കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനൊപ്പം സാമ്പത്തിക ലാഭവും ഉറപ്പുവരുത്തുന്ന ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കൈയടക്കിയതോടെ സംസ്ഥാനത്തൊട്ടാകെ ചാർജിംഗ് കേന്ദ്രങ്ങളൊരുക്കാൻ നൂതന പദ്ധതിയുമായി സംസ്ഥാന സർക്കാരും അനെർട്ടും രംഗത്തെത്തി. വീടുകൾ, ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കാർ, ഓട്ടോറിക്ഷ, ബൈക്ക് ചാർജ്ജിംഗ് സ്‌റ്റേഷനുകളൊരുക്കാനാണ് പദ്ധതി.
50 കിലോവാട്ട് മുതൽ 120കിലോവാട്ട് വരെയുള്ള സി.സി.എസ് മെഷീനുകളാണ് ഇതിനായി സ്ഥാപിക്കേണ്ടത്. ആദ്യത്തെ 100 അപേക്ഷകർക്ക് മെഷീനുകളുടെ 25ശതമാനം സബ്‌സിഡി ലഭിക്കും.
കഫെറ്റീരിയ, വിശ്രമസ്ഥലം, വാഷ് റൂം എന്നിവ സജ്ജീകരിക്കണമെന്നതാണ് നിബന്ധന. ഒരു യൂണിറ്റ് ചാർജ് ചെയ്യുന്നതിന് 15രൂപ ഈടാക്കാം. ഇതിൽ അഞ്ചര രൂപ കെ.എസ്.ഇ.ബിക്കും രണ്ടു രൂപ സർക്കാരിനും നൽകണം. ബാക്കി സ്റ്റേഷനുടമയ്ക്ക്.
പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസുകൾ, കൊച്ചി മെട്രോ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് ചാർജിംഗ് സ്‌റ്റേഷനുകളൊരുക്കുന്ന പദ്ധതി പുരോഗമിക്കുന്നതിനിടെയാണിത്.
മാർഗനിർദേശങ്ങൾ
1. അനെർട്ട് എം പാനൽ ചെയ്തവയും എൻ.എ.ബി.എൽ അംഗീകൃത ലാബിൽ ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് നേടിയ മെഷീനുകൾക്കാണ് സബ്‌സിഡി
2. അപേക്ഷകൾ emobility@anert.in എന്ന മെയിലിലും അയയ്ക്കാം
3. ദേശീയ പാതകൾ, എം.സി റോഡ്, മറ്റ് ദേശീയ പാതയോരങ്ങൾ എന്നിവിടങ്ങളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പരിഗണിക്കുക.
സൗരോർജ സ്‌റ്റേഷൻ
നിഴൽരഹിത സ്ഥലമുണ്ടെങ്കിൽ ചാർജിംഗ് സ്റ്റേഷനുകൾ സൗരോർജത്തിലാക്കാം. അഞ്ച് മുതൽ 50കിലോവാട്ട് വരെയുള്ള പാനലുകൾ കിലോവാട്ട് പാനലിന് 20,000രൂപ സബ്‌സിഡിയോടെ സ്ഥാപിക്കാം. 50കിലോവാട്ട് പാനലിന് 25ലക്ഷം ചെലവാകും. 10ലക്ഷം രൂപ സബ്‌സിഡി.
മെഷീനുകൾ, വില, സബ്‌സിഡി
50കിലോവാട്ട്, 10,00,000, 2,50,000
60കിലോവാട്ട്, 11,00,000, 2,75,000
100കിലോവാട്ട്, 14,00,000, 3,50,000
120കിലോവാട്ട്, 16,00,000, 4,00,000
(120കിലോവാട്ടിന് മുകളിലുള്ള മെഷീനുകൾക്ക് സബ്‌സിഡി പിന്നീട് തീരുമാനിക്കും)
നാടിന് ഉപകാരപ്രദമായ പദ്ധതി ദ്രുതഗതിയിൽ നടപ്പാക്കും.
-മനോഹരൻ.ജെ, അനെർട്ട്, ഇ -മൊബിലിറ്റി സെൽ മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |