SignIn
Kerala Kaumudi Online
Friday, 29 March 2024 12.55 PM IST

മധുരം പകർന്ന്, കോടികൾ നേടി എൻജിനീയറുടെ പഴച്ചാർ വിപ്ലവം

manoj

രണ്ടു വർഷ വിറ്റുവരവ് 2.5 കോടി

കൊച്ചി:മനോജ് എം. ജോസഫ് (52)​ എന്ന ഇലക്ട്രോണിക്സ് എൻജിനീയർ പാഷൻ ഫ്രൂട്ട് ജ്യൂസിൽ തുടങ്ങിയ പഴച്ചാ‌ർ വിപ്ലവം ഇന്ത്യയ്ക്ക് പുറത്തും മധുരം പകരുന്ന മലനാട് ബ്രാൻഡായി പടർന്നു പന്തലിക്കുന്നു. ആദ്യത്തെ രണ്ടു വർഷത്തെ വിറ്റുവരവ് രണ്ടരക്കോടി രൂപ!

കോതമംഗലം കോട്ടപ്പടി മാവറ സ്വദേശി മനോജ് എൻജിനീയറിംഗ് പഠിച്ചെങ്കിലും 'പാഷൻ' കൃഷി ആയിരുന്നു. പഠിത്തം കഴിഞ്ഞ് നേരേ കൃഷിയിലേക്ക്. കൃഷിയിലെ പരീക്ഷണങ്ങൾ ആറ് വർഷം മുമ്പാണ് പാഷൻഫ്രൂട്ട് ജ്യൂസിൽ എത്തിയത്. ആ പഴച്ചാർ വിപ്ലവം പൈനാപ്പിളും ഓറഞ്ചും മാങ്ങയും ചക്കയും ചെറുനാരങ്ങയും ഞാവലുമൊക്കെയായി മുന്നേറുകയാണ്. ഗൾഫിലേക്ക് ഉൾപ്പെടെ കയറ്റുമതിയുണ്ട്.

'ഞങ്ങളുടെ പാഷൻഫ്രൂട്ട് തൈകൾ നട്ടാൽ പഴങ്ങൾ വില തന്ന് വാങ്ങിക്കൊള്ളാം' എന്നൊരു പരസ്യമാണ് മനോജിനെ പഴച്ചാറിന്റെ മധുരലോകത്ത് എത്തിച്ചത്. വിശാലമായ സ്വന്തം പറമ്പിൽ കുറച്ച് പാഷൻഫ്രൂട്ട് കൃഷി ചെയ്തു. സുഹൃത്തുക്കളായ പ്രിൻസ് വർക്കി, കെന്നഡി പീറ്റർ, ജോണി എന്നിവരോടും കാര്യം പറഞ്ഞു. പാഷൻഫ്രൂട്ട് ജ്യൂസ് ഉണ്ടാക്കി വിറ്റാലോ എന്നായി അവർ.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മനോജിന്റെ വീട്ടിലെ അടുക്കളയോട് ചേർന്ന് പഴച്ചാർ ഫാക്ടറി സ്ഥാപിച്ചു. ഫാഷൻ ഫ്രൂട്ട് ജ്യൂസ് നിർമ്മാണം തുടങ്ങി. മലനാട് എന്ന ബ്രാൻഡിൽ കോതമംഗലത്തെ വിപണിയിൽ ഇറക്കിയ ജ്യൂസ് നിമിഷം കൊണ്ട് വിറ്റുതീർന്നു. അതൊരു മാർക്കറ്റിംഗ് വെളിപാടായി. നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും നിന്ന് പാഷൻഫ്രൂട്ട് വാങ്ങി ജ്യൂസുണ്ടാക്കി. വണ്ടൻമേട്ടിൽ 10 ഏക്കറും തമിഴ്നാട്ടിലെ കമ്പത്ത് 50 ഏക്കറും പാട്ടത്തിനെടുത്ത് പാഷൻഫ്രൂട്ട് കൃഷി തുടങ്ങി. കോതമംഗലത്തിന് സമീപം സ്ഥലം വാങ്ങി ഫാക്ടറിയും തുടങ്ങി. കുടുംബസ്വത്തായ 24 ഏക്കറിൽ ഇരുപതിലേറെ പഴവർഗങ്ങൾ വിളയുന്നു. അദ്ധ്യാപകനും മികച്ച കൃഷിക്കാരനുമായിരുന്ന പിതാവ് കൂപ്പിൽ ഇഞ്ചിയും കപ്പയും മറ്റും കൃഷി ചെയ്ത് സമ്പാദിച്ച വസ്‌തുവാണത്.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പാഷൻഫ്രൂട്ട് ഉത്തമമാണെന്ന വാർത്ത പ്രചരിച്ചതോടെയാണ് കച്ചവടം പന്തലിച്ചത്. മാമ്പഴം, പൈനാപ്പിൾ, ചെറുനാരങ്ങ, പേരയ്‌ക്ക ജ്യൂസുകളും പുറത്തിറക്കി. ചക്കപ്പഴം, ഞാവൽ ജ്യൂസുകളും വാളൻപുളി കുഴമ്പും ഉടൻ വിപണിയിലെത്തും.

വീട്ടമ്മയായ സോളിയാണ് മനോജിന്റെ ഭാര്യ. ബ്രിട്ടനിൽ വിദ്യാർത്ഥിനിയായ സുമിതയും പി.ജി വിദ്യാ‌ർത്ഥിനി സുസ്‌മിയും പുത്രിമാർ.

പ്രിസർവേറ്റിവ് ചേർക്കില്ല

കമ്പത്ത് പാഷൻ ഫ്രൂട്ട് സംസ്‌കരിച്ച് പൾപ്പാക്കി,​ മൈനസ് 17 ഡിഗ്രിയിൽ ശീതീകരിച്ച് കോതമംഗലത്തെ ഫാക്ടറിയിൽ എത്തിച്ചാണ് ജ്യൂസാക്കി മാറ്റുന്നത്. പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നില്ല. പെട്ടെന്ന് ചെലവാകുന്നതിനാൽ ഇത്തരം രാസവസ്‌തുക്കളുടെ ആവശ്യം ഇല്ലെന്ന് മനോജ് പറയുന്നു.

'പഴങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നുമുണ്ട്. പാഷൻഫ്രൂട്ട് കിലോ 40 രൂപയ്ക്കും ചക്ക 6 രൂപയ്‌ക്കുമാണ് വാങ്ങുന്നത്. ഞാവൽ പഴം കേരളത്തിൽ കിട്ടാനില്ല. ആന്ധ്രയിൽ നിന്നാണ് വാങ്ങുന്നത്. ഇതൊക്കെ ആവശ്യത്തിന് ഉല്പാദിപ്പിക്കാൻ കർഷകർ തയ്യാറായാൽ കാർഷികമേഖലയ്‌ക്ക് ഉണർവാകും'

മനോജ് എം. ജോസഫ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PASSION FRUIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.