തിരുവനന്തപുരം: വസ്തുതരംമാറ്റത്തിന് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ 20,000 ത്തിലധികം അപേക്ഷകൾ കൂടി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തീർപ്പാക്കിയതായി റവന്യുവകുപ്പ്. രണ്ടു ദിവസത്തിനുള്ളിലേ വ്യക്തമായ കണക്ക് ലഭ്യമാവൂ.
കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളും നവംബറിനുള്ളിൽ തീർപ്പാക്കാനുള്ള പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി മേയ് 26 ന് റവന്യുവകുപ്പ് മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും. ജില്ല തിരിച്ച് തീർപ്പാക്കിയ അപേക്ഷകളുടെ വിശദാംശങ്ങൾ യോഗത്തിൽ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തീർപ്പാവാതെ കെട്ടിക്കിടക്കുന്ന 1,30,000 വസ്തുതരംമാറ്റ അപേക്ഷകളുടെ സ്ഥിതിയെപ്പറ്റി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ മന്ത്രി കെ. രാജന്റെ ഇടപെടലിൽ മാർച്ച് 15 മുതൽ പ്രത്യേക നടപടികൾ ആരംഭിക്കുകയായിരുന്നു. ഏപ്രിൽ 20 വരെ 52,000 കടലാസ് അപേക്ഷകളിൽ തീർപ്പാവുകയും ചെയ്തു.
ഓൺലൈൻ അപേക്ഷ പെരുകുന്നു
വസ്തുതരംമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകളുടെ എണ്ണം കൂടുന്നെങ്കിലും തീർപ്പാക്കലിൽ അത്ര പുരോഗതിയില്ല. ജനുവരി ഒന്നു മുതൽ ഏപ്രിൽ വരെ 50,000 അപേക്ഷകളാണ് കിട്ടിയതെങ്കിൽ മേയ് മാസത്തിൽ ഇത് 75,439 ആയി. തീർപ്പായത് 545 എണ്ണം. കടലാസ് അപേക്ഷകളുടെ തീർപ്പാക്കൽ ഏറെക്കുറെ പൂർത്തിയായശേഷം ഓൺലൈൻ അപേക്ഷകളും സമയബന്ധിതമായി തീർക്കാനാണ് തീരുമാനം.
താത്കാലിക നിയമനം
തീർപ്പാക്കൽ വേഗത്തിലാക്കാൻ മിക്കവാറും എല്ലാ ജില്ലകളിലും താത്കാലിക ജീവനക്കാരുടെ നിയമനം പൂർത്തിയായി. 972 പേർക്കാണ് നിയമനം. 14 ജില്ലകൾക്കുമായി ഇതുവരെ 300 ലധികം വാഹനങ്ങളും ലഭ്യമാക്കി. റവന്യു വകുപ്പിന് കൈമാറി കിട്ടിയില്ലെങ്കിലും മതിയായ ഫണ്ടും (31.61 കോടി) അനുവദിച്ചിട്ടുണ്ട്.
1,30,000- കെട്ടിക്കിടന്ന അപേക്ഷകൾ
52,000- ഏപ്രിൽ 20വരെ തീർപ്പാക്കിയത്
20,000- കഴിഞ്ഞ മാസം തീർപ്പായത് (അനൗദ്യോഗികം)
75,439 - ജനുവരി മുതൽ ലഭിച്ച ഓൺലൈൻ അപേക്ഷകൾ
`ജീവനക്കാരും വാഹനസൗകര്യവും അടക്കം ലഭ്യമാക്കി. നവംബറിനുള്ളിൽ കടലാസ് അപേക്ഷകളുടെ തീർപ്പ് പൂർത്തിയാക്കും. ഓൺലൈൻ അപേക്ഷകളുടെ കാര്യത്തിലും ഇതേ ജാഗ്രത കാട്ടും.'
-കെ.രാജൻ, റവന്യു മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |