SignIn
Kerala Kaumudi Online
Thursday, 28 March 2024 10.52 PM IST

പ്ലാസ്റ്റിക് ഉപേക്ഷിക്കാതെ കമ്പനികൾ, മദ്യം ചില്ലുകുപ്പിയിലായില്ല

story-photo


തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ചില്ല് കുപ്പികളിൽ ലഭ്യമാക്കണമെന്ന ബിവറേജസ് കോർപ്പറേഷന്റെ നിർദ്ദേശം ഒന്നര വർഷം കഴിഞ്ഞിട്ടും നടപ്പാക്കാതെ മദ്യക്കമ്പനികൾ. ഇപ്പോഴും നല്ല പങ്ക് ബ്രാൻഡുകളുമെത്തുന്നത് പ്ളാസ്റ്റിക് കുപ്പികളിൽ തന്നെ. പ്ളാസ്റ്റിക് കുപ്പികൾ നിർമ്മാർജ്ജനം ചെയ്യാൻ ബെവ്കോയുമായി സഹകരിച്ച് ക്ളീൻ കേരള കമ്പനി തുടങ്ങിയ പദ്ധതിയാവട്ടെ, കൊവിഡ് പ്രതിസന്ധിയിൽ നിലച്ചു. കുപ്പി ശേഖരണത്തിനുള്ള ചെലവ് ബെവ്കോ വഹിക്കണമെന്നായിരുന്നു ധാരണ. ഭാവിയിലെ പ്ളാസ്റ്റിക് നിരോധനം മുന്നിൽക്കണ്ടാണ് ചില്ല് കുപ്പികളിലേക്ക് മാറാൻ ബെവ്കോ നിർദ്ദേശിച്ചത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരസഭ പരിധികളിലാണ് ക്ളീൻ കേരള കമ്പനി പൈലറ്റ് പ്രോജക്ട് പരീക്ഷണാടിസ്ഥാനത്തിൽ 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടപ്പാക്കിയത്. കൊച്ചിയിൽ പരീക്ഷണം പാളിയെങ്കിലും മറ്റു രണ്ട് നഗരസഭകളിലും വിജയമായിരുന്നു.

തിരുവനന്തപുരത്ത് ബെവ്കോ ചില്ലറ വില്പനശാലകളിൽ വേസ്റ്റ് ബിന്നുകൾ(വീപ്പകൾ) ഇതിന് സ്ഥാപിച്ചു. നേരത്തെ ഉപയോഗിച്ച കാലിക്കുപ്പികൾ ഇതിൽ നിക്ഷേപിക്കാം. ക്ളീൻ കേരള കമ്പനി ഇവ ഗോഡൗണുകളിലേക്ക് മാറ്റുന്നതായിരുന്നു രീതി. കോഴിക്കോട്ട് 10 സ്ക്രാപ്പ് ഡീലേഴ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന കുപ്പികൾ പാഴ്‌വസ്തുക്കൾ പെറുക്കുന്നവരെ ഉപയോഗിച്ച് ശേഖരിച്ചു. കൊച്ചിയിൽ സ്വയം സഹായ സംഘങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പ്ളാസ്റ്റിക് കുപ്പിക്ക് കിലോയ്ക്ക് 7.50 രൂപയാണ് ശേഖരിക്കുന്നവർക്ക് നൽകിയത്. ചില്ല് കുപ്പിക്ക് 1.50യും ബിയർ കുപ്പിക്ക് മൂന്ന് രൂപയും. രണ്ട് മാസത്തിനുള്ളിൽ മൂന്ന് ലക്ഷത്തോളം രൂപ ക്ളീൻ കേരള കമ്പനി ചെലവിട്ടെങ്കിലും ഈ പണം ബെവ്കോയിൽ നിന്ന് ലഭിച്ചിട്ടില്ല.

 സംസ്കരണത്തിനും സംവിധാനം

റീസൈക്കിൾ ചെയ്ത് ടീ ഷർട്ട്, ഓവർക്കോട്ട് തുടങ്ങിയവയ്ക്ക് ആവശ്യമായ റയോൺസ് നിർമ്മിക്കുന്ന കമ്പനികൾക്കാണ് ക്ളീൻ കേരള കമ്പനി പ്ളാസ്റ്റിക് കുപ്പികൾ കൈമാറിയിരുന്നത്.ചില്ല് കുപ്പികൾ പോണ്ടിച്ചേരിയിലെ ഒരു സ്ഥാപനത്തിനും. ഇവിടെ കുപ്പികൾ പൊടിച്ച് പൗഡറാക്കി മുംബയ്ക്ക് അയയ്ക്കും. ഈ സ്ഥാപനങ്ങൾക്ക് സൗജന്യമായാണ് കുപ്പികൾ നൽകിയിരുന്നത്. ബിയർ കുപ്പികൾ വാങ്ങാൻ യുണൈറ്റഡ് ബ്രൂവറീസുമായി ധാരണയിലെത്തിയിരുന്നു.

 ബെവ്‌കോ വിറ്റത് 55 കോടി കുപ്പികൾ

കൊവിഡിന് മുമ്പ് ചില്ല് കുപ്പികളടക്കം ബെവ്‌കോ ഒരു വർഷം സംസ്ഥാനത്ത് വി​റ്റഴിച്ചത് 55 കോടി മദ്യക്കുപ്പികളായിരുന്നു.

 പ്ലാസ്​റ്റിക്- 60 %

 ബിയർ-24 %

 ചില്ല് -15 %

 ബിയർ കാൻ- 1 %

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLASTIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.