എന്റെ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് വേണ്ടി വരികൾ എഴുതിയത് ബിച്ചു തിരുമലയായിരുന്നു.
പാട്ടുകൾ ചിട്ടപ്പെടുത്തുന്ന സമയത്ത് ചിത്രത്തിന് പേരിട്ടിരുന്നില്ല. അദ്ദേഹം എഴുതിക്കൊണ്ടുവന്ന ഒരു വരിയിൽ ''മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ....''എന്ന വരിയുണ്ടായിരുന്നു.ആദ്യം ഇളം പൂക്കൾ എന്നൊക്കെ മനസിൽ വന്നു.പിന്നെയാണ് ഈ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ടൈറ്റിൽ ഇടാമെന്ന് തോന്നിയത്.ആ വരിയെങ്ങനെ വന്നുവെന്ന് ഞാൻ ബിച്ചുവിനോട് ചോദിച്ചു.ബിച്ചു ഈ ഗാനത്തിന്റെ വരികൾ ആലോചിച്ച് പ്രഭാതസവാരി നടത്താറുണ്ടായിരുന്നു.അദ്ദേഹം ആലപ്പുഴയിൽ കനാലിന്റെ തീരത്തുകൂടി നടന്ന് പോയപ്പോൾ മഞ്ഞിങ്ങനെ വീണുകിടക്കുന്നതായി തോന്നി.അത് മനസിൽ കിടന്നിട്ടാണ് മഞ്ഞിൽ വിരിഞ്ഞ പൂവേ എന്ന ഗാനമെഴുതിയത്. പിന്നീടാണ് മഞ്ഞിൽ പൂക്കൾ വിരിയാറില്ലെന്ന് ഞാൻ അറിയുന്നത്.മഞ്ഞുകാലത്ത് പൂക്കൾ കൊഴിയുകയെന്നത് പ്രകൃതിയുടെ നിയമമാണ്.മഞ്ഞിൽ പൂക്കൾ കൊഴിഞ്ഞാലേ വസന്തത്തിന് വരാൻ പറ്റുകയുള്ളു.അപ്പോൾ ഉറപ്പിച്ചു ഈ സിനിമയ്ക്ക് പറ്റിയ പേര് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നാണെന്ന്. പ്രേമും പ്രഭയും മഞ്ഞിൽവിരിഞ്ഞ പൂക്കളായിരുന്നു .അതുകൊണ്ട് അവരുടെ ജീവിതത്തിന് ഒരു വസന്തമില്ലായിരുന്നു.അങ്ങനെയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ടൈറ്റിലിലേക്ക് വരുന്നത്.ബിച്ചുവിനോടാണ് ഇതിന് നന്ദി പറയേണ്ടത്.
അന്ന് ആരംഭിച്ച സൗഹൃദം നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ അവസരമൊരുക്കി. അദ്ദേഹത്തത്തിന്റെ വിരൽ തൊട്ട ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. ആദ്യ ചിത്രത്തിന് ശേഷവും തുടർച്ചയായി ഒരുപിടി സിനിമകളിൽ കൈകോർത്തു. മാമാട്ടിക്കുട്ടിയമ്മയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ ''ആളൊരുങ്ങി അരങ്ങൊരുങ്ങി'' എന്ന ഗാനമാണ് കെ.എസ്.ചിത്രയ്ക്ക് ബ്രേക്ക് നൽകിയത്. നോക്കെത്താ ദൂരത്ത് എന്ന സിനിമയിലെ ''ആയിരം കണ്ണുമായി''..,പപ്പയുടെ സ്വന്തം അപ്പൂസിലെ ''ഓലത്തുമ്പത്തിരുന്ന്''.., മണിച്ചിത്രത്താഴിലെ ''പഴം തമിഴ്പാട്ട് ''...തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകൾ എന്റെ സിനിമകളിൽ അദ്ദേഹത്തിന്റേതായി പിറന്നു. മലയാള സിനിമാഗാന ശാഖയെ പി.ഭാസ്കരനും വയലാറിനും ശ്രീകുമാരൻ തമ്പിക്കും ശേഷം നയിച്ച ക്രെഡിറ്റ് ബിച്ചു തിരുമലയ്ക്ക് നൽകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |