കൊല്ലം: ഹരിശ്രീ എഴുതിയല്ല കുൽദീപ് യാഥവ് മലയാളത്തിന്റെ മധുരമേറ്റുവാങ്ങിയത്. സ്വരാക്ഷരവും വ്യഞ്ജനാക്ഷരവും പഠിച്ച് പത്താണ്ടു കൊണ്ട് നേടിയെടുത്തത് എ പ്ളസ് തിളക്കം.
എസ്.എസ്.എൽ.സി പരീക്ഷയിൽ യു.പിക്കാരനായ കുൽദീപ് യാഥവിന് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു. ഗോരഖ് പൂർ സ്വദേശി രാം കരൺ- സബിത ദമ്പതികളുടെ മകനാണ് കുൽദീപ്. പതിനഞ്ച് വർഷം മുമ്പാണ് രാംകരൺ നിർമ്മാണ ജോലിക്ക് കേരളത്തിലെത്തിയത്. പത്തു വർഷം മുമ്പ് ഭാര്യയെയും മക്കളായ കുൽദീപ് യാഥവിനെയും അനാമികയെയും ഒപ്പം കൂട്ടി. നെടുവത്തൂർ ചാലൂക്കോണം കശുഅണ്ടി ഫാക്ടറിക്ക് സമീപം പഴയൊരു വീട്ടിൽ വാടക താമസക്കാരാണിവർ.
ചോർന്നൊലിക്കുന്ന വീട്ടിൽ പ്ളാസ്റ്റിക് കവറുകളിലാണ് കുൽദീപും അനുജത്തി ഒൻപതാം ക്ളാസുകാരി അനാമികയും പുസ്തകങ്ങൾ സൂക്ഷിക്കുന്നത്. അച്ഛന് പിന്നാലെ, അമ്മ സബിത കശുഅണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയിത്തുടങ്ങിയതോടെ കുട്ടികളെ വീട്ടിലിരുത്തേണ്ടെന്ന് കരുതിയാണ് നെടുവത്തൂരിൽ സ്കൂളിൽ ചേർത്തത്. ഇരുവരും നന്നായി പഠിക്കുമെന്ന് ബോദ്ധ്യപ്പെട്ട അദ്ധ്യാപകരും പ്രോത്സാഹിപ്പിച്ചു. നെടുവത്തൂർ ഡി.വി യു.പി സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് വിജയിച്ച് ഇ.വി.എച്ച്.എസ്.എസിലേക്ക് കുൽദീപ് മാറി. അവിടെയും പഠിച്ച് ഒന്നാമനായി.
കൊവിഡ് കാലത്ത് മാതാപിതാക്കൾക്ക് ജോലിയില്ലാതെ വന്നപ്പോൾ വീട്ടിൽ ബുദ്ധിമുട്ടായിരുന്നു. ഇന്റർനെറ്റ് ചാർജ് ചെയ്യാനും വിഷമിച്ചതിനാൽ പലപ്പോഴും ഓൺലൈൻ ക്ളാസുകൾ ലഭിച്ചില്ല. പട്ടിണിയുടെ ദുഃഖവും നന്നായി അറിഞ്ഞു. എന്നിട്ടും പഠിച്ച് മികവിന്റെ ഗ്രേഡുകൾ സ്വന്തമാക്കിയ കുൽദീപിന്റെ സ്വപ്നം
ഐ.എ.എസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |