SignIn
Kerala Kaumudi Online
Thursday, 25 April 2024 4.00 PM IST

കെ.എസ്.ഇ.ബിയെ മുടിക്കുന്ന ദീർഘ കാല കരാറുകൾക്ക് പൂട്ടു വീഴും

kseb

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ദീർഘകാല കരാറുകൾ ഒഴിവാക്കാൻ വൈദ്യുതി ബോ‌ഡ് ആലോചിക്കുന്നു. ദേശീയ തലത്തിൽ വൈദ്യുതിയുടെ ഉത്പാദനം കൂടിയ സാഹചര്യത്തിലാണിത്. പ്രതിവർഷം 4400 കോടിയോളം രൂപയാണ് ദീർഘകാല കരാർ വൈദ്യുതിക്കായി ചെലവാക്കുന്നത്. മറ്റ് മാർഗ്ഗങ്ങൾ അവലംബിച്ചാൽ ഇതിന്റെ 30 ശതമാനത്തിലേറെ ലാഭിക്കാനാകുമെന്നതാണ് യാഥാ‌ർത്ഥ്യം. കെ.എസ്.ഇ.ബിയെ ലാഭത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പദ്ധതികളുടെ ഭാഗമായാണ് കരാറുകൾ സംബന്ധിച്ച പുനരാലോചന ഉണ്ടായത്. ഇതിനായി ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോകും അംഗമാണ്. കമ്മിറ്റിയുടെ യോഗം 25ന് ചേരും.

വൈദ്യുതി വാങ്ങൽ കരാറിന് സംസ്ഥാനസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും അനുമതി ആവശ്യമാണ്. തത്കാലിക ആവശ്യങ്ങൾക്ക് ചെറിയ കാലത്തേക്കുള്ള കരാറുകളിലൂടെയും പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങാറുണ്ട്. ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നതിന് സാഹചര്യമൊരുക്കാൻ സംസ്ഥാന ജലവൈദ്യുതി ഉത്പാദനം മനഃപൂർവ്വം കുറച്ചതായും ആക്ഷേപമുണ്ട്. ദീർഘകാല കരാറിന്റെ ചെലവും അതിൽ നിന്നുള്ള വരുമാനവും തമ്മിൽ താരതമ്യം ചെയ്താൽ നഷ്ടമാണെന്ന് കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ റിപ്പോർട്ടിലും കുറ്റപ്പെടുത്തിയിരുന്നു.

ഇൗ വർഷം കൂടുതൽ മഴ കിട്ടിയതിനാൽ വൈദ്യുതി കൂടുതൽ ഉത്പാദിപ്പിക്കാനായി.എന്നിട്ടും ദീർഘകാല കരാറിന്റെ ബാധ്യത മൂലം വൻ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നു. ഇതുമൂലം കേന്ദ്രഗ്രിഡിൽ നിന്ന് കേവലം 1.50രൂപയ്ക്ക് കിട്ടിയ 1780 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇൗ വർഷം കേരളത്തിന് സറണ്ടർ ചെയ്യേണ്ടിവന്നു. ഇതും വൻ നഷ്ടമാണുണ്ടാക്കുന്നത്.

 പുനഃപരിശോധനയ്‌ക്കു പിന്നിലെ കേസ്

2016ൽ ജാബുവ, ബാൽകോ, ജെ.പി.എൽ തുടങ്ങിയ കമ്പനികളിൽ നിന്ന് 565 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറിന് കേന്ദ്രസർക്കാരിന്റെ മുൻകൂർ സമ്മതം നേടാത്തതിനാൽ സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ അനുമതി നിഷേധിച്ചിരുന്നു. എന്നിട്ടും കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങൽ കരാറിൽ ഏർപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട നികുതി, ഇന്ധന സർചാർജ്ജ് എന്നിവ നൽകുന്നതിനുള്ള കെ.എസ്.ഇ.ബി അപേക്ഷയും റെഗുലേറ്ററി കമ്മിഷൻ നിരാകരിച്ചു. ഇതിനെതിരെ കെ.എസ്.ഇ.ബി.യും സ്വകാര്യകമ്പനികളും കേന്ദ്രവൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടി. ഇൗ വിധിക്കെതിരെ റെഗുലേറ്ററി കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചു. ഇതിൻമേൽ കോടതി നടപടികൾ നടന്നുവരികയാണ്. കരാറുമായി ബന്ധപ്പെട്ട അനുമതി പ്രശ്നം പരിഹരിക്കാൻ നയപരമായ ഇടപെടൽ നടത്തണമെന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷ സംസ്ഥാനസർക്കാരും അംഗീകരിച്ചിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് എല്ലാ ദീർഘകാലകരാറുകളും പുനഃപരിശോധിച്ച് റിപ്പോർട്ട് നൽകാൻ വൈദ്യുതി മന്ത്രി നിർദ്ദേശിച്ചത്.

 1.80രൂപയ്‌ക്ക് കിട്ടുന്നത് 5.16ന് വാങ്ങുന്നു

ദീർഘകാല കരാറിൽ ഏർപ്പെട്ടാൽ വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കരാർ പ്രകാരം യൂണിറ്റിന് ചുരുങ്ങിയത് 3രൂപ നിരക്കിൽ ഫിക്സഡ് ചാർജ്ജ് നൽകണം. പുറമെ വാങ്ങുന്ന വൈദ്യുതി ചാർജ്ജും നൽകേണ്ടിവരും. അതനുസരിച്ച് യൂണിറ്റിന് 4 രൂപ മുതൽ 5.16രൂപവരെ നൽകണം. 25വർഷത്തേക്കാണ് കരാർ. ഇന്ധനച്ചെലവ് കൂടിയാൽ സർചാർജ്ജും നൽകണം. ഇത് പ്രതിവർഷം 120കോടി രൂപയോളം വരും. പവർ എക്സ് ചേഞ്ചിൽ നിന്ന് വാങ്ങുകയാണെങ്കിൽ 1.80രൂപ മുതൽ 3.06രൂപവരെയാണ് പരമാവധി യൂണിറ്റ് നിരക്ക്. സർചാർജ്ജും ഫിക്സഡ് ചാർജ്ജും ഇല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.