SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.25 PM IST

അന്തിക്കാട്ടെ അച്ഛനാണ് സത്യം

sathyan-

തൃശൂർ: ലൊക്കേഷൻ വിട്ടാൽ വീട്ടിലേക്ക്. അടുത്ത സിനിമ വരെ കുടുംബത്തോടൊപ്പം. അങ്ങനെയാണ് സത്യൻ അന്തിക്കാട് എന്ന അച്ഛൻ. മക്കളും പേരക്കുട്ടികളുമെല്ലാമായി സിനിമ കാണും. നാട്ടുകാര്യങ്ങളും കുടുംബവിശേഷങ്ങളും പങ്കിട്ടിരിക്കും. കൃഷി ചെയ്യും. കൊച്ചുകൊച്ചു കാര്യങ്ങളിലെ വലിയ സന്തോഷങ്ങൾ. എന്നും അന്തിക്കാടിന്റെ കുടുംബം ഇങ്ങനെയൊക്കെയാണ്.

എന്തുകൊണ്ടാണ് ഇങ്ങനെ? അന്തിക്കാടു തന്നെ പറയട്ടെ:

'' എന്റെ അച്ഛൻ പറയാതെ പറഞ്ഞ നല്ല കാര്യങ്ങളെല്ലാം മനസിലുണ്ട്. മനഃപൂർവമല്ലാതെ ഞാൻ അത് അടുത്ത തലമുറയിലേക്ക് പകരുകയാണ്. അവരുടെ ജീവിതത്തിൽ എന്നും അതുണ്ടാവും. അങ്ങനെയാണ് പൈതൃകം ഉണ്ടാകുന്നത്. മുൻ തലമുറയെ ധ്യാനിച്ചാണ് മുന്നോട്ടു പോകേണ്ടത്. അപ്പോൾ യാത്ര സുഗമമാകും. അച്ഛൻ പറഞ്ഞതെല്ലാം ഓർക്കുന്നത് നമ്മൾ അച്ഛനാകുമ്പോഴാണ്.''

സത്യൻ അന്തിക്കാടിന് മൂന്ന് ആൺമക്കളാണ്. മൂത്തവൻ അരുൺ. പിന്നെ ഇരട്ടകളായ അനൂപും അഖിലും. മക്കളുടെ ജീവിതവഴികളിലും അച്‌ഛന്റെ സന്ദേശമാണ് വെളിച്ചം. അനൂപ് സിനിമ ചെയ്യുന്നതിനു മുൻപേ, അഖിൽ സിനിമയിലെത്തി. ഒരേ ക്‌ളാസിൽ പഠിച്ച്, ഒരേ കമ്പനിയിൽ ജോലി ചെയ്തവർ. അനൂപ് അഹമ്മദാബാദിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിംഗിൽ മൂന്ന് വർഷം സിനിമ പഠിക്കുമ്പോൾ അഖിൽ അച്ഛനൊപ്പം സിനിമയിലുണ്ടായിരുന്നു. അവരുടെ അഭിരുചികളും ഇഷ്ടങ്ങളും ഒന്നാണ്. ബിസിനസുമായി കോഴിക്കോട്ട് താമസമാക്കിയ അരുണും അച്ഛൻ വീട്ടിലുള്ളപ്പോൾ തിരക്കെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം തറവാട്ടിലെത്തും. പിന്നെ ആകെയൊരു മേളമാണ്. ഇഷ്ട വിഭവങ്ങൾക്കൊപ്പം സ്നേഹവും വിളമ്പി ഒപ്പമുണ്ടാകും സത്യന്റെ ഭാര്യ നിമ്മി എന്ന നിർമ്മല.

കൊവിഡിൽ തളരാതെ...

കൊല്ലത്തിൽ ഒരു സിനിമയാണ് സത്യൻ ചെയ്യാറുള്ളത്. അതിനാൽ വീട്ടിലിരിക്കുന്നതിന്റെ സംതൃപ്തി ഇരുപത് വർഷത്തിലേറെയായി അനുഭവിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിലും അടച്ചിടലിലും വേവലാതിയുണ്ട്. സിനിമാവ്യവസായം സ്തംഭനത്തിലാണ്. വേണ്ടപ്പെട്ടവർ വിട്ടുപോകുന്നതിന്റെ വേദന. എങ്കിലും പ്രതീക്ഷകളുണ്ട്. ജയറാം, മീരജാസ്‌മിൻ, ദേവിക സഞ്ജയ് എന്നിവർ അഭിനയിക്കുന്ന സിനിമയുടെ തിരക്കഥ മിനുക്കുകയാണിപ്പോൾ. അനുമതി കിട്ടിയാലുടൻ ചിത്രീകരണം. മമ്മൂട്ടിയുമൊത്തുള്ള സിനിമ ആലോചിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞ് മതിയെന്ന് തീരുമാനിച്ചു.

അച്ഛനും അമ്മയ്ക്കും പരിസ്ഥിതിക്കുമെല്ലാം ദിനങ്ങൾ കൊണ്ടാടുന്നത് അടുത്തകാലത്ത് തുടങ്ങിയതാണ്. ഓർമ്മപ്പെടുത്താതെ തന്നെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന, മുതിർന്നവരെ ആദരിക്കുന്ന, തള്ളിപ്പറയാത്ത ഒരു തലമുറയുണ്ടായിരുന്നു. അതും ഓർക്കണം.

- സത്യൻ അന്തിക്കാട്‌

എന്റെ ആദ്യസിനിമ 'വരനെ ആവശ്യമുണ്ട്' കണ്ട ശേഷം അച്ഛൻ പറഞ്ഞത്, സ്ക്രിപ്റ്റ് മുൻപ് തരാതിരുന്നത് നന്നായി, അല്ലെങ്കിൽ ടെൻഷൻ അടിച്ചേനെ എന്നാണ്. ആദ്യപകുതി മാത്രമേ വായിക്കാൻ കൊടുത്തുള്ളൂ. വ്യക്തിബന്ധങ്ങളും ജീവിതചിത്രങ്ങളും സിനിമയിൽ കൊണ്ടുവന്നതാണ് അച്ഛന്റെ സ്വാധീനം.

- അനൂപ് സത്യൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANTHIKKAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.