കണ്ണൂർ: കൈയിൽ കിട്ടുന്ന തുണ്ടു കടലാസുകളിലും വീട്ടുചുമരുകളിലും ഹെർഷൽ ദീപ്തെയുടെ കുഞ്ഞുവിരലുകൾ ഓടിനടന്നു. പ്രായത്തിനപ്പുറം വികസിച്ച ഭാവനയിൽ വിടർന്നത് പുതിയ കാഴ്ചകൾ. ഓരോ വരയിലും പുതുമ ചാലിച്ച ഈ ഒമ്പത് വയസുകാരൻ കഴിഞ്ഞ നാല് വർഷത്തിനിടെ വരച്ചത് മൂവായിരം ചിത്രങ്ങൾ.
ഹെർഷലിന്റെ വർണക്കൂട്ടുകൾ വിസ്മയമായി മാറിയതു വളരെ പെട്ടെന്നാണ്. മാതാപിതാക്കളും ബന്ധുക്കളും അതുകണ്ട് സന്തോഷിച്ചു. എത്തിപ്പിടിക്കാനാകാത്ത ലോകത്തെ പുതിയ കഥകളും മഹാന്മാരുടെ ജീവിതവഴികളും മകന് പറഞ്ഞുകൊടുത്തു. പിക്കാസോയുടെയും വാൻഗോഗിന്റെയും ആരാധകനായി ഹെർഷൽ വളരെവേഗം മാറി. സാധാരണ കുട്ടികൾ വരയ്ക്കുംപോലെ പുഴയോ മലയോ മാർക്കറ്റോ ഉത്സവങ്ങളോ അല്ല ഹെർഷൽ വരച്ചത്. കാറൽ മാക്സും ഐൻസ്റ്റീനും സിഗ്‌മണ്ട് ഫ്രോയിഡുമെല്ലാം മറ്റൊരു ക്ളിന്റ് എന്നു വിശേഷിപ്പിക്കാവുന്ന ഹെർഷൽ ദീപ്തെയുടെ കുഞ്ഞുവിരലുകളിൽ വിരിഞ്ഞു.
വടകര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ടി.പി. ബിനീഷിന്റെയും കൂർഗ് കോഫി ബോർഡിലെ ഉദ്യോഗസ്ഥ പി. മഹിജയുടെയും ഏക മകൻ ഹെർഷൽ മൂന്നാം വയസിലാണ് വർണങ്ങളുടെ ലോകത്തെത്തുന്നത്. ഇപ്പോൾ ചോമ്പാൽ എൽ.പി സ്കൂൾ നാലാം ക്ളാസ് വിദ്യാർത്ഥിയാണ്.
ചിത്രകല ഔപചാരികമായി പഠിച്ചതല്ല. അമ്മയ്ക്കൊപ്പം വയനാട്ടിൽ ക്വാർട്ടേഴ്സിൽ താമസിച്ചുതുടങ്ങിയപ്പോഴാണ് കാടും വന്യജീവികളും വരകളിൽ ഇടംപിടിച്ചത്. മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് മുതൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വരെയും ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്രമോദി വരെയും ആ ഭാവനയിൽ വിടർന്നു. ലോകനേതാക്കൾ, സ്‌പോർട്സ് താരങ്ങൾ, ശാസ്ത്രജ്ഞന്മാർ, രാഷ്ട്രീയ നേതാക്കൾ, സാഹിത്യകാരന്മാർ, ചലച്ചിത്രതാരങ്ങൾ എന്നിവർക്കുപുറമെ കാർട്ടൂൺ കഥാപാത്രങ്ങളും മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും വരകളിൽ വന്നുചേർന്നു. തൊട്ടടുത്ത പ്രദേശമായ മാഹിയിൽ താമസിക്കുന്ന എം. മുകുന്ദന്റെ ചിത്രങ്ങളും ഏറെയുണ്ട്.
എണ്ണച്ചായം, ജലച്ചായം, അക്രിലിക് എന്നിവയ്‌ക്കു പുറമെ പെൻസിൽ, പെൻ എന്നിവ കൊണ്ടും വരച്ചിട്ടുണ്ട്. 2000 ചിത്രങ്ങൾ ലോക് ഡൗൺ കാലത്താണ് വരച്ചത്. രാത്രി 10 മണിക്കുശേഷമാണ് അപൂർവ ചിത്രങ്ങൾ ഏറെയും പിറന്നത്. മകന്റെ ചിത്രങ്ങൾ നശിച്ചുപോകാതെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം.
'പ്രകൃതി ദൃശ്യങ്ങൾ വരയ്ക്കുന്നതല്ല കൂടുതൽ ഇഷ്ടം. കാണാത്ത കാഴ്ചകളും അറിയപ്പെടാത്ത ലോകവും വരയ്ക്കാനാണ്".
-ഹെർഷൽ ദീപ്തെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |