തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് താങ്ങും തണലുമാകേണ്ട കൈവല്യ പദ്ധതിയുടെ സ്വയം തൊഴിൽ വായ്പയ്ക്ക് വിവിധ ജില്ലകളിൽ കാത്തിരിക്കുന്നത് ആയിരത്തോളം പേർ. ഫണ്ടിന്റെ അപര്യാപ്തത മൂലം ഇവരുടെ കാത്തിരിപ്പ് നീളും.
കൊവിഡ് പ്രതിസന്ധിയിൽ പ്ലാൻ ഫണ്ടിൽ നിന്ന് പദ്ധതികൾക്ക് പണം അനുവദിക്കുന്നതിന് നിയന്ത്രണമുണ്ടെന്നാണ് വിശദീകരണം. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന ആവിഷ്‌കരിച്ച് പദ്ധതിയാണിത്.
ഇതുവരെ അംഗീകരിച്ച 7449 അപേക്ഷകളിൽ 6954 ഗുണഭോക്താക്കൾക്ക് വായ്പ വിതരണം ചെയ്‌തു. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനുമായി സഹകരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെയായിരുന്നു ഇത്. ഇപ്പോഴും അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്.
പദ്ധതിയുടെ ഘടകങ്ങൾ
വൊക്കേഷണൽ ആൻഡ് കരിയർ ഗൈഡൻസ്
കപ്പാസിറ്റി ബിൽഡിംഗ്
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലനം
സ്വയം തൊഴിൽ വായ്പ
50,000 രൂപ വരെ വായ്പ
സ്വയംതൊഴിൽ കണ്ടെത്താൻ ഒരാൾക്ക് 50,000 രൂപ വരെ വായ്പ അനുവദിക്കും. ആവശ്യമെങ്കിൽ ഒരു ലക്ഷം രൂപ വരെയും. ഗ്രൂപ്പ് സംരംഭങ്ങളെയും പരിഗണിക്കും. ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഇതേ നിരക്കിൽ വായ്പ ലഭിക്കും. പരമാവധി 25,000 രൂപ വരെ സർക്കാർ സബ്സിഡി.സേവനം, ലഘുനിർമാണ സ്ഥാപനങ്ങൾ, വ്യാപാരം, കൃഷി എന്നിവയ്ക്കെല്ലാം അനുകൂല്യം ലഭിക്കും.
യോഗ്യതകൾ
സംരംഭകൻ 21 നും 55 നുമിടയിൽ പ്രായമുള്ളയാളാകണം.
കുടുംബവാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്.
എഴുതാനും വായിക്കാനും അറിഞ്ഞാൽ മതി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കണം.
സംരംഭം സ്വന്തമായി നടത്താൻ കഴിയാത്തത്ര അംഗവൈകല്യമുള്ള പക്ഷം അടുത്ത ബന്ധുവിനെയും (മാതാവ്/പിതാവ്/ഭർത്താവ്/ഭാര്യ/മകൻ/മകൾ ) ഉൾപ്പെടുത്താം
ധനസഹായം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിത വേതനമില്ല.
നടപടികൾ
അപേക്ഷാ ഫോറം സൗജന്യം. തിരിച്ചറിയൽ രേഖ, ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥിരം ആസ്തി എന്നിവ അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം. ജില്ലാ കളക്ടർ ചെയർമാനും റീജിണൽ എംപ്ലോയ്മെന്റ് ഓഫിസർ കൺവീനറുമായ ജില്ലാതല സമിതിയാണ് അപേക്ഷ അംഗീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |