തിരുവനന്തപുരം: ആനക്കൊമ്പടക്കമുള്ള വിലയേറിയ വനവിഭവങ്ങൾ ശേഖരിക്കാൻ വനം ആസ്ഥാനത്ത് നിർമ്മിക്കുന്ന പുതിയ സ്ട്രോംഗ് റൂം അടുത്ത മാസം ആദ്യം പ്രവർത്തനം തുടങ്ങും. നിലവിലുള്ളിടത്ത് സ്ഥലമില്ലാത്തതിനെ തുടർന്ന് ആനക്കൊമ്പും ചന്ദനമുട്ടിയുമടക്കമുള്ള അമൂല്യ വസ്തുക്കൾ സൂക്ഷിക്കാൻ കൂടുതൽ സുരക്ഷയുള്ള കെട്ടിടം വേണമെന്ന ആവശ്യത്തെ തുടർന്നാണ് കഴിഞ്ഞ സർക്കാർ പുതിയ സ്ട്രോംഗ് റൂം നിർമ്മിക്കാൻ തീരുമാനിച്ചത്. ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സിന് മുന്നിൽ 45 ലക്ഷം രൂപയ്‌ക്കാണ് കെട്ടിടം നിർമ്മിക്കുന്നത്. പാലക്കാട് ഒലവക്കോട്ടെ സ്ട്രോംഗ് റൂമിലും ആനക്കൊമ്പടക്കമുള്ളവ സൂക്ഷിച്ചിട്ടുണ്ട്.
20 ടണ്ണിലധികം ഭാരമുള്ള ആനക്കൊമ്പുകൾ സ്ട്രോംഗ് റൂമിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സുരക്ഷാ കാരണങ്ങളാൽ കൃത്യമായ കണക്ക് വനം വകുപ്പ് അധികൃതർ പുറത്തുവിടാറില്ല.
വിപുലമായ നിയമങ്ങൾ
കാട്ടാനയോ നാട്ടാനയോ ചരിഞ്ഞാൽ പല്ലും നഖവും കൊമ്പും സർക്കാരിനുള്ള മുതൽക്കൂട്ടാകണമെന്നാണ് നിയമം. ഇതനുസരിച്ചു ശേഖരിച്ചവയും റെയ്ഡിൽ പിടിച്ചെടുത്തതുമാണ് സ്ട്രോംഗ് റൂമിലുള്ളത്. മൂന്ന് പ്രധാന വനം ഉദ്യോഗസ്ഥരുടെ കൈയിലാണ് റൂമിന്റെ താക്കോലുള്ളത്. അതിനാൽ ഒരാൾ വിചാരിച്ചാൽ സ്ട്രോംഗ് റൂം തുറക്കാനാവില്ല. ആനക്കൊമ്പ് പ്രദർശിപ്പിക്കനുള്ള മ്യൂസിയം ആരംഭിക്കാൻ ആലോചിച്ചിരുന്നെങ്കിലും സുരക്ഷയെ സംബന്ധിച്ച ആശങ്ക കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കത്തിക്കൽ അപ്രായോഗികം
സംസ്ഥാനങ്ങളിലെ വനം വകുപ്പുകൾക്ക് കീഴിൽ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പ് കത്തിക്കാൻ 2013ൽ കേന്ദ്ര വനം മന്ത്രാലയം അനുമതി നൽകിയെങ്കിലും വിവാദമുണ്ടാകുമെന്ന് ഭയന്ന് സംസ്ഥാനങ്ങൾ ഇതിന് തയ്യാറായില്ല. പെട്രോളൊഴിച്ച് കത്തിച്ചാൽപ്പോലും പൂർണമായും ഇവ കത്തില്ല. കത്തിക്കുമ്പോൾ മലിനീകരണവുമുണ്ടാകും. ഇക്കാരണത്താലാണ് ഇവ സൂക്ഷിക്കാൻ പുതിയ സ്ട്രോംഗ് റൂം നിർമ്മിക്കുന്നത്.
ആനക്കൊമ്പ് കത്തിക്കാൻ തീരുമാനിച്ചിട്ടില്ല. സ്ട്രോംഗ് റൂമിന്റെ പണി അവസാനഘട്ടത്തിലാണ്.
-ബി.എൻ. നാഗരാജ്,
ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് (എസ്റ്റേറ്റ് ഓഫീസർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |