തിരുവനന്തപുരം: വിവാദത്തിലായ സിൽവർ ലൈൻ പദ്ധതി കർണാടകയ്ക്കും പ്രയോജനം ലഭിക്കുന്ന വിധത്തിൽ പരിഷ്കരിച്ചാൽ കേന്ദ്രത്തിന്റെ അനുമതി നേടാൻ കഴിയുമെന്ന ആശയം സജീവമായത് ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ഒരു മാസത്തിന് മുമ്പ് നടന്ന കൂടിക്കാഴ്ചയിൽ.
കർണാടക ചീഫ്സെക്രട്ടറി വന്ദിതാ ശർമ്മ സംസ്ഥാന ചീഫ്സെക്രട്ടറി വി.പി.ജോയിയെ സന്ദർശിച്ചപ്പോഴാണ് വിഷയം ചർച്ചയായത്. പിന്നാലെ, കർണാടകം ആവശ്യപ്പെട്ടതനുസരിച്ച് പദ്ധതിരേഖ കൈമാറുകയും ചെയ്തു. മംഗലാപുരം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ഒരുപോലെ ഗുണകരമാണെന്നാണ് ചീഫ്സെക്രട്ടറിമാർ വിലയിരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ കോവളത്ത് നടന്ന ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയ്ക്കെടുക്കാൻ കേരളം ശ്രമിച്ചത്.
കർണാടകത്തിലെ ബി.ജെ.പി സർക്കാർ ആവശ്യപ്പെട്ടാൽ കേന്ദ്രത്തിന് നിരസിക്കാൻ കഴിയില്ലെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടൽ. സിൽവർലൈൻ മംഗളുരുവിലേക്ക് നീട്ടി, വിഴിഞ്ഞം- മംഗലാപുരം തുറമുഖങ്ങൾ തമ്മിലുള്ള അതിവേഗ കണക്ടിവിറ്റിയാക്കി മാറ്റാമെന്നാണ് കേരളത്തിന്റെ വാഗ്ദാനം. ചെലവ് കർണാടകം വഹിക്കേണ്ടിവരും.
സിൽവർ ലൈൻ മംഗളുരുവിലേക്ക് നീട്ടാൻ 45.92കിലോമീറ്റർ റെയിൽപ്പാത നിർമ്മിക്കണം.ഇതിനുള്ള 5510.4കോടി രൂപ കർണാടകം മുടക്കിയാൽ അവർക്ക് അതിവേഗ റെയിൽപ്പാത ലഭിക്കുമെന്ന ഓഫറാണ് കേരളം മുന്നോട്ടുവച്ചത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുന്നതോടെ, ഇരു തുറമുഖങ്ങൾക്കുമിടയിൽ അതിവേഗ ചരക്കുനീക്കം സാദ്ധ്യമാവും.
നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായി പാത സ്ഥാപിക്കാമെന്ന് കെ-റെയിൽ പ്രാഥമിക പഠനത്തിൽ കണ്ടെത്തിയിരുന്നു. വന്യജീവി സങ്കേതങ്ങളിലൂടെയോ പരിസ്ഥിതിലോല മേഖലകളിലൂടെയോ അല്ല കടന്നുപോവുന്നത്. മംഗലാപുരത്തു നിന്നുള്ള സമുദ്രോത്പ്പന്ന ബിസിനസിനും ഗുണകരമായിരിക്കും സിൽവർലൈൻ. മൂന്നുമണിക്കൂറിൽ മംഗളുരുവിൽ നിന്ന് കൊച്ചിയിലെത്താം.
കേന്ദ്രം വഴങ്ങാൻ 3 കാരണങ്ങൾ
1. കർണാകടകത്തിലെ ബി.ജെ.പി സർക്കാർ ആവശ്യപ്പെട്ടാൽ നിഷേധിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാവും.
2. അദാനി നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് മംഗലാപുരം തുറമുഖവുമായി കണക്ടിവിറ്റി
3. രണ്ട് സംസ്ഥാനങ്ങളുടെ ഗതാഗതവികസനത്തിനുള്ള സംയുക്തപദ്ധതിയെന്ന വാദം
അധികം നിർമ്മിക്കേണ്ടത്- 45.92കിലോമീറ്റർ പാത
ചെലവ്- 5510.4 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |