കൊച്ചി: പതിറ്റാണ്ടുകളായി കുഞ്ഞൻ കാറുകൾ (ഹാച്ച്ബാക്കുകൾ) അടക്കിവാണ ഇന്ത്യൻ വാഹനലോകം ചരിത്രത്തിൽ ആദ്യമായി യൂട്ടിലിറ്റി വാഹനങ്ങൾ കീഴടക്കി. 2021ൽ ഹാച്ച്‌ബാക്കുകളേക്കാൾ കൂടുതൽ ഇന്ത്യക്കാർ വാങ്ങിയത് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളാണ് (എസ്.യു.വി).
കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റുപോയ 10 വാഹനങ്ങളിൽ എട്ടും എസ്.യു.വികളാണ്. 2020നെ അപേക്ഷിച്ച് കഴിഞ്ഞവർഷം എസ്.യു.വികൾ കുറിച്ചിട്ട വില്പനവളർച്ച 65 ശതമാനം. ലോകത്ത് എസ്.യു.വി വില്പനയിൽ അമേരിക്കയ്ക്കും യൂറോപ്പിനും പിന്നിലായി മൂന്നാമത്തെ വലിയ വിപണിയെന്ന പട്ടവും ഇന്ത്യ 2021ൽ ചൂടി. ജപ്പാനെയാണ് ഇന്ത്യ നാലാംസ്ഥാനത്തേക്ക് പിന്തള്ളിയത്.
14.2 ലക്ഷം എസ്.യു.വികൾ കഴിഞ്ഞവർഷം ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടെന്നാണ് ഏകദേശ കണക്ക്. ഹാച്ച്ബാക്കുകളുടെ എണ്ണം 12.3 ലക്ഷമാണ്. 2020ൽ ഒമ്പതുലക്ഷം എസ്.യു.വികളാണ് പുതുതായി നിരത്തിലെത്തിയത്; ചെറു കാറുകളുടെ വില്പന 11.4 ലക്ഷമായിരുന്നു. 2021ൽ എസ്.യു.വികളുടെ വിപണിവിഹിതം 37 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർന്നപ്പോൾ ചെറുകാറുകളുടെ വിഹിതം 47 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്ക് ചുരുങ്ങി.
ആഗോളതരംഗം
ലോകത്താകെ വാഹനവിപണിയിൽ എസ്.യു.വികളുടെ മുന്നേറ്റമാണ്. 2021ലെ വില്പന എക്കാലത്തെയും ഉയരത്തിലെത്തി. വിപണിവിഹിതം 45 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. അമേരിക്ക, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമായും എസ്.യു.വി വില്പന കുതിക്കുന്നത്.
ഇലക്‌ട്രിക് കുതിപ്പ്
പാസഞ്ചർ വാഹനലോകത്ത് (കാർ, എസ്.യു.വി) ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം സൃഷ്‌ടിക്കുന്നത് എസ്.യു.വികളാണ്. കഴിഞ്ഞവർഷം ആഗോളതലത്തിൽ എസ്.യു.വികൾക്ക് പ്രിയമേറിയെങ്കിലും ഉപഭോക്താക്കൾ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ബോധവാന്മാരാണെന്ന് തെളിയിക്കുന്നതാണ് വില്പനക്കണക്കുകൾ.
2021ൽ വിറ്റഴിഞ്ഞ എസ്.യു.വികളിൽ പാതിയോളവും സമ്പൂർണ ഇലക്‌ട്രിക് മോഡലുകളോ ഇലക്‌ട്രിക് എൻജിൻ കൂടിയുള്ള പ്ളഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകളോ ആയിരുന്നു. അതായത്, വിറ്റുപോയ രണ്ട് എസ്.യു.വികളിൽ ഒന്ന് ഇലക്‌ട്രിക്/ഹൈബ്രിഡ് വാഹനങ്ങളായിരുന്നു. എന്നാൽ, ഇപ്പോഴും ലോകത്തെ മൊത്തം വാഹന വില്പനയിൽ രണ്ടു ശതമാനത്തോളം മാത്രമാണ് ഇലക്‌ട്രിക്/ഹൈബ്രിഡ് വാഹനങ്ങളുടെ പങ്ക്. ബാക്കി 98 ശതമാനവും ഇന്റേണൽ കമ്പഷൻ എൻജിൻ (പെട്രോൾ, ഡീസൽ) മോഡലുകളാണ്.
ഇന്ത്യയ്ക്ക് പ്രിയം, എസ്.യു.വി
2006-07ൽ ഇന്ത്യയിലെ ആകെ എസ്.യു.വി വില്പന 2.20 ലക്ഷം യൂണിറ്റുകളായിരുന്നു.
2010-11ൽ വില്പന ആദ്യമായി മൂന്നുലക്ഷം യൂണിറ്റുകളെന്ന നാഴികകല്ല് പിന്നിട്ടു.
2012-13ൽ വില്പന അഞ്ചുലക്ഷവും 2016-17ൽ ഏഴുലക്ഷവും മറികടന്നു.
2017-18ൽ ഒമ്പതുലക്ഷവും പത്തുലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് 2020-21ലും പിന്നിട്ടു.
മാരുതിയുടെ മാജിക്
ഇന്ത്യയിൽ വാഹന വിപണിയിൽ എക്കാലത്തെയും രാജാവ് മാരുതിയാണ്. 2021ലെ എസ്.യു.വി വില്പനയിലും 21.44 ശതമാനം വിഹിതവുമായി മാരുതിയാണ് ഒന്നാമത്. പട്ടിക ഇങ്ങനെ (ടോപ് 5 കമ്പനികളും വിപണി വിഹിതവും):
മാരുതി സുസുക്കി : 21.44%
ഹ്യുണ്ടായ് : 18.61%
മഹീന്ദ്ര : 15.09%
കിയ : 13.66%
ടാറ്റ : 8.51%
ബൂം..ബൂം... ബൊലേറോ!
2009 മുതലുള്ള കണക്കെടുത്താൽ ഇന്ത്യയിൽ ഇതുവരെ ഏറ്റവുമധികം വിറ്റഴിഞ്ഞ എസ്.യു.വി മഹീന്ദ്ര ബൊലേറോയാണ്; 10.73 ലക്ഷം യൂണിറ്റുകൾ. ടൊയോട്ട ഇന്നോവ (7.73 ലക്ഷം), മാരുതി എർട്ടിഗ (7.07 ലക്ഷം), മാരുതി ബ്രെസ (6.98 ലക്ഷം) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.
പുതുവർഷ പ്രതീക്ഷ
വാഹനവിപണിയിലെ തേരോട്ടം പുതുവർഷത്തിലും തുടരുമെന്ന പ്രഖ്യാപനമാണ് എസ്.യു.വികൾ നടത്തുന്നത്. 2022ലും നിരത്തിലെത്താൻ കാത്തിരിക്കുന്നത് ഒട്ടേറെ എസ്.യു.വികൾ:
ഔഡി ക്യു3.
ഔഡി ക്യു5 ഫേസ്‌ലിഫ്‌റ്റ്.
ഔഡി ക്യു7 ഫേസ്‌ലിഫ്റ്റ്.
ബി.എം.ഡബ്ള്യു എക്‌സ് 3, എക്‌സ് 4.
ഫോഴ്‌സ് ഗൂർഖ 4-ഡോർ.
ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്‌റ്റ്.
ഹ്യുണ്ടായ് വെന്യു ഫേസ്‌ലിഫ്‌റ്റ്.
ജീപ്പ് ഗ്രാൻഡ് ചെറോക്കീ.
ജീപ്പ് മെറിഡിയൻ.
മഹീന്ദ്ര സ്കോർപ്പിയോ.
മാരുതി സുസുക്കി ജിംനി.
സ്‌കോഡ കോഡിയാക്ക്.
ടൊയോട്ട ഹൈലക്‌സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |