തൃശൂർ: നടന്നുനടന്ന് നേപ്പാൾവരെ എത്തുക എന്നതുമാത്രമല്ല, പാലക്കാട് കിണാശേരി കാളിയംകുന്നം നൗഷാദ് വിശ്വനാഥന്റെ ലക്ഷ്യം. കൊവിഡ് ബോധവത്കരണം കൂടിയാണ്. അതിനായി സാനിറ്റൈസറുകളും മാസ്കുകളും കൈയിൽ കരുതിയിട്ടുണ്ട്. പദയാത്രയ്ക്കിടെ മാസ്‌ക് വയ്ക്കാത്തവരെ കണ്ടാൽ അത് നൽകും. ഉപയോഗിക്കാൻ സാനിറ്റൈസറും. കരുതിയിരിക്കണമെന്ന അഭ്യർത്ഥനയും. യാത്ര ഇപ്പോൾ മാഹിയിലെത്തി.
കൊവിഡിനെ തുടർന്ന് അബുദാബിയിലെ അക്കൗണ്ടന്റ് ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്ന 27 കാരൻ നൗഷാദിന് അവിടെ പുതിയ ജോലി കിട്ടിയെങ്കിലും ലോക്ക്ഡൗൺ മൂലം എത്താനായില്ല. അപ്പോഴാണ് കാൽനടയായി ഇന്ത്യ ചുറ്റുകയെന്ന ചിരകാല മോഹത്തിന് ചിറകു മുളച്ചത്. അത് വെറുമൊരു യാത്ര ആകരുത് എന്ന് കരുതിയാണ് കൊവിഡ് ബോധവത്കരണം കൂടി ലക്ഷ്യമിട്ടത്. നേപ്പാളിലെത്താൻ അഞ്ച് മാസമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ 10നാണ് കിണാശേരിയിൽ നിന്ന് പുറപ്പെട്ടത്. അതിരാവിലെ നടക്കാൻ തുടങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം കടവരാന്തയിലോ മരത്തണലിലോ വിശ്രമം. വെയിലാറുമ്പോൾ വീണ്ടും നടത്തം. മിക്കവാറും പെട്രോൾ പമ്പുകളിലാവും അന്തിയുറക്കം. ചിലപ്പോൾ പരിചയപ്പെടുന്നവർ സൗകര്യം ഏർപ്പെടുത്തിക്കൊടുക്കും. കൗതുകക്കാഴ്ചകളും യാത്രാനുഭവങ്ങളും വീഡിയോയിൽ പകർത്തി 'വൈൽഡ് വാക്കർ' എന്ന തന്റെ യൂ ട്യൂബ് ചാനലിലിടും. നാട്ടിൽ ചെറുജോലികൾ ചെയ്താണ് യാത്രയ്ക്കുള്ള പണമുണ്ടാക്കിയത്. കിണാശേരി ബാബു മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ളബും സഹായിച്ചു. വലിയ ബാഗുമായുള്ള നടത്തം കണ്ട് പലരും പരിചയപ്പെടാനെത്തും. ചിലർ ഭക്ഷണം വാങ്ങിക്കൊടുക്കും.
യാത്ര 7000 കിലോമീറ്റർ
ചെറുപ്പം മുതലേ നൗഷാദിന് യാത്ര ഹരമായിരുന്നു. ദീർഘമായ കാൽനടയാത്ര സ്വപ്നമായിരുന്നു. മംഗലാപുരം, കുളു, മണാലി, കാർഗിൽ, ലഡാക്ക്, ലേ പിന്നിട്ട് നേപ്പാളിലെത്തും. തിരിച്ച് സിക്കിം, പഞ്ചാബ്, ചെന്നൈ, കന്യാകുമാരി വഴി പാലക്കാട്.
യാത്രയിൽ കണ്ടവരിൽ ഭൂരിഭാഗം പേരും മാസ്ക് വച്ചിട്ടുണ്ട്. സർജിക്കൽ മാസ്‌കും സാനിറ്റൈസറും കൈവശമുണ്ട്. തീരുമ്പോൾ വാങ്ങും. നല്ല ക്ഷീണവും ശരീരവേദനയുമുണ്ട്. പലരും പിന്തുണ നൽകുന്നതാണ് പ്രചോദനം. മലപ്പുറത്തെ ഒരു വിദ്യാർത്ഥി കുറേദൂരം സൈക്കിളുരുട്ടി എന്നോടൊപ്പം നടന്നു.
-നൗഷാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |