തിരുവനന്തപുരം: ചോറു കിട്ടണോ, പുസ്തകം വായിക്കണം. വീട്ടിലെ ഈ പട്ടാള ചിട്ടയാണ് ബിച്ചുതിരുമല എന്ന ശിവശങ്കരൻനായരെ പാട്ടിന്റെ വഴിയേ നടത്തിയത്. അന്ന് വായിച്ചു കൂട്ടിയ പുസ്തകങ്ങളാണ് മനസിനെ ഭാവനയുടെ അക്ഷയ ഖനിയാക്കിയത്. അത് ബിച്ചുവെന്ന പാട്ടെഴുത്തുകാരന്റെ ആവനാഴിയിൽ നിറച്ചത് തൊടുത്തിട്ടും തീരാത്ത മലരമ്പുകൾ. മുത്തച്ഛൻ വിദ്വാൻ സി.ഐ .ഗോപാലപിള്ള പണ്ഡിതനും പ്രാസംഗികനും. മുത്തച്ഛന്റെ സഹോദരൻ സി.ഐ.പരമേശ്വരൻപിള്ള നടനും. രണ്ടാളും കഥകൾ പറയുന്നതിൽ അഗ്രഗണ്യർ. അവരാണ് വായനയുടെ വഴിയിലൂടെ തെളിച്ചുവിട്ടത്.
സാഹിത്യരചനകൾക്ക് പൊതുവേ പ്രയോഗിക്കാത്ത പല വാക്കുകളും ഗാനങ്ങളിൽ വിളക്കി ചേർക്കാൻ ബിച്ചുവിന് കഴിഞ്ഞു. 'തേങ്ങയും ചക്കരയും"പോലെ. അനുജത്തിയായ ഗായിക സുശീലാദേവിക്കൊപ്പം ബാല്യകാലത്തെ സംഗീത പഠനവും പാട്ടെഴുത്തിന് താളം പകർന്നു.ജീവിതം പഠിപ്പിച്ച അനുഭവങ്ങളിൽ ചാലിച്ചാണ് അദ്ദേഹം ഗാനങ്ങൾ എഴുതിയത്. ഇളയരാജയുടെ സംഗീതത്തിൽ 'പപ്പയുടെ സ്വന്തം അപ്പൂസ് " എന്ന ചിത്രത്തിൽ ജാനകിയമ്മ പാടിയ 'ഓലത്തുമ്പത്തിരുന്ന് ഊയലാടും ചെല്ല പൈങ്കിളി"എന്ന പാട്ട് ബാല്യകാലത്തെ നോവിന്റെ സാക്ഷ്യമാണ്. ' എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ "എന്ന അടുത്തവരി കണ്ണീർ തൂവിയാണ് എഴുതിയതെന്ന് ബിച്ചു പറഞ്ഞിട്ടുണ്ട്. തിരിച്ചറിവില്ലാത്ത കാലത്ത് വേർപെട്ടുപോയ കുഞ്ഞനുജന്റെ അവ്യക്ത രൂപമായിരുന്നു മനസിൽ. ബിച്ചുവിന് നാലുവയസ്. ഒരുരാത്രി അനുജൻ നിർത്താതെ കരച്ചിൽ. 'എപ്പോഴോ ആ കരച്ചിൽ നിലച്ചു. അടുത്ത ദിവസം രാവിലെ വീട്ടിലെ കാര്യസ്ഥൻ വലിയൊരു വാഴയില വെട്ടി തിണ്ണയിൽ ഇട്ടു. ആർക്ക് ചോറു വിളമ്പാനാണ് ഇത്രയും വലിയ ഇലയെന്നായിരുന്നു അപ്പോൾ തോന്നിയത്. ഏറെ നാൾ കഴിഞ്ഞാണ് മനസിലായത്, വലിയ ഇലയിൽ പൊതിഞ്ഞത് സ്വന്തം അനുജനെ ആയിരുന്നെന്ന് ". അമ്മ അനുജനെ മടിയിൽ കിടത്തി എണ്ണപുരട്ടി കുളിപ്പിക്കുന്ന അവ്യക്തമായ ഓർമ്മയാണ് ആ പാട്ടായി പിറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |