ആലുവ: ദാഹം ശമിച്ച പക്ഷികളുടെ അനുഗ്രഹമാണ് തന്റെ നിശബ്ദ സേവനം പ്രധാനമന്ത്രിയുടെ 'മൻ കീ ബാത്തി'ലൂടെ രാജ്യം മുഴുവൻ അറിയപ്പെടാൻ കാരണമായതെന്ന് ആലുവ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണൻ പറഞ്ഞു. പത്ത് വർഷം മുമ്പ് ഒരു യാത്രയ്ക്കിടെ, വെള്ളം കിട്ടാതെ ഒരു ചെറുപക്ഷി തളർന്ന് വീണുചാകുന്നത് കണ്ട ദു:ഖമാണ് 'പറവകൾക്കും ജീവജലം' ദൗത്യത്തിനു പിന്നിൽ.
പക്ഷികൾക്ക് ദാഹജലം നൽകാനുള്ള പാത്രങ്ങളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞ സന്തോഷത്തിനിടെയാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഈ അവസരത്തിന്റെ ഉദ്ഘാടനത്തിനായി സുരേഷ് ഗോപി എം.പി മുഖേന പ്രധാനമന്ത്രിയുടെ അനുമതി തേടിയിരുന്നു. മൂന്നാഴ്ച മുമ്പ് പി.എം ഓഫീസിൽ നിന്ന് വിളിച്ച് ഡൽഹിയിൽ എത്താനാകുമോയെന്ന് ചോദിച്ചെന്ന് നാരായണൻ പറഞ്ഞു.
മുപ്പത്തടത്ത് ധന്യ ലോട്ടറി ഏജൻസി നടത്തുന്ന ഇദ്ദേഹം സ്വന്തം പണം മാത്രമാണ് സേവനങ്ങൾക്ക് ഉപയോഗിക്കുന്നത്. പത്തു വർഷത്തിനിടെ രണ്ട് കോടിയോളം രൂപ ചെലവഴിച്ചു. മൺപാത്രങ്ങൾക്ക് മാത്രം 35 ലക്ഷമായി.
ലോട്ടറി സമ്മാന കമ്മിഷൻ പൂർണമായും സേവനത്തിനാണ്. 2018ൽ ഒരേ മാസം തന്നെ മൂന്ന് ഒന്നാം സമ്മാനം ലഭിച്ച ചരിത്രവും ഇദ്ദേഹത്തിന്റെ ഏജൻസിക്കുണ്ട്. നേരത്തെ ദ്വാരക ഹോട്ടൽ നടത്തുമ്പോൾ വായനക്കാർക്കായി എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും ആനുകാലികങ്ങളും വരുത്തി ലൈബ്രറിയാക്കിയിരുന്നു.
സാഹിത്യകാരനുമായ നാരായണ പിള്ളയാണ് 30 വർഷം മുമ്പ് ശ്രീമൻ നാരായണനായത്. 'എല്ലാം എനിക്കെന്റെ കണ്ണൻ' എന്ന ആൽബം തയ്യാറാക്കുന്നതിനിടെ ഗായകൻ പി. ജയചന്ദ്രനാണ് ശ്രീമൻ നാരായണൻ എന്ന് പേരുമാറ്റം നിർദ്ദേശിച്ചത്. നോവലും കവിതയും ഉൾപ്പെടെ പത്ത് കൃതികൾ. പരേതയായ ലീല ദേവിയാണ് ഭാര്യ. മക്കൾ : ലീന, ധന്യ, പുണ്യ. മരുമക്കൾ: രവി നായർ, ബാബു, കൃഷ്ണരാജ്.
നാരായണന്റെ ദൗത്യങ്ങൾ
മുപ്പത്തടം ഗ്രാമത്തിലെ 5000 വീടുകളിൽ ഗാന്ധിജിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എത്തിച്ചു.
പ്ലാസ്റ്റിക് സഞ്ചിക്കെതിരെ 50,000 തുണിസഞ്ചികൾ വിതരണം ചെയ്തു.
'ഗാന്ധിമരങ്ങൾ' എന്നു പേരിട്ട് 2016 മുതൽ 10,001 ഫലവൃക്ഷത്തൈകൾ വീടുകളിൽ എത്തി നട്ടു. ഒരു കൊമ്പിലെ ഫലങ്ങൾ പക്ഷികൾക്ക് നൽകണമെന്നാണ് കരാർ.
ദിവസവും 25 പേർക്ക് സൗജന്യ ഭക്ഷണം. മാസം 25 പേർക്ക് മരുന്ന്, വർഷം 25 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |