തിരുവനന്തപുരം: സൗരോർജ്ജ ഉത്പാദനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ പത്ത് അണക്കെട്ടുകളിൽ വൈദ്യുതി ബോർഡ് ഫ്ളോട്ടിംഗ് സോളാർ പ്ളാന്റുകൾ സ്ഥാപിക്കുന്നു. രണ്ട് ഡാമുകൾ വാട്ടർ അതോറിറ്റിയുടേതാണ്. 350-500 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം. നിലവിൽ 298 മെഗാവാട്ടാണ്.
പ്ളാന്റ് നിർമ്മാണത്തിന് അന്താരാഷ്ട്ര ടെൻഡർ ക്ഷണിച്ചു. രൂപകല്പന, നിർമ്മാണം, ടെസ്റ്റിംഗ്, സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കൽ, കമ്മിഷനിംഗ് എന്നിവയെല്ലാം നിർവഹിക്കാൻ താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. സോളാർ പ്ളാന്റ് നിർമ്മാണത്തിൽ അഞ്ച് വർഷത്തെയെങ്കിലും പരിചയം വേണം. 29വരെ ടെൻഡർ സ്വീകരിക്കും. 15നാണ് പ്രീബിഡ് മീറ്റിംഗ്. 31ന് തുറക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുമായി 25 വർഷത്തേക്ക് വൈദ്യുതി വാങ്ങൽ കരാർ ഒപ്പുവയ്ക്കും. നിരക്ക് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കും.
സോളാർ, കാറ്റ് തുടങ്ങി പാരമ്പര്യേതര ഉൗർജ്ജ ഉത്പാദനത്തിനായി സംസ്ഥാനം നടപ്പാക്കിയ പദ്ധതികളൊന്നും വിജയിച്ചില്ല. തമിഴ്നാട് 4975 മെഗാവാട്ടിന്റെ സോളാർ ശേഷി കൈവരിച്ചിട്ടും കേരളത്തിൽ 298 മെഗാവാട്ട് മാത്രമേയുള്ളൂ. സ്വകാര്യ സോളാർ പാർക്കുകളിലെ വൈദ്യുതി കൂടി വാങ്ങി ക്വോട്ട പൂർത്തിയാക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനം. പുരപ്പുറ സോളാർ പദ്ധതിയിലൂടെ 350 മെഗാവാട്ട് ലക്ഷ്യമിട്ടെങ്കിലും10.98 മെഗാവാട്ട് മാത്രമാണ് പൂർത്തിയാക്കിയത്. പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ ഭീമമായ ചെലവാണ് പ്രധാന പ്രതിസന്ധി. ഫ്ളോട്ടിംഗ് സോളാർ പദ്ധതി ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
സ്ഥാപിക്കുന്നത് ഇവിടങ്ങളിൽ
പൊൻമുടി, കല്ലാർകുട്ടി, സെങ്കുളം, കല്ലാർ, കുണ്ടല, മാട്ടുപ്പെട്ടി, ആനയിറങ്കൽ, ബാണാസുരസാഗർ (കെ.എസ്.ഇ.ബി ഡാമുകൾ), അരുവിക്കര, പേപ്പാറ (ജല അതോറിട്ടി സംഭരണികൾ). ഓരോ കമ്പനിക്കും മൂന്ന് ഡാമുകൾ ഏറ്റെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |