കൊച്ചി: കഴിഞ്ഞ നവംബറിൽ മാരുതി സുസുക്കി സെലെറിയോയുടെ പുത്തൻ മോഡൽ അവതരിപ്പിച്ചപ്പോൾ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സാധാരണ ഓരോ വർഷവും മാരുതി പുതിയ രണ്ടോ മൂന്നോ മോഡലുകളോ ഫേസ്‌ലിഫ്‌റ്റുകളോ (ഉന്നത ഫീച്ചറുകൾ ഉൾപ്പെടുത്തിയവ) അപ്ഡഗ്രേഡുകളോ (പരിഷ്‌കരിച്ച പതിപ്പുകൾ) അവതരിപ്പിക്കാറുണ്ട്.
എന്നാൽ, നവംബറിലെ സെലെറിയോയെ വിപണിയിലെത്തിക്കുന്നതിന് മുമ്പ് 30 മാസത്തോളം മാരുതി പുതിയ മോഡലുകളോ അപ്ഗ്രേഡുകളോ പുറത്തിറക്കിയിട്ടില്ല. കൊവിഡ്, ലോക്ക്ഡൗൺ, സെമികണ്ടക്‌ടർ (മൈക്രോചിപ്പ്) ക്ഷാമം എന്നിങ്ങനെ വാഹനലോകം ഒന്നടങ്കം നേരിട്ട തിരിച്ചടിയാണ് മാരുതിയെയും വലച്ചത്. കൊവിഡ് കാലത്ത് ഉത്‌പാദനം കുത്തനെ കുറയ്ക്കാൻ മാരുതിയും നിർബന്ധിതരായി.
എന്നാൽ, 2022നെ ഏറെ പ്രതീക്ഷകളോടെയാണ് മാരുതി സുസുക്കി വരവേൽക്കുന്നത്. കഴിഞ്ഞവർഷത്തെ ക്ഷീണമെല്ലാം പുതുവർഷത്തിൽ പറപറക്കുമെന്ന് കമ്പനി ഉറച്ചുവിശ്വസിക്കുന്നു. എട്ടോളം പുത്തൻ മോഡലുകളാണ് അടുത്ത 18 മാസങ്ങൾക്കകം കമ്പനിയുടെ ഫാക്‌ടറിയിലേക്ക് ഉത്‌പാദനത്തിനായി ചുവടുവയ്ക്കുക. എസ്.യു.വികൾ ഉൾപ്പെടെയുള്ളവ ഇതിലുണ്ട്.
പുതുവർഷത്തിൽ
പുതു താരങ്ങൾ
എട്ടോളം പുത്തൻ മോഡലുകളെ ഒന്നരവർഷത്തിനകം മാരുതി നിരത്തിലെത്തിക്കും. ഇതിൽ പാതിയും ഇന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള എസ്.യു.വികളുടെ ശ്രേണിയിലായിരിക്കും. പാതി, മാരുതിയുടെ കുത്തകയായ ചെറുകാർ ശ്രേണിയിലും.
ഇന്ത്യയിൽ വിറ്റഴിയുന്ന പുതിയ മോഡലുകളിൽ പാതിയും മാരുതിയുടേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണക്കമ്പനിയായ മാരുതിയുടെ വളർച്ച, ഇന്ത്യൻ വാഹന വിപണിയുടെ കൂടി വളർച്ചയാണ്. പുതിയ മോഡലുകളിലൂടെ മാരുതി കുതിക്കുമ്പോൾ ഒപ്പം ഇന്ത്യൻ വാഹന വിപണിയുമാണ് മുന്നേറുന്നത്.
വലിയ ലക്ഷ്യങ്ങൾ
കൊവിഡിന് മുമ്പ് പ്രതിവർഷം 20 ലക്ഷത്തോളം വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. കൊവിഡിൽ ഈ ലക്ഷ്യം തൊടാനായില്ലെന്ന ക്ഷീണമകറ്റുകയും പുതുവർഷത്തിലെ ലക്ഷ്യമാണ്. കൈവിട്ട വിപണിവിഹിതവും തിരിച്ചുപിടിക്കണം.
വിപണിയിൽ ഇപ്പോഴും നല്ല ഡിമാൻഡുണ്ടെന്ന് മാരുതി സുസുക്കി വിശ്വസിക്കുന്നു. തിരിച്ചടിയാകുന്നത് സെമികണ്ടക്‌ടർ ക്ഷാമം മൂലമുള്ള വാഹനോത്പാദനക്കുറവാണ്. ഡിമാൻഡിനൊത്ത ഉത്പാദനം നടക്കുന്നില്ല. പുതുവർഷത്തിൽ സ്ഥിതി അനുകൂലമാകുമെന്ന പ്രതീക്ഷയാണ് മാരുതിക്കുള്ളത്.
15%
പുതിയ മോഡലുകളുടെ ഉത്‌പാദനം തുടങ്ങുന്നതോടെ മാരുതി സുസുക്കിയുടെ മൊത്തം വാഹന ഉത്‌പാദനം 10-15 ശതമാനം വർദ്ധിച്ചേക്കും. 2021ൽ മാരുതി 11.64 ലക്ഷം വാഹനങ്ങൾ നിർമ്മിച്ചിരുന്നു. കൊവിഡ് താണ്ഡവമാടിയ 2020ൽ ഉത്‌പാദനം 9.39 ലക്ഷം യൂണിറ്റുകളായിരുന്നു.
49%
കൊവിഡിന് മുമ്പ് മാരുതി സുസുക്കിയുടെ വിപണിവിഹിതം 49 ശതമാനമായിരുന്നു. കഴിഞ്ഞവർഷം അത് 44.7 ശതമാനത്തിലേക്ക് ചുരുങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ശ്രേണിയായ എസ്.യു.വികളിൽ 13 ശതമാനം വിഹതമേ മാരുതിക്കുള്ളൂ. സെഡാൻ, ഹാച്ച്ബാക്ക്, എം.പി.വി വിഭാഗങ്ങളിൽ വിഹിതം 50 ശതമാനത്തിന് മുകളിലുണ്ട്. എസ്.യു.വിയിലും മുന്നേറാനുള്ള പദ്ധതിയാണ് മാരുതിയൊരുക്കുന്നത്.
ടൊയോട്ടയുടെ
ചങ്ങാതി
വാഹന നിർമ്മാണം, വില്പന എന്നിവയിൽ മാരുതി സുസുക്കിയും ടൊയോട്ടയും പരസ്‌പരം കൈകോർത്ത് വൻ വില്പനനേട്ടം കൊയ്‌തിരുന്നു. ഇരുവരും തമ്മിലെ കരാർപ്രകാരം മാരുതിയുടെ ബലേനോ ടൊയോട്ടയുടെ ഗ്ളാൻസയായും വിറ്റാര ബ്രെസ, അർബൻ ക്രൂസറായും വിപണിയിലെത്തി സ്വീകാര്യത നേടി.
ഇരുവരും ചേർന്ന് നിർമ്മിക്കുന്ന പുത്തൻ എസ്.യു.വികൾ ഈവർഷം നിരത്തിലെത്തിയേക്കും. പുറമേ മാരുതി എർട്ടിഗ, സിയസ് എന്നിവയുടെ ടൊയോട്ട പതിപ്പും വിപണിയിലെത്തും.
മാരുതിയുടെ താരങ്ങൾ
എട്ടോളം പുത്തൻ മോഡലുകൾ മാരുതി പുതുതായി വിപണിയിലിറക്കും. ഹ്യുണ്ടായ് ക്രെറ്റയോട് ഏറ്റുമുട്ടാൻ ടൊയോട്ടയുമായി ചേർന്ന് നിർമ്മിക്കുന്ന എസ്.യു.വി (കോഡ് നാമം വൈ.എഫ്.ജി), മഹീന്ദ്രയുടെ താറിനെ നേരിടാനുള്ള പുതുപുത്തൻ എസ്.യു.വി ജിംനി, ബലേനോയുടെ ക്രോസ്-ഓവർ, ബലേനോ, എർട്ടിഗ, വാഗൺആർ എന്നിവയുടെ ഫേസ്‌ലിഫ്റ്റ്, പുതിയ ഓൾട്ടോ 800 എന്നിവ ഇതിലുൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |