കൊച്ചി: കുണ്ടന്നൂരിൽ രാജകീയ പ്രൗഢിയുള്ള പുതുപുത്തൻ ഫ്ളാറ്റിൽ വാസം തുടങ്ങിയപ്പോൾ, ഏറെ പ്രിയപ്പെട്ട 'ഇട്ടിമാണി' ലാംബട്ര സ്കൂട്ടറിനെയും ഒപ്പം കൂട്ടി സൂപ്പർ താരം മോഹൻലാൽ.
ഇട്ടിമാണി സിനിമയിൽ ഓടിച്ച 70 മോഡൽ സ്‌കൂട്ടറിനോട് അടുപ്പം തോന്നി അന്ന് സ്വന്തമാക്കിയതാണ്. ഇതിന് രൂപഭംഗിവരുത്തി ഫ്ളാറ്റിന്റെ ആദ്യ നിലയിൽ സ്ഥാപിച്ചിരിക്കയാണ്. പാലുകാച്ചലിന് എത്തിയവരുടെയെല്ലാം കണ്ണ് പതിഞ്ഞതും ഈ ലാംബിയിലാണ്.
രാജാവിന്റെ മകൻ സിനിമയിൽ ലാൽ പറയുന്ന ഹിറ്റ് ഡയലോഗായ ''മൈ ഫോൺ നമ്പർ ഈസ് 2255'' ഓർമ്മിപ്പിക്കും വിധം എം.എൽ -2255 നമ്പരാണ് വണ്ടിക്ക് ഇട്ടിരിക്കുന്നത്.
പഴമയും പുതുമയും ഇഴചേർന്ന ഫ്ളാറ്റിൽ ബുധനാഴ്ചയായിരുന്നു പാലുകാച്ചൽ. മേജർ രവിയുൾപ്പെടെ ക്ഷണിക്കപ്പെട്ട അൻപതോളം പേർ മാത്രമാണ് പങ്കെടുത്തത്.
കൊച്ചി-ആലപ്പുഴ ദേശീയപാതയിൽ കുണ്ടന്നൂരിൽ ക്രൗൺ പ്ലാസ ഹോട്ടലിനടുത്തുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് 15,16 നിലകൾ ചേർന്ന 9,500ചതുരശ്ര അടിയുള്ള ഡ്യൂപക്സ് ഫ്ളാറ്റ്. നടന്റെ തേവരയിലെ വീടിന്റെ അറ്റകുറ്റപ്പണികളും നടന്നുവരികയാണ്. അത് ഔട്ട്ഹൗസാക്കി മാറ്റുമെന്നാണ് വിവരം.
പൂജാ റൂം, ഫാമിലി ലിവിംഗ് റൂം, ഡൈനിംഗ് ഏരിയ, രണ്ട് അടുക്കള, ബാർ കൗണ്ടർ എന്നിവയാണ് താഴത്തെ നിലയിൽ. അടുക്കളകളിൽ ഒന്ന് ഓപ്പൺ കിച്ചണും രണ്ടാമത്തേത് ഷെഫ് കിച്ചണുമാണ് (സ്റ്റെയിൻലസ് കിച്ചൺ). മാസ്റ്റർ ബെഡ്റൂമുൾപ്പെടെ നാല് ബെഡ് റൂമുകളും മേക്കപ്പ് റൂമും സ്റ്റാഫ് റൂമുമാണ് മുകളിൽ. ലിഫ്റ്റും തയാറാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |