SignIn
Kerala Kaumudi Online
Thursday, 25 April 2024 4.53 PM IST

ലോക്കപ്പിൽ തല്ലിച്ചതച്ചാൽ കാമറ കാണും, തെളിവാകും

pol

തിരുവനന്തപുരം: കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലും ഇടിമുറികളിലും ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന കാടത്തം ഇനി നടക്കില്ല. സ്റ്റേഷനുകളിലെ വീഡിയോയും ശബ്ദവും 24 മണിക്കൂറും റെക്കാഡ് ചെയ്ത് സ്റ്റേറ്റ് ഡേറ്റാ സെന്ററിൽ നിരീക്ഷിക്കുന്ന സംവിധാനം വരുന്നു. ശബ്ദം റെക്കാഡ് ചെയ്യാൻ ശേഷിയുള്ള മെക്രോഫോണുകളടങ്ങിയ സിസി ടിവി കാമറകളും രാത്രിദൃശ്യങ്ങൾ ചിത്രീകരിക്കാൻ നൈറ്റ് വിഷൻ കാമറകളും ഉൾപ്പെടുന്നതാണ് സംവിധാനം.

ദൃശ്യങ്ങളും ശബ്ദവും 18മാസം സൂക്ഷിച്ചുവയ്ക്കും. 41.60 കോടിയുടേതാണ് പദ്ധതി. നാലുമാസത്തിനകം പൂർത്തിയാക്കും.

സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് എസ്.എച്ച്.ഒ ഉറപ്പാക്കണം. കാമറാചിത്രീകരണം തടസപ്പെടാതിരിക്കാൻ ഇൻവെർട്ടർ സജ്ജമാക്കും. പൊലീസിനെതിരായ പരാതികളിൽ പ്രധാന തെളിവായി ഈ ദൃശ്യങ്ങളും ശബ്ദവും മാറും. പരാതിയുണ്ടായാൽ മനുഷ്യാവകാശ കമ്മിഷന് ദൃശ്യങ്ങൾ ശേഖരിക്കാം.

സംസ്ഥാനത്തെ 520 സ്റ്റേഷനുകളിലും സംവിധാനം ഏർപ്പെടുത്താൻ 46.80 കോടിയാണ് പൊലീസ് മേധാവി ആവശ്യപ്പെട്ടത്. എന്നാൽ പ്ലാൻ ഫണ്ടിൽ നിന്ന് 41.60കോടി നൽകാമെന്ന് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് അറിയിച്ചു. നിലവിൽ 274 സ്റ്റേഷനുകളിലുള്ള സിസി ടിവികൾ പുതിയ സംവിധാനത്തിലേക്ക് മാറും. പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന് ടി.കെ.ജോസ് നിർദ്ദേശിച്ചു.

 നിരീക്ഷണത്തിൽ ഇവ
സ്റ്റേഷനുകളുടെ പ്രവേശനകവാടം, പരിസരവും പിൻഭാഗവും, പുറത്തേക്കുള്ള വഴികൾ, റിസപ്ഷൻ, ലോക്കപ്പുകൾ, ഇടനാഴികൾ, ഇൻസ്പെക്ടറുടെയും സബ് ഇൻസ്പെക്ടർമാരുടെയും മുറികൾ, ലോക്കപ്പിന്റെ പുറംഭാഗം, സ്റ്റേഷൻ ഹാൾ, ഡ്യൂട്ടി ഓഫീസറുടെ മുറി, കുറ്റാരോപിതരെ ഇരുത്തുന്ന മുറികൾ

സർക്കാർ നിർദ്ദേശം

 സ്റ്റേഷനുകളിലെ കമ്പ്യൂട്ടറുകളിൽ ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് അവസാനിപ്പിച്ച് പകരം സംസ്ഥാന ഡേറ്റാ സെന്ററിൽ സൂക്ഷിക്കണം.

 24മണിക്കൂറും റെക്കാഡിംഗ് നടക്കുന്നുണ്ടെന്നും കാമറകൾ ഓഫ് ചെയ്യുന്നില്ലെന്നും പരിശോധിക്കാൻ പൊലീസ് മേധാവി സംവിധാനമുണ്ടാക്കണം.

 അഞ്ച് വർഷം വാറന്റിയുള്ള ഉപകരണങ്ങളേ വാങ്ങാവൂ. പർച്ചേസ് ഇ-ടെൻഡറിംഗ് വഴി. ഓരോഘട്ടവും പൊലീസ് ടെക്നിക്കൽ കമ്മിറ്റി സൂക്ഷ്മമായി നിരീക്ഷിക്കണം.

 വഴിതെളിച്ച് സുപ്രീംകോടതി

സ്റ്റേഷനുകളിൽ കാമറകളില്ലാത്ത അപ്രധാനമായ സ്ഥലങ്ങൾ കസ്റ്റഡിപീഡന കേന്ദ്രങ്ങളായി മാറുന്നത് തടയണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആരുടെയും സ്വകാര്യത ലംഘിക്കുന്ന തരത്തിലാവരുത് നിരീക്ഷണം. അന്വേഷണ ഏജൻസികൾ മനുഷ്യാവകാശം ലംഘിച്ചെങ്കിൽ ചോദ്യംചെയ്യലിന്റെ ദൃശ്യങ്ങൾ ഇരയ്ക്ക് അവകാശപ്പെടാം. ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു ഉത്തരവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.