കൊല്ലം: പ്ളാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനം വന്നതോടെ പുനലൂരിലെ പെൺകുട്ടായ്മക്ക് തിരക്കോട് തിരക്കായി. തുണി സഞ്ചികളുടെ പുതിയ ഓർഡറുകൾ വന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോൾത്തന്നെ ദിവസം മൂവായിരത്തിലധികം തുണി സഞ്ചികൾ തയ്ക്കുന്നുണ്ട്.
ജില്ലാ കുടുംബശ്രീ മിഷന്റെയും പുനലൂർ നഗരസഭയുടെയും സംരംഭമായ 'പ്രിമേറോ അപ്പാരൽ പാർക്കി'ലാണ് അമ്പതുപേരുള്ള വനിതാസംഘം തുണിസഞ്ചികൾ നിർമ്മിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കൂടുതൽ ആവശ്യക്കാരുള്ളത്.
7 മുതൽ 17 രൂപ വരെയാണ് വില. പുറത്ത് പ്രിന്റിംഗുള്ള സഞ്ചിക്ക് രണ്ടു രൂപ കൂടും.
കുട്ടികളുടെ ഫ്രോക്ക് തയ്ച്ചാണ് തുടക്കമിട്ടത്. തുടർന്ന് സ്ത്രീകളുടെ വസ്ത്രങ്ങളിലേക്കും തുണിസഞ്ചികളിലേക്കും തിരിഞ്ഞു. കൊവിഡ് കാലത്ത് മാസ്കും ആരോഗ്യ പ്രവർത്തകർക്കുള്ള വസ്ത്രങ്ങളും ഹരിതസേനാ പ്രവർത്തകരുടെ കോട്ടിന്റെയും നിർമ്മാണം തുടങ്ങി. നാലു ലക്ഷത്തിലധികം മാസ്കുകളാണ് വിപണിയിലെത്തിച്ചത്.
സംസ്ഥാന സർക്കാർ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചതോടെ ശുക്രനുദിച്ചു. 10 ലക്ഷത്തോളം തുണി സഞ്ചികളാണ് സപ്ലൈകോയ്ക്ക് കൈമാറിയത്. ഉത്പന്നങ്ങളുടെ നിർമ്മാണച്ചെലവ് കഴിച്ച് 20 ശതമാനം തുക യൂണിറ്റ് പിടിച്ച ശേഷം ഹാജർ അനുസരിച്ച് അംഗങ്ങൾക്ക് നൽകുകയാണ് പതിവ്. ഓരോരുത്തരുടെയും മാസവരുമാനം 5,000 മുതൽ 10,000 രൂപവരെയാണ്. ജോലി കൂടിയതോടെ ഇത് 20000 വരെ എത്തും.
പാർക്കിന്റെ തുടക്കം - 2019
മെഷിനറി - 50 ലക്ഷം
ജീവനക്കാർ - 50
വരുമാനം (2020-21) - 20 ലക്ഷം
നിർമ്മിക്കുന്നത്
നൈറ്റി, കുർത്ത, ചുരിദാർ, യൂണിഫോം, തുണിസഞ്ചി
'തുണി സഞ്ചികൾ, മാസ്കുകൾ, മറ്റു തുണിത്തരങ്ങളുടെ നിർമ്മാണം എന്നിവയിൽ വലിയ വളർച്ച നേടി. സ്ത്രീ ശാക്തീകരണത്തിന് സഹായിക്കുന്ന മാതൃകയാണിത്".
- എം. ആർ. ജയഗീത, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |