ജബൽപ്പൂർ: തോട്ടത്തിൽ ആകെയുള്ളത് നാലു കുഞ്ഞുമാവുകൾ. അതിൽ അല്പം മാങ്ങകൾ. പക്ഷേ കാവലിന് ഒമ്പതു നായ്ക്കളും നാലു തൊഴിലാളികളും. എന്താണ് സംഭവമെന്ന് അദ്ഭുതപ്പെടേണ്ട. മദ്ധ്യപ്രദേശിലെ സങ്കല്പ് പരിഹർ,റാണി പരിഹർ ദമ്പതികളുടെ തോട്ടത്തിലുള്ളത് ലോകത്തിലേറ്റവും വിലപിടിപ്പുള്ള മിയാസാക്കി മാങ്ങകളാണ്. അതിനാലാണ് സുരക്ഷ ശക്തമാക്കിയത്. ജപ്പാനിലാണ് മിയാസക്കി മാങ്ങകളുടെ ഉത്ഭവം. ഇന്ത്യയിൽ അപൂർവമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകൾക്ക് ലക്ഷങ്ങളാണ് വില.
ജബൽപൂർ സ്വദേശിയായ സങ്കൽപ്പിന് ചെന്നൈയിലെ ഒരു ട്രെയിൻ യാത്രയ്ക്കിടെ ഒരാൾ നൽകിയതാണ് ഈ മാവിൻ തൈകൾ. അദ്ദേഹവും ഭാര്യ റാണിയും ചേർന്ന് വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ അവ നട്ടു പരിപാലിച്ചു. സാധാരണ മാങ്ങകളാണെന്നായിരുന്നു ഇവരുടെ വിചാരം. എന്നാൽ, വളർന്നപ്പോൾ സാധാരണ മാവിന്റെ ഇലകളായിരുന്നില്ല അവയ്ക്ക്. മാങ്ങകൾക്കും പ്രത്യേകത ഏറെയുണ്ടായിരുന്നു. തുടർന്ന് ദമ്പതികൾ ഈ മാങ്ങയെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. അങ്ങനെയാണ് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാങ്ങകളിലൊന്നായ മിയാസാക്കി മാങ്ങകളാണ് തങ്ങളുടെ തോട്ടത്തിലെന്ന് മനസിലായത്. അതോടെ ആദ്യം 50 തൈകളും പിന്നീട് 100 തൈകളും നട്ടു. ഇപ്പോൾ 1100 മാവുകളുണ്ട് തോട്ടത്തിൽ.
അന്താരാഷ്ട്ര വിപണിയിലാണ് ഇവയ്ക്ക് ആവശ്യക്കാരേറെ. കഴിഞ്ഞവർഷം 2.70 ലക്ഷം രൂപയ്ക്കാണ് ഇവർ മാങ്ങകൾ വിറ്റത്. അത്യപൂർവമായ മാങ്ങയാണെന്ന വിവരം പ്രദേശത്ത് പരന്നതോടെ നിരവധി മാങ്ങകൾ മോഷണം പോയിരുന്നു.
ഇതോടെയാണ് നാലു കാവൽക്കാരെയും 9 നായ്ക്കളെയും നിയോഗിച്ചത്.
ഈ സീസണിൽ മാവുകൾ പൂവിട്ടു തുടങ്ങിയതോടെ ഓർഡറുകളും ലഭിച്ചിരുന്നു. ഗുജറാത്ത് ആസ്ഥാനമായ ബിസിനസുകാരൻ ഒരു മാങ്ങയ്ക്ക് 21,000 രൂപ വീതം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഉയർന്നതോതിൽ ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്ന മാമ്പഴമാണ് മിയാസാക്കി. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഉത്തമമാണെന്നാണ് നിഗമനം. ജപ്പാനിലെ മിയാസക്കി നഗരത്തിലാണ് ആദ്യം ഈ മാങ്ങകളുണ്ടായത്. അതിനാലാണ് മിയാസാക്കി എന്ന പേരുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |