ചേർത്തല: രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയായ ചേർത്തല ശ്രീനാരായണ കോളേജിന്റെ കവാടത്തിൽ തീർത്ത കോട്ടയുടെ ചുവരുകൾ വെള്ളാപ്പള്ളിയുടെ ജീവചരിത്രവും സംഘടനാ ചരിത്രവും വിളിച്ചോതുന്നതാണ്. സുപ്രധാന മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്ന വിധത്തിലാണ് ഇവിടെ ആലേഖനം ചെയ്‌തിരിക്കുന്നത്. ഈ കോട്ടയ്ക്കുള്ളിലാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് നടക്കുക.
480 മീറ്റർ നീളത്തിലും 12 അടി ഉയരത്തിലുമാണ് നിർമ്മാണം. വെള്ളാപ്പള്ളിയുടെ ജീവിത വഴിയിലെ 300 ലധികം ചിത്രങ്ങളാണ് സംയോജിപ്പിച്ചിട്ടുള്ളത്. രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരുമായുള്ള കുടിക്കാഴ്ച, എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച പ്രധാന പ്രക്ഷോഭങ്ങൾ, സംഗമങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കോളേജിന് മുന്നിലെ കവാടവും സമ്മേളനവേദിയും ഒരുക്കിയിരിക്കുന്നത്. 16 അടി ഉയരത്തിലാണ് കൂറ്റൻ കവാടം. കലാവിരുത് നിറഞ്ഞ കവാടത്തിൽ ത്രി ഡി പ്രകാശ വിതാനവും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശി ഉണ്ണി മുരളീധരന്റെ നേതൃത്വത്തിലാണ് രൂപകല്പനയും നിർമ്മിതിയും. 20,000 ചതുരശ്രയടി വിസ്‌തൃതിയിൽ ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച പന്തൽ തിപ്പിടിത്തം പ്രതിരോധിക്കുന്നതാണ്. ജർമ്മൻ കമ്പനിയായ ലോസ് ബർഗിന്റെ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. 80 അടി നീളത്തിലുള്ള സ്റ്റേജിന് പിന്നിൽ ഏറ്റവും നിലവാരമേറിയ പി 6 എൽ.ഇ.ഡി വാൾ സ്ഥാപിച്ചിട്ടുണ്ട്. 55 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയോടെയാണ് ചടങ്ങ് ആരംഭിക്കുക.
എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രവും വെള്ളാപ്പള്ളിയുടെ ജീവിത മുഹൂർത്തങ്ങളും കോർത്തിണക്കുന്നതാണ് ഡോക്യുമെന്ററി. വെള്ളാപ്പള്ളി അധികാരമേറ്റ 1996ന് മുമ്പും പിന്നീടും എസ്.എൻ.ഡി.പി യോഗം ആർജ്ജിച്ച നേട്ടങ്ങളിലൂടെയുള്ള സഞ്ചാരവും ഇതിലുണ്ട്. തിരുവനന്തപുരം സ്വദേശി എസ്.എൻ. സുധീറാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ.
ഡോക്യുമെന്ററിക്ക് പിന്നാലെ 11 മിനിട്ട് ദൈർഘ്യമുള്ള ദൃശ്യ-സംഗീത ആവിഷ്‌കാരവുമുണ്ടാകും. വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് ജെയ്‌സൺ ജെ. നായരുടേതാണ് സംഗീതം. എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, മധു ബാലകൃഷ്ണൻ, കാവാലം ശ്രീകുമാർ, വൈക്കം വിജയലക്ഷ്മി, റിമി ടോമി, നജിം, അഫ്‌സൽ, വിനീത് ശ്രീനിവാസൻ എന്നിവരാണ് ഗായകർ. സജി സുരേന്ദ്രനാണ് ഉദ്ഘാടന പരിപാടിയുടെ സംവിധായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |