ന്യൂഡൽഹി: പ്രമുഖ അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യാ പ്രവേശനം വേഗത്തിലാക്കാൻ വഴിയൊരുക്കി, ഇലക്‌ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ടെസ്‌ല ധനമന്ത്രാലയത്തിനും നീതി ആയോഗിനും കത്ത് നൽകിയിരുന്നു. ഇറക്കുമതി തീരുവ കുറയുന്നത്, ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധമാറ്റിയ മറ്റ് വാഹന നിർമ്മാതാക്കൾക്കും നേട്ടമാകും.
40,000 ഡോളറിന് (ഏകദേശം 30 ലക്ഷം രൂപ) മുകളിൽ വിലയുള്ള ഇലക്‌ട്രിക് കാറുകൾക്ക് 100 ശതമാനവും താഴെ വിലയുള്ളവയ്ക്ക് 60 ശതമാനവുമാണ് നിലവിൽ ഇറക്കുമതി തീരുവ. ഇത് യഥാക്രമം 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ കുറയ്ക്കാനാണ് നീക്കം. തീരുവ 40 ശതമാനമായെങ്കിലും കുറയ്ക്കണമെന്നായിരുന്നു ടെസ്‌ലയുടെയും ആവശ്യം. ഔഡി, മെഴ്‌സിഡെസ്-ബെൻസ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികളും തീരുവ കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |