കൊച്ചി: ഒറ്റ പ്രസവത്തിൽ മൂന്നായി ജന്മമെടുത്ത സഹോദരങ്ങളുടെ അപൂർവ സംഗമത്തിൽ പങ്കെടുക്കാനെത്തിയത് 300 മൂവർ സംഘങ്ങൾ. ഒരു വയസു മുതൽ മുപ്പതു വയസുവരെയുള്ളവർ പങ്കാളികളായി. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ കുടുംബങ്ങളെത്തി. ഇവരെല്ലാം എടപ്പാൾ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ എടപ്പാൾ, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളിലായി പിറന്നവരാണ്. ആശുപത്രി മാനേജ്മെന്റാണ് ഒത്തുകൂടലിന് കൊച്ചി ഹയാത്തിൽ വേദിയൊരുക്കിയത്. ഇവർ തമ്മിൽ പുതിയൊരു സൗഹൃദ കൂട്ടായ്മക്കും വഴിതുറന്നു. വാട്‌സ്ആപ് ഗ്രൂപ്പുകളും രൂപംകൊണ്ടു. സെൽഫികളെടുത്തു.
1996 മുതൽ 2026 വരെയുള്ള കാലയളവിൽ ജനിച്ച ട്രിപ്ലെറ്റുകളുടെ രേഖകൾ പരിശോധിച്ച് ലഭ്യമായവരെ എടപ്പാൾ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ.കെ. ഗോപിനാഥൻ നേരിട്ട് വിളിക്കുകയായിരുന്നു. മൂവായിരത്തിലധികം ഇരട്ടക്കുട്ടികളും ഈ ആശുപത്രിയിൽ ജനിച്ചിട്ടുണ്ടെന്ന് ഡോ. കെ.കെ. ഗോപിനാഥൻ വെളിപ്പെടുത്തി.
ഹൈബി ഈഡൻ എം.പി, ആരോഗ്യ സർവകലാശാലാ വി.സി ഡോ. മോഹനൻ കുന്നുമ്മൽ എന്നിവർ ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു.
പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻസ് ജോയിന്റ് സെക്രട്ടറി ബാൽ കിരൺ, നടൻ കുഞ്ചാക്കോ ബോബൻ, നടി ജ്യോതിർമയി, ഡോ. കെ.കെ. ഗോപിനാഥൻ, ചിത്ര ഗോപിനാഥൻ, സി.ഇ.ഒ ഗോകുൽ ഗോപിനാഥ്, മെഡിക്കൽ ഡയറക്ടർ ഡോ. പരശുരാം ഗോപിനാഥ്, മെഡിക്കൽ സൂപ്രണ്ട് ഡോ. മീനു ബത്ര, രശ്മി ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു.
കാഴ്ചപരിമിതിയുള്ള കലാകാരന്മാർ അവതരിപ്പിച്ച വാദ്യസംഗീത്തോടെയായിരുന്നു തുടക്കം. ഏഷ്യ- ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് അധികൃതരിൽ നിന്ന് ഡോ. കെ.കെ. ഗോപിനാഥൻ ട്രിപ്ളറ്റ് സംഗമത്തിന്റെ റെക്കാഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |