സംവിധായകൻ ബ്ളസിയുടെ ഒാർമ്മ
2014 അവസാനമാണ് ' ക്രിസോസ്റ്റത്തിന്റെ 100 വർഷങ്ങൾ` എന്ന ഡോക്കുമെന്ററിയുടെ ഒരുക്കങ്ങൾ ഞാൻ തുടങ്ങിയത്. രാജ്യത്തെ പല സ്ഥലങ്ങളും സന്ദർശിച്ച് നൂറോളം പ്രമുഖരെ കണ്ട് ചെയ്‌ത ഡോക്കുമെന്ററി രണ്ടുവർഷം മുമ്പാണ് പൂർത്തിയാക്കിയത്. ക്രിസോസ്റ്റത്തിന്റെ പ്രസംഗങ്ങൾ ഏറെ ഇഷ്ടമാണ്. 'കാഴ്ച`,`തന്മാത്ര` സിനിമകൾ റിലീസായ നാളുകൾ. സഭാവിശ്വാസികൾക്ക് സിനിമയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കാലം. അപ്പോഴാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ സിനിമകൾക്ക് ലഭിച്ചത്. മെത്രാപ്പൊലീത്തയായിരുന്ന തിരുമേനി അന്ന് ഫോണിലൂടെ അനുമോദനം അറിയിച്ചു. കുറ്റപ്പുഴയിലെ എന്റെ ഇടവകയിലേക്ക് കത്തയച്ച് എനിക്ക് ആദരവ് നൽകണമെന്നും തിരുമേനി ആവശ്യപ്പെട്ടു.
എസ്.സി.കുന്നിലെ പുലാത്തീൻ അരമനയിൽ എത്തുമ്പോഴൊക്കെ തിരുമേനിയുമായി സമയം ചെലവിട്ടു. നർമ്മത്തിൽ പൊതിഞ്ഞ അദ്ദേഹത്തിന്റെ ഗഹനമായ ചിന്തകളെ ആളുകൾ ലളിതമായി കണ്ട് മറക്കുന്നതായി എനിക്ക് തോന്നിയിരുന്നു. നൂറ് വർഷത്തെ ചരിത്രസംഭവങ്ങൾ കണ്ടറിഞ്ഞ തിരുമേനിയുടെ ചിന്തകളും വീക്ഷണങ്ങളും വരുംതലമുറയ്ക്ക് കൈമാറണമെന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് തിരുമേനിയെക്കുറിച്ച് ഡോക്കുമെന്ററി ചെയ്തത്. നിനക്ക് ഒട്ടേറെ എതിർപ്പുകളെ നേരിടേണ്ടിവരുമെന്ന് തിരുമേനി അന്ന് പറഞ്ഞെങ്കിലും ഞാൻ പിന്മാറിയില്ല. സാമ്പത്തികം ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികളുണ്ടായി. രാജ്യത്തെ വിവിധ മേഖലകളിലെ നൂറ് പ്രമുഖർക്കൊപ്പം മെത്രാപ്പൊലീത്ത പങ്കിടുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഡോക്കുമെന്ററി തയ്യാറാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ഭരണാധികാരികളും രാഷ്ട്രീയക്കാരും കലാ,കായിക, സാംസ്കാരിക പ്രവർത്തകരും തെരുവോരത്ത് ജീവിക്കുന്നവരുമെല്ലാം ഡോക്കുമെന്ററിയിലെ താരങ്ങളാണ്. നൂറ് വയസുള്ള തിരുമേനിയുടെ ജീവിതത്തിന്റെ ചിത്രീകരണം ശ്രമകരമായിരുന്നു. എറണാകുളത്തെ ഷൂട്ടിംഗിനിടെ അസ്വസ്ഥത ഉണ്ടായ ക്രിസോസ്റ്റത്തെ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
"ഇതിലെ ക്രിസോസ്റ്റം ഞാൻ തന്നെയോ ?... " എന്നാണ് ഡോക്കുമെന്ററി കണ്ടശേഷം അദ്ദേഹം ചോദിച്ചത്. ഗോവ ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിലും ഡോക്കുമെന്ററി പ്രദർശിപ്പിച്ചു.
തയ്യാറാക്കിയത് : അജിത്ത് കാമ്പിശേരി
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |