മിമിക്സ്, ഓട്ടോ ഡ്രൈവർ, ബിസിനസ്, സംവിധാനം - വിനോദ് നെട്ടത്താണിയുടെ ജീവിതം സിനിമയെ വെല്ലും
തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. ജീവിക്കാൻ ഓട്ടോയും ടാക്സിയും ഓടിച്ചു. ഗൾഫിൽ പോയി. തിരിച്ചുവന്നു ബിസിനസ് തുടങ്ങി. അത് പൊട്ടിപ്പൊളിഞ്ഞു. കടം കയറി കിടപ്പാടം പോയി. വിനോദ് പക്ഷേ തോറ്റില്ല. സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ആ സിനിമയാണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്ന ഒരു പക്കാ നാടൻ പ്രേമം.
സ്ക്രീനിൽ സംവിധാനം വിനോദ് നെട്ടത്താണി എന്ന് തെളിഞ്ഞപ്പോൾ വിനോദിന്റെ കണ്ണു നിറഞ്ഞ് തൂവി.
പിന്നിട്ട കനൽ വഴികൾ ഫ്ളാഷ്ബാക്കായി ഓടിയെത്തുന്നു...
വിഴിഞ്ഞം ആഴിമലയ്ക്കുടുത്താണ് നെട്ടത്താണി. പുന്നക്കുളം കോട്ടുകാൽ സ്കൂളിൽ പഠിക്കുമ്പോൾ കലാരംഗത്ത് സജീവമായിരുന്നു വിനോദ്. സിനിമയിലെ കാരക്ടർ റോൾ പ്രതീക്ഷിച്ചാണ് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അഭിനയിക്കാൻ പോയത്. ദിലീപ് നായകനായ സ്പീഡിൽ ജൂനിയർ ആർട്ടിസ്റ്റായി. മഹാസമുദ്രം, രാവണൻ, നോട്ട് ബുക്ക് തുടങ്ങിയ സിനിമകളിലും മുഖം കാണിച്ചു. ഇതിനിടെ നാടകം, മിമിക്സ്, കണ്ണുകെട്ടി സൈക്കിളോടിക്കൽ...
ഇങ്ങനെ ജീവിക്കാൻ കഴിയില്ലെന്ന് വീട്ടുകാർ പറഞ്ഞപ്പോൾ ഡ്രൈവിംഗ് പഠിച്ച് ഗൾഫിലേക്കു പോയി. അവിടെ രണ്ടു വർഷം. തിരിച്ചുവന്ന സംവിധാനവും ഡബ്ബിംഗും പഠിച്ചു. സുഹൃത്ത് പ്രവീണുമായി ചേർന്ന് ഹ്രസ്വ സിനിമകൾ ഒരുക്കി. സീരിയലുകളിൽ ചെറുവേഷങ്ങളും. ബാലരാമപുരത്ത് സ്പെയർ പാർട്സ് ബിസിനസും ആരംഭിച്ചു. അത് പൊളിഞ്ഞു. കടം കയറി. വീടും സ്ഥലവും നഷ്ടപ്പെട്ടു. അമ്മ ഗോമതിയേയും അച്ഛൻ ഗോപാലകൃഷ്ണനേയും കൂട്ടി വാടകവീട്ടിലേക്കു മാറി. അന്നം മുട്ടാതിരിക്കാൻ ഓട്ടോ ഓടിച്ചു.
രാജു സി. ചേന്നാടിന്റെ രചനയിൽ സിനിമ സംവിധാനം ചെയ്യാൻ ശ്രമിച്ചെങ്കിലും നിർമ്മാതാവിനെ കിട്ടിയില്ല. കോവളം എം.എൽ.എ വിൻസെന്റിന്റെ ഡ്രൈവറായതോടെ തലവര തെളിഞ്ഞു. എം.എൽ.എക്കൊപ്പമുള്ള യാത്രയിൽ പരിചയപ്പെട്ട കരുമം അബ്ദുൾകരിമാണ് നിർമ്മാതാവ് സജാദ്.എമ്മിനടുത്ത് വിനോദിനെ എത്തിച്ചത്. അഞ്ച് വർഷം മുമ്പ് തുടങ്ങിയ പരിശ്രമം ഫലം കണ്ടു. സിനിമ റിലീസായി. വ്യത്യസ്തപ്രമേയം ഇഷ്ടപ്പെടുന്ന മലയാളികൾ ചിത്രത്തെ ഏറ്റെടുത്തെന്നാണ് തിയേറ്ററുകളിലെ പ്രതികരണം സൂചിപ്പിക്കുന്നത്.
''സ്വന്തമായി രണ്ട് സെന്റ് ഭൂമി അതിലൊരു വീട് അതാണ് എന്റെ അടുത്ത സ്വപ്നം''- വിനോദ് നെട്ടത്താണി
''ഒരു പക്കാ നാടൻ പ്രേമം കണ്ടു. ഏറെക്കാലത്തിനു ശേഷമാണ് നല്ലൊരു സിനിമ കാണുന്നത്'' എം.വിൻസെന്റ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |