കൊച്ചി: പിടിച്ചു നിൽക്കാൻ വേറെ വഴില്ല. പെട്രോളിനോട് ഗുഡ്ബൈ പറഞ്ഞ് സാധാരണക്കാരും വാഹനങ്ങൾ സി.എൻ.ജിയിലേക്ക് മാറ്റുന്നു. കൊച്ചിയിലെ നാല് സി.എൻ.ജി ഗ്യാരേജുകളിൽ തിരക്കോട് തിരക്കാണിപ്പോൾ. ബുക്കിംഗ് വരെ എത്തി കാര്യങ്ങൾ. ഇന്ധനവില കൈവിട്ട് ഉയരുന്നതും കൊവിഡ് പ്രതിസന്ധിയുമാണ് ട്രെൻഡിന് കാരണം. 35000 രൂപ മുതൽ 65000 രൂപ വരെയാണ് ചെലവ്. പെട്രോളിന് ലഭിക്കുന്നതിന്റെ 60 മുതൽ 70 ശതമാനം വരെ അധിക മൈലേജാണ് സി.എൻ.ജിക്ക് കിട്ടുന്നത്. ഹൈവേയിൽ 100 ശതമാനവും.
നേരത്തെ ഓട്ടോറിക്ഷയും സ്വകാര്യ ബസുകളും ടാക്സികളുമാണ് സി.എൻ.ജിയിലേക്ക് മാറിയോടാൻ തിരക്ക് കൂട്ടിയിരുന്നത്. ഇപ്പോൾ സ്വകാര്യ വാഹനങ്ങളിൽ കാറുകളാണ് മുന്നിൽ. അഞ്ച് മണിക്കൂറെടുത്താണ് ഒരു കാർ സി.എൻ.ജിയിലേക്ക് മാറ്റുന്നത്.ഒരു തവണ സി.എൻ.ജി നിറക്കുന്നതിന് 500-600 രൂപയാണ് ചെലവ്.
കാറുകളിൽ 200 മുതൽ 300 മുതൽ കിലോമീറ്റർ ഓടാനുള്ള ഇന്ധനമേ ഒറ്റത്തവണ നിറയ്ക്കാനാവൂ. ഏകദേശം 10 കിലോ സി.എൻ.ജിയാണ് 60 ലീറ്റർ ടാങ്കുകളിൽ നിറയ്ക്കാനാവുക.പെട്രോൾ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് പകുതിയും മൈലേജ് ഇരട്ടിയുമാണ്.
പഴയവണ്ടി പണിയാണ്
പുതിയ സി.എൻ.ജി വാഹനങ്ങൾ ഷോറൂമിൽ നിന്ന് വാങ്ങിയാൽ രേഖകളിലും ഇൻഷ്വറൻസിലും മാറ്റം വരുത്തേണ്ട കാര്യമില്ല. പഴയ വാഹനങ്ങളിൽ ആർ.സി യിൽ ഉൾപ്പെടെ ഇത് രേഖപ്പെടുത്തണം. ഇൻഷ്വറൻസ് കമ്പനിയെ മാറ്റം അറിയിക്കുകയും പ്രീമിയത്തിൽ വ്യത്യാസമുണ്ടെങ്കിൽ അത് അടയ്ക്കുകയും വേണം. 2005 മുൻപുള്ള വാഹനങ്ങൾ സി.എൻ.ജിയിലേക്ക് മാറ്റാനാകില്ല.
ഗ്രീൻ ഫ്യൂവൽ
.പെട്രോൾ വാഹനങ്ങളാണ് സി.എൻ.ജിയിലേക്ക് മാറ്റുന്നത്
.ഡീസൽ വാഹനങ്ങളിലും മാറ്റം സാദ്ധ്യമാണ്.പക്ഷേ ചെലവ് കൂടും
.കാർബൺ പുറന്തള്ളുന്നത് കുറവ്
.'മീതൈൻ' ആണ് സി.എൻ.ജിയുടെ പ്രധാന ഘടകം
.വായുവുമായി ചേർന്ന് കത്തി എൻജിൻ പ്രവർത്തിക്കുന്നു
.പുറന്തള്ളുന്ന കണങ്ങളിൽ കാർബൺ, ലെഡ്, സൾഫർ അളവ് കുറഞ്ഞതിനാൽ 'ഗ്രീൻ ഫ്യൂവൽ' എന്നും ക്ലീൻ ഫ്യൂവൽ' എന്നും സിഎൻജി അറിയപ്പെടുന്നു.
നിരവധി വാഹനങ്ങളാണ് സി.എൻ.ജിയിലേക്ക് മാറ്റാൻ സമീപിക്കുന്നത്. ഇപ്പോൾ ബുക്കിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് എല്ലായിടത്തും ഈ ട്രെൻഡാണ്. പമ്പുകളുടെ എണ്ണംകൂടിയതും ഗുണമായി.
ആഷ്ലിൻ, വി6 ഓട്ടോടെക് സെലൂഷൻ,കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |