കോട്ടയം: എയ്ഡ്സ് ഉൾപ്പെടെയുള്ള രോഗങ്ങൾ പകരും വിധം സംസ്ഥാനത്ത് പൊന്തുന്ന ടാറ്റൂയിംഗിനെ (പച്ചകുത്തൽ) നിയന്ത്രിക്കാൻ അഞ്ചുമാസം മുമ്പ് പ്രഖ്യാപിച്ച ലൈസൻസും പരിശോധനകളും പച്ചതൊട്ടില്ല. പരാതികൾ പെരുകിയതോടെയാണ് ടാറ്റൂ ആർട്ടിസ്റ്റുകൾക്കും സ്റ്റുഡിയോകൾക്കും ലൈസൻസും പരിശോധനയും നിർബന്ധമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കാൻ ജൂണിലാണ് തീരുമാനിച്ചത്. മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്‌ടർ, ജില്ലാ കെമിക്കൽ അനലിറ്റിക്കൽ ലാബ് ഉദ്യോഗസ്ഥൻ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എന്നിവരാണ് അംഗങ്ങൾ. പക്ഷേ എല്ലാം കടലാസിലൊതുങ്ങി. ഇതുസംബന്ധിച്ച സർക്കാർ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ പറയുന്നത്. സുരക്ഷാമാനദണ്ഡം പാലിക്കാതെ തെരുവിലും ബീച്ചിലും ബാർബർഷോപ്പുകളിലുമെല്ലാം ടാറ്റൂ ചെയ്യുന്നുണ്ട്.
നടപ്പാക്കാൻ ഉദ്ദേശിച്ചത്
ടാറ്റൂയിംഗ് ഉപകരണം, മഷി എന്നിവയ്‌ക്ക് ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ അംഗീകാരം
ഉപയോഗിക്കേണ്ടത് ഡിസ്‌പോസിബിൾ സൂചികളും ട്യൂബുകളും
ടാറ്റൂ ചെയ്യുന്നിടത്തെ വൃത്തി, ഉപയോഗിച്ച വസ്തുക്കളുടെ സംസ്‌കരണം
ടാറ്റൂയിംഗ് ഇങ്ങനെ
തൊലിപ്പുറത്ത് വരച്ചെടുത്ത രൂപത്തിൽ ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുന കൊണ്ട് നേർത്ത മുറിവുണ്ടാക്കി ത്വക്കിന്റെ രണ്ടാം പാളിയിൽ മഷി ഇൻജെക്ട് ചെയ്യും. ശ്രദ്ധിച്ചില്ലെങ്കിൽ പൊടിയോ, മുടിയുടെ അംശമോ മുറിവിലെത്തി അണുബാധയുണ്ടാക്കും.
'കരുതലോടെ വേണം ടാറ്റൂ ചെയ്യാൻ. സൂക്ഷിച്ചില്ലെങ്കിൽ എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, സി, ത്വക്ക് രോഗങ്ങൾ എന്നിവയുണ്ടാകും.
- ഡോ. ജേക്കബ് വറുഗീസ്, ഡി.എം.ഒ, കോട്ടയം
'കോഴ്സ് പഠിച്ച് എയ്ഡ്സടക്കം 12 പരിശോധനകളുടെ സർട്ടിഫിക്കറ്റ് നേടിയ ശേഷം ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റേയും അനുമതിയോടെ പൂർണ സുരക്ഷി ഉറപ്പാക്കിയാണ് സ്റ്റുഡിയോ ആരംഭിച്ചത്. ഇങ്ങനെ വിരലിൽ എണ്ണാവുന്നവർ മാത്രമാണുള്ളത്.
- അരുൺ റീത്ത, സ്കിങ്ക് ടാറ്റൂസ്, പൊൻകുന്നം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |