കൊല്ലം: തലേദിവസം കണിക്കൊന്നയിൽ നിന്ന് ഒടിച്ചെടുത്ത കർണികാരപ്പൂക്കൾ നമുക്ക് വിഷുക്കണിയാവുമ്പോൾ, പത്തനാപുരം ആവണീശ്വരത്ത് കെ.ബാലചന്ദ്രന്റെ വീട്ടിലെ പൂജാമുറിയിൽ പൂത്തുലഞ്ഞ കണിക്കൊന്ന മരം തന്നെ കണ്ണിന് വിരുന്നാവും.
പുഴയോരം എന്ന പേരിൽ ഗാർഡനിംഗ് നടത്തുന്ന ബാലചന്ദ്രൻ പത്ത് വർഷം മുമ്പ് ചട്ടിയിൽ ബോൺസായി വളർത്താൻ നട്ട കൊന്നത്തൈയാണ് പൂവിട്ടത്. ചാണകപ്പൊടിയും ചകിരിച്ചോറുമടക്കമുള്ള ജൈവവളം നൽകിയും ശിഖരങ്ങൾ വെട്ടിയൊതുക്കിയും പരിപാലിച്ചതിന് ഫലമുണ്ടായി.
ഒന്നരയടി പൊക്കമുള്ള കൊന്ന കഴിഞ്ഞ വിഷുക്കാലത്താണ് ആദ്യം പൂത്തത്. വിഷുവിന്റെ വരവ് അറിയിച്ച് ഇക്കുറി നേരത്തേ പൂവിട്ടു തുടങ്ങി.പൂന്തോട്ടത്തിൽ ആലും മാവും പുളിയും ചാമ്പയുമടക്കം ബോൺസായി മരങ്ങളുണ്ട്. കൊട്ടാരക്കരയിൽ ഫയർ ആൻഡ് സേഫ്ടി അദ്ധ്യാപകനായിരുന്ന ബാലചന്ദ്രൻ ഇപ്പോൾ ലാൻഡ് സ്കേപ്പിംഗ് മേഖലയിലാണ് പ്രവർത്തനം. ഭാര്യ റിട്ട. അദ്ധ്യാപിക ഗീതാകുമാരിയും മക്കൾ കൃഷ്ണേന്ദുവും പൗർണമിയും കണിക്കൊന്ന പൂത്തതിന്റെ സന്തോഷത്തിലാണ്. വിഷുത്തലേന്ന് ചെടിച്ചട്ടി പൂജാമുറിയിലേക്ക് മാറ്റി കണിയൊരുക്കും.
" ബോൺസായി കണിക്കൊന്ന ഈ വിഷുക്കാലത്ത് ഇത്രയും പൂവിടുമെന്ന് പ്രതീക്ഷിച്ചില്ല. കൂടുതൽ തൈകൾ നട്ടുപിടിപ്പിക്കും.''
-കെ.ബാലചന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |