SignIn
Kerala Kaumudi Online
Thursday, 25 April 2024 9.42 AM IST

ജിസാറ്റ് -24 വിക്ഷേപണത്തിന് വീണ്ടും ഫ്രഞ്ച് ഗയാനയിലേക്ക്

gsat24

തിരുവനന്തപുരം: നാലുടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാകുന്ന ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റ് ഉണ്ടായിരിക്കെ കൂറ്റൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഇന്ത്യ വീണ്ടും ഫ്രഞ്ച് ഗയാനയിലേക്ക്. ജിസാറ്റ് -24 ഉപഗ്രഹമാണ് ജൂൺ 22ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്നത്.

2017ൽ എെ.എസ്.ആർ.ഒ വികസിപ്പിച്ച ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റ് സജ്ജമാകുന്നതോടെ വൻകിട ഉപഗ്രഹവിക്ഷേപണത്തിന് മറ്റ് ഏജൻസികളെ ആശ്രയിക്കേണ്ടതില്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ജി.എസ്.എൽ.വി മാർക്ക് ത്രിയുടെ ഉപഗ്രഹവാഹകഭാഗമായ അപ്പർ സ്റ്റേജ് വിശ്വാസ്യത തെളിയിച്ചിട്ടില്ലെന്ന ആശങ്കയാണ് മാറ്റത്തിന് കാരണം. 2020ജനുവരി 17ന് ജി സാറ്റ്-30ന്റെ വിക്ഷേപണത്തിനായാണ് ഇതിന് മുമ്പ് ഏരിയൻ 5 റോക്കറ്റിനെ ആശ്രയിച്ചത്

 ചെലവ് 364 കോടി മാത്രം

ജി.എസ്.എൽ.വി ഉപയോഗിച്ച് വിക്ഷേപിച്ചാൽ ചെലവ് 364 കോടിരൂപ മാത്രമാണ്. ഏരിയൻ 5ന് ചെലവ് 1373 കോടിരൂപ. ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ ഉപഗ്രഹ വിക്ഷേപണ ഏജൻസിയാണ് ഐ.എസ്.ആർ.ഒ. രണ്ടുടൺവരെ ഭാരമുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ പി.എസ്.എൽ.വി റോക്കറ്റ് മുൻനിരയിലാണ്. അമേരിക്കപോലും പി.എസ്.എൽ.വിയെ ആശ്രയിക്കുന്നുണ്ട്. 54 വിക്ഷേപണങ്ങളിൽ 52ഉം പി.എസ്.എൽ.വി വിജയിച്ചു. അതേപാത പിന്തുടർന്ന് ജി.എസ്.എൽ.വി മാർക്ക് ത്രി ഇതുവരെ നാലു വിക്ഷേപണങ്ങൾ നടത്തി. നാലും വിജയമായിരുന്നു. ഇന്ത്യയുടെ മനുഷ്യബഹിരാകാശപദ്ധതിക്ക് ഉപയോഗിക്കുന്നതും ജി.എസ്.എൽ.വി മാർക്ക് ത്രി റോക്കറ്റിന്റെ പരിഷ്ക്കരിച്ച പതിപ്പാണ്.

 ന്യൂസ്‌പേസിന്റെ ആദ്യസംരംഭം

ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യസംരംഭമാണ് ജിസാറ്റ് -24. ഭാരം 4 ടൺ. ടാറ്റാ സ്കൈയ്ക്ക് വേണ്ടിയാണിത് ഇപ്പോൾ ഉപയോഗിക്കുക. വാർത്താവിനിമയത്തിനും ഡി.ടി.എച്ച് സേവനങ്ങൾക്കുമുളള ക്യു ബാൻഡ് ട്രാൻസ്പോണ്ടറുകളാണിതിലുള്ളത്. കാലാവധി 15 വർഷം. വിജയകരമാണെങ്കിൽ നിരവധി വാണിജ്യഉപഗ്രഹങ്ങൾ ന്യൂസ്പേസ് വിക്ഷേപിക്കും.

 ഉപഗ്രഹം എത്തിച്ചത് വ്യോമസേന

കഴിഞ്ഞ മാർച്ചിൽ നടത്താനിരുന്ന ജിസാറ്റ്- 24വിക്ഷേപണം യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വൈകിയത്. യുദ്ധം തുടങ്ങിയതോടെ ഉപഗ്രഹം കൊണ്ടുപോകാൻ എ.എൻ 124 റഷ്യൻ വിമാനങ്ങൾ ലഭിച്ചില്ല. തുടർന്ന് ബംഗളൂരുവിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ ഗ്ളോബ് മാസ്റ്റർ സി 177 വിമാനങ്ങളിലാണ് ഉപഗ്രഹം രണ്ടുഭാഗങ്ങളായി കൗറുവിൽ എത്തിച്ചത്. ജി സാറ്റിനൊപ്പം മലേഷ്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ മീസാറ്റ് 3ഡിയും വിക്ഷേപിക്കുന്നുണ്ട്. ഭൂമിയിൽ നിന്ന് 36,000കിലോമീറ്റർ ഉയരത്തിലാണ് ജി-സാറ്റ് 24ന്റെ ഭ്രമണപഥം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GSAT 24
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.