിരഞ്ഞെടുത്ത് ശബ്ദരൂപത്തിലാക്കി ഗ്രൂപ്പുകളിലേക്ക് നൽകുന്നത്. ഗ്രൂപ്പിലെ അംഗങ്ങളുടെ ആഗ്രഹപ്രകാരവും പുസ്തകങ്ങൾ വായിക്കും.
ഇതുവരെ ആയിരത്തിലധികം നോവലുകൾ ശബ്ദരൂപത്തിലാക്കി. എം.ടിയും മുകുന്ദനും സുഗതകുമാരിയും പാബ്ലോ നെരൂദയുമെല്ലാം കാഴ്ചമറഞ്ഞവർക്കിപ്പോൾ മനഃപാഠമാണ്.
ദ്യുതിയുടെ തുടക്കം
2015 ആഗസ്റ്റിലാണ് 'ദ്യുതി" വാട്സ്‌ആപ്പ് കൂട്ടായ്‌മ ആരംഭിച്ചത്. പത്ര വാർത്തകളും പുസ്തകങ്ങളും വായിക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ പത്രവായനയ്ക്കായി കേരളകൗമുദി 'കാഴ്ച" ആപ്പ് എത്തിയതോടെ നോവലുകളും ചെറുകഥകളും കവിതകളും വായിക്കാൻ പുതിയൊരു ഗ്രൂപ്പെന്ന ആശയമുണ്ടായത്. അങ്ങനെ 'ദ്യുതി റീഡിംഗ്" എന്ന പേരിൽ ടെലഗ്രാമിൽ ഗ്രൂപ്പ് ആരംഭിച്ചു.
വായന അങ്ങനെ
വോളന്റിയർമാർ നിശ്ചിത സമയം തീരുമാനിച്ചാണ് പുസ്തകങ്ങൾ വായിക്കുന്നത്. ഓരോ പുസ്തകവും ഒന്നിച്ചുതീർക്കുന്നതിനു പകരം ദിവസവും കൃത്യ സമയങ്ങളിൽ ഓരോ അദ്ധ്യായം വീതം വായിക്കും. രാവിലെ മുതൽ രാത്രി 12 വരെ ദിവസവും 18 പുസ്തകങ്ങൾ വരെ ശബ്ദമായി മാറും. പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും ചർച്ച ചെയ്യാൻ മറ്റൊരു ആപ്പും തയ്യാറാക്കി. 'ദ്യുതി റീഡേഴ്സ് ആൻഡ് ലിസണേഴ്‌സ്" എന്ന ഗ്രൂപ്പിൽ ചർച്ചക്കിടെ ഗ്രന്ഥകർത്താക്കളും എത്തിയിട്ടുണ്ട്.
ഇതുവരെ വായിച്ച പുസ്തകങ്ങൾ പ്രത്യേകം ഫോൾഡറിൽ ടെലിഗ്രാമിൽ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് കേൾക്കണമെന്ന് തോന്നിയാൽ കൃതി പൂർണമായും വായിക്കാനാകും. യുവജന വിഭാഗം പ്രസിഡന്റ് അനിൽകുമാറും, സെക്രട്ടറി റോബിൻ രാജുമാണ് പദ്ധതി വിജയകരമാക്കുന്നതിന്റെ പിന്നിലെ കരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |