തിരുവനന്തപുരം: കാക്കിയുടെ ബലത്തിൽ ജനത്തെ തല്ലിച്ചതച്ചും അസഭ്യം വിളിച്ചും പൊലീസിലെ കളങ്കിതരായവർക്ക് ഇനി മുതൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകില്ല. പത്ത് വർഷത്തിനിടെ അച്ചടക്ക നടപടി നേരിട്ട് ശിക്ഷിക്കപ്പെട്ടവരും ഇനി മെഡലിന് അയോഗ്യരായിരിക്കും.
വിജിലൻസ്, വകുപ്പുതല അന്വേഷണങ്ങൾ നേരിടുന്നവർക്കും ക്രിമിനൽ, വിജിലൻസ് കേസുകളിലെ പ്രതികൾക്കും മെഡൽ ലഭിക്കില്ല. മെഡലിനായി ശുപാർശ ചെയ്ത ശേഷം അച്ചടക്ക നടപടി നേരിട്ടവർക്കും അയോഗ്യതയുണ്ടാവും. പൊലീസിലെ സൽസ്വഭാവികൾക്ക് മാത്രമായിരിക്കും ഇനി മെഡൽ.
ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനുള്ള നടപടിയാണിത്. മെഡലിന് അപേക്ഷിക്കുന്നവരുടെ ആകെയുള്ള സേവനം മെച്ചപ്പെട്ടതായിരിക്കണമെന്നും പത്തു വർഷത്തെ സേവനത്തിൽ ഏഴു വർഷമെങ്കിലും ഔട്ട്‌സ്റ്റാൻഡിംഗ്, വെരിഗുഡ്, ഗുഡ് ഗ്രേഡുകൾ നേടിയിരിക്കണമെന്നും ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ സേവനകാലം പൂർണമായി സൂക്ഷ്മ പരിശോധന നടത്തിയായിരിക്കും മെഡൽ അനുവദിക്കുക. മികച്ച ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനം നൽകാൻ പൊലീസ് മെഡൽ പ്രതിവർഷം 285ൽ നിന്ന് 300ആക്കി വർദ്ധിപ്പിച്ചിട്ടുമുണ്ട്.
ഏഴു വർഷം സർവീസുള്ള വനിതകൾക്കും ഇനി മെഡൽ ലഭിക്കും. പൊലീസ് മേധാവിക്ക് മൂന്നു പേരെ മെഡലിന് ശുപാർശ ചെയ്യാം. ശിക്ഷണനടപടി നേരിടുന്ന പൊലീസുകാരുടെ സ്ഥാനക്കയറ്റം തടയുമെന്ന നിയമഭേദഗതി സർക്കാർ കൊണ്ടുവന്നിരുന്നു. ഏതു ഘട്ടത്തിലും മാന്യത കൈവിടരുതെന്ന സന്ദേശമാണ് ഇതിലൂടെ പൊലീസിന് സർക്കാർ നൽകുന്നത്.
നൽകിയ മെഡൽ തിരിച്ചെടുത്തു
കേസുകളിൽ കുടുങ്ങിയ എസ്.ഐക്ക് അനുവദിച്ച പൊലീസ് മെഡൽ മുഖ്യമന്ത്രി നേരത്തേ തിരിച്ചെടുത്തിരുന്നു. 2015ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച എസ്.ഐ വി.വി.നടേശനെതിരെയായിരുന്നു നടപടി.
മെഡൽ അനുവദിച്ച ശേഷം നടേശനെതിരെ സർക്കാരിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഡി.ജി.പി നടത്തിയ അന്വേഷണത്തിൽ നടേശനെ പ്രതിയാക്കി വൈക്കം മുനിസിഫ് കോടതിയിൽ സിവിൽ കേസുകളുണ്ടെന്നും, നാട്ടുകാരെ അസഭ്യം പറഞ്ഞതായി പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |