SignIn
Kerala Kaumudi Online
Friday, 19 April 2024 10.14 AM IST

പ്രതിസന്ധിച്ചുഴിയിൽ സമുദ്രോത്പന്ന മേഖല

seafood

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ തളർന്ന ഇന്ത്യൻ സമുദ്രോത്പന്ന മേഖലയ്ക്ക് കൂടുതൽ തിരിച്ചടി നൽകി ചരക്കുനീക്ക ചെലവും കുതിച്ചുയരുന്നു. പ്രധാന വിപണിയായ അമേരിക്ക, നികുതിനിരക്ക് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതും ഈ രംഗത്തുള്ളവരെ വലയ്ക്കുന്നു. വിദേശ ടെക്‌നോളജി കമ്പനികൾക്ക് രണ്ടു ശതമാനം ഡിജിറ്റൽ നികുതി ഈടാക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതിനു 'പ്രതികാരം" എന്നോണമാണ് ഇന്ത്യയിൽ നിന്നുള്ള ഉത്‌പന്നങ്ങൾക്ക് നികുതി ഈടാക്കാനുള്ള അമേരിക്കയുടെ നീക്കം.

ഇന്ത്യ ഏർപ്പെടുത്തിയ ഡിജിറ്റൽ നികുതി പ്രധാനമായും ബാധിക്കുക ഗൂഗിൾ, ഫേസ്‌ബുക്ക്, ആമസോൺ തുടങ്ങിയ അമേരിക്കൻ കമ്പനികളെയാണ്. ഇതാണ് ജോ ബൈഡൻ ഭരണകൂടത്തെ ചൊടിപ്പിക്കുന്നതും. മുഖ്യ വിപണിയായ അമേരിക്കയിലേക്കുള്ള ചരക്കുനീക്കച്ചെലവ് മൂന്നിരട്ടിയിലേറെ വർദ്ധിച്ചതും സമുദ്രോത്പന്ന കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുന്നു. 2020 മാർച്ചിൽ കണ്ടെയ്‌നർ കൂലി 3,500 ഡോളറായിരുന്നു. കഴിഞ്ഞമാസം ഇത് 6,500 ഡോളറായിരുന്നു. ഈമാസം ഒന്നുമുതൽ പ്രമുഖ ഷിപ്പിംഗ് കമ്പനിയായ മേഴ്‌സ്‌ക് ഈടാക്കുന്നത് 12,500 ഡോളറാാണ്.

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മേഴ്‌സ്‌കിന്റെ ചുവടുപിടിച്ച് മറ്റു ഷിപ്പിംഗ് ലൈനുകളും ഫീസ് വർദ്ധിപ്പിച്ചേക്കും. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്ക ചെലവും ആനുപാതികമായി കൂടുമെന്നതും കനത്ത തിരിച്ചടിയാണ്. അമേരിക്കയിലേക്കുള്ള ചരക്കുനീക്ക ചെലവ് ഇന്ത്യയിൽ രൂപയിൽ പരിഗണിച്ചാൽ ഉയർന്നത് കിലോഗ്രാമിന് 16 രൂപയിൽ നിന്ന് 60 രൂപയിലേക്കാണ്. ഇതു ചൂണ്ടിക്കാട്ടി, ഉത്‌പന്നങ്ങളുടെ വില കൂട്ടാനാവില്ലെന്ന് സമുദ്രോത്പന്ന മേഖലയിലുള്ളവർ പറയുന്നു. കാരണം, വിദേശത്തു നിന്നുള്ള ഓർഡറുകളാണ് വിപണിയെ നിയന്ത്രിക്കുന്നത്. വില കൂട്ടിയാൽ, ഓർഡറുകൾ നഷ്‌ടപ്പെടും. ഇത് ഈ മേഖലയെ തകർക്കും.

തിരിച്ചടിയുടെ തിരകൾ

₹47,000 കോടി

2009-10ൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വരുമാനം 8,000 കോടി രൂപയായിരുന്നു. തുടർന്നിങ്ങോട്ട് ഓരോ വർഷവും വരുമാനം പുതിയ റെക്കാഡ് കുറിച്ചു. 2019-20ൽ നേടിയത് 47,000 കോടി രൂപയാണ്. എന്നാൽ, കൊവിഡ് ആഞ്ഞടിച്ചതും തുടർന്ന് വിതരണശൃംഖലയിലുണ്ടായ തടസങ്ങളും മൂലം 2020-21ൽ വരുമാനം 20 ശതമാനത്തോളം ഇടിഞ്ഞുവെന്നാണ് വിലയിരുത്തൽ.

₹1 ലക്ഷം കോടി

2025ഓടെ കയറ്റുമതി വരുമാനം ഒരുലക്ഷം കോടി കവിയുമെന്ന പ്രതീക്ഷയാണ് സമുദ്രോത്പന്ന മേഖലയ്ക്കുണ്ടായിരുന്നത്. 2009-10 മുതൽ 2019-20 വരെയുള്ള വളർച്ചാ ട്രെൻഡ് ഇത് അരക്കിട്ടുറപ്പിക്കുന്നതും ആയിരുന്നു. പ്രതീക്ഷകളെയെല്ലാം തൂത്തെറിഞ്ഞാണ് കൊവിഡ് ആഞ്ഞടിച്ചത്.

$12,500

കൊവിഡിന് മുമ്പ് അമേരിക്കയിലേക്കുള്ള ചരക്കുനീക്കച്ചെലവ് കണ്ടെയ്‌നറിന് 3,500 ഡോളറായിരുന്നു. കഴിഞ്ഞമാസം ഇത് 6,500 ഡോളറായി. ഈമാസം ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മേഴ്‌സ്‌ക് ഈടാക്കുന്നത് 12,500 ഡോളറാണ്.

അമേരിക്കയുടെ പ്രതികാരം

ടെക്‌നോളജി കമ്പനികൾക്കുമേൽ ഡിജിറ്റൽ നികുതി ഏർപ്പെടുത്തിയ ഇന്ത്യയ്ക്ക് തിരിച്ചടി നൽകാനുള്ള അമേരിക്കയുടെ നീക്കവും സമുദ്രോത്പന്ന കയറ്റുമതിക്കാർക്ക് പ്രഹരമാണ്. ഇന്ത്യയിൽ നിന്നുള്ള ഉത്‌പന്നങ്ങൾക്കും നികുടി ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ബൈഡൻ ഭരണകൂടം.

ചെമ്മീനും ചൈനയും

സമുദ്രോത്പന്നങ്ങളിൽ ഇന്ത്യയുടെ മുഖ്യ ഇനമായ ചെമ്മീനിന്റെ ഉത്‌പാദനത്തിൽ നിന്ന് 50 ശതമാനവും കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ചരക്കുനീക്കച്ചെലവ്, നികുതി എന്നിവ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ചെമ്മീൻ കയറ്റുമതിയെ തകർക്കും. ഏകദേശം ഒരുകോടിയോളം പേർ തൊഴിലെടുക്കുന്ന ചെമ്മീൻ കയറ്റുമതി മേഖലയുടെ വാർഷിക വരുമാനം ശരാശരി 250 കോടി ഡോളറാണ്. അതിർത്തി തർക്കങ്ങൾ മൂലം ചൈനയിലേക്കുള്ള വ്യാപാരവും ക്ഷീണപാതയിലാണ്. ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയിൽ 25 ശതമാനമാണ് ചൈനയിലേക്ക് പോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SEAFOOD INDUSTRY, TARIFF HIKE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.