തിരുവനന്തപുരം: കുട്ടിക്കാലം മുതൽ സരസ്വതി കടാക്ഷം ലഭിച്ച ചേട്ടൻ നിശ്ചലനായി കിടക്കുമ്പോൾ സുശീലാദേവിക്ക് സങ്കടം അടക്കാനായില്ല. കരഞ്ഞു തളർന്ന സുശീലയോട് അധികം സംസാരിക്കരുതെന്ന് ബന്ധുക്കൾ സ്‌നേഹപൂർവം ശാസിച്ചു. എന്നാൽ, ചേട്ടനെക്കുറിച്ചുളള ഓർമ്മകൾ ശോകഗാനമെന്നപോലെ സുശീലയുടെ മനസ്സിൽ നിറഞ്ഞുകൊണ്ടേയിരുന്നു. പാട്ടുകാരിയും സംഗീതാദ്ധ്യാപികയുമായിരുന്ന സുശീലയെ പാട്ടിന്റെ വഴിയേ നടത്തിച്ചത് ബിച്ചു തിരുമലയാണ്. ചേട്ടനെഴുതുന്ന കവിതകൾ ചൊല്ലിയായിരുന്നു തുടക്കം. ബിച്ചുവേട്ടൻ പഠിപ്പിച്ച ലളിതഗാനങ്ങൾ അവർ പതിയെ മൂളി. 'പൂങ്കാറ്റിനോടും കടലിനോടും...' എന്ന ഗാനം പാടിയപ്പോൾ സുശീല വിങ്ങിപ്പൊട്ടി. 'പൂമുഖപ്പടിയിൽ നിന്നെയും കാത്ത്' എന്ന സിനിമയിലെ ഈ ഗാനം ചിത്രം ഇറങ്ങുന്നതിനും വർഷങ്ങൾക്ക് മുമ്പ് ബിച്ചുതിരുമല എഴുതിയ ലളിതഗാനമായിരുന്നു. കോളേജിലെ ലളിതഗാന മത്സരത്തിൽ സുശീല ഈ പാട്ട് പാടി സമ്മാനവും നേടി.
ബിച്ചു തിരുമല പുറത്തിറക്കിയ ധാരാളം കാസറ്റുകൾക്ക് വേണ്ടിയും സുശീലാദേവി പാടിയിട്ടുണ്ട്. അതിൽ ഹിറ്റായത് 'പൂക്കണി'യെന്ന കാസറ്റിലെ ഗാനങ്ങളായിരുന്നു. അദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നതോടെ ചേട്ടനുവേണ്ടി സിനിമയിൽ പാടാൻ കഴിയാതെപോയി. ചേട്ടനെഴുതുന്ന വരികൾ യേശുദാസ് പാടുന്നതാണ് കൂടുതൽ ഇഷ്‌ടമെന്നും സുശീലാദേവി പറഞ്ഞു. സുശീലയ്‌ക്കരികിലേക്ക് ആശ്വാസവചനവുമായി എത്തിയത് ഗായകൻ ജി.വേണുഗോപാൽ. വേണുഗോപാലും സുശീലാദേവിയും ചേർന്നുപാടി 'പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി...മണിച്ചിത്രത്താഴിനുളളിൽ നിലവറ മൈന മയങ്ങി...'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |