SignIn
Kerala Kaumudi Online
Friday, 19 April 2024 2.22 PM IST

കേന്ദ്ര ബഡ്‌ജറ്റ് 2022: നികുതിഭാരം കുറയാൻ പ്രതീക്ഷകൾ വാനോളം

tax

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ വീണ്ടുമൊരു കേന്ദ്ര ബഡ്‌ജറ്റ് പടിവാതിലിൽ എത്തിനിൽക്കുമ്പോൾ പൊതുജനവും ബിസിനസ് ലോകവും ഒരുപോലെ പ്രതീക്ഷിക്കുന്നത് ആനുകൂല്യങ്ങളുടെ പെരുമഴയാണ്. നികുതിഭാരം കുറയ്ക്കണമെന്ന ആവശ്യമാണ് പ്രധാനമായുമുള്ളത്.

കൊവിഡ് കാലത്ത് കോർപ്പറേറ്റ് നികുതി ധനമന്ത്രി നിർമ്മല സീതാരാമൻ 25 ശതമാനമായി കുറച്ചിരുന്നു. പുതിയ മാനുഫാക്‌ചറിംഗ് കമ്പനികൾക്ക് നികുതി 15 ശതമാനമേയുള്ളൂ. 2022-23 സാമ്പത്തിക വർഷത്തേക്കായി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിൽ സാധാരണക്കാരും നികുതിയിളവ് പ്രതീക്ഷിക്കുന്നു.

വ്യക്തികളുടെ പ്രതീക്ഷ

ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ പിന്തുണ ബഡ്ജറ്റിലൂടെ ലഭ്യമാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. അതിനായി സ്വീകരിക്കേണ്ടതായി ചൂണ്ടിക്കാട്ടുന്ന മുഖ്യനടപടികൾ ഇവയാണ്:

1. ആദായ നികുതിയിളവിനുള്ള സ്‌റ്റാൻഡേർഡ് ഡിഡക്‌ഷൻ നിലവിലെ 50,000 രൂപയിൽ നിന്ന് ഒരുലക്ഷം രൂപയായി ഉയർത്തുക.

2. ഭവന വായ്‌പകൾക്ക് മൂന്നുവർഷത്തേക്ക് 3-4 ശതമാനം പലിശ സബ്സിഡി.

3. ഇൻഷ്വറൻസ് പ്രീമിയത്തിന്മേലുള്ള 18 ശതമാനം ജി.എസ്.ടിയിൽ ഇളവ് നൽകുക.

4. വാർഷിക പെൻഷനുമേലുള്ള നികുതി ഒഴിവാക്കുക.

സാമ്പത്തിക ലോകം

1. പുതിയ കമ്പനികൾക്ക് കോർപ്പറേറ്റ് ആദായ നികുതിയിളവ് നേടാനുള്ള കാലാവധി 2023ൽ നിന്ന് 2025വരെ നീട്ടുക.

2. അസംസ്കൃതവസ്തുക്കൾക്ക് മേലുള്ള ഇറക്കുമതി തീരുവ കുറയ്ക്കുക.

3. ഹരിത സാങ്കേതികപദ്ധതികളിൽ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നികുതിയിളവ്.

4. ഇലക്‌ട്രിക് വാഹനങ്ങൾക്ക് ടാക്‌സ് ഹോളിഡേ (നികുതിയടവിന് ദീർഘകാല അവധി) പ്രഖ്യാപിക്കുക.

5. സ്‌റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾക്കുമേലുള്ള ദീർഘകാല മൂലധന നേട്ട (എൽ.ടി.സി.ജി) നികുതിക്ക് കൂടുതൽ ഇളവ്.

സ്വർണ ജി.എസ്.ടിയും

കുറയ്ക്കണം: വ്യാപാരികൾ

കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ ഏറ്റവുമധികം തിരിച്ചടി നേരിട്ട സ്വർണാഭരണ വ്യാപാരമേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും ഈ സാഹചര്യത്തിൽ കൂടുതൽ ഊർജം പകരാനായി സ്വർണാഭരണങ്ങളുടെ ജി.എസ്.ടി മൂന്നിൽ നിന്ന് 1.25 ശതമാനമായി കുറയ്ക്കണമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (ജി.ജെ.സി) ആവശ്യപ്പെട്ടു.

പാൻകാർഡില്ലാതെയുള്ള പർച്ചേസ് പരിധി നിലവിലെ രണ്ടുലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയാക്കണമെന്നും ആവശ്യമുണ്ട്. ഗ്രാമീണ മേഖലകളിൽ ഇപ്പോഴും ഒട്ടുമിക്ക കുടുംബങ്ങൾക്കും പാൻ കാർഡില്ലെന്ന് ജി.ജെ.സി ചൂണ്ടിക്കാട്ടുന്നു.

നികുതിയിളവിന്

സാഹചര്യം അനുകൂലം

കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ നികുതിവരുമാനം പ്രതീക്ഷച്ചതിനേക്കാൾ കൂടിയിട്ടുണ്ട്. നികുതിയിളവ് അനുവദിക്കാൻ ഇത് അനുകൂല സാഹചര്യമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

 കേന്ദ്രത്തിന്റെ അറ്റ പ്രത്യക്ഷ നികുതിവരുമാനം മുൻവർഷത്തേക്കാൾ 60 ശതമാനം വളർച്ചയിൽ.

 നടപ്പുവർഷത്തെ നികുതിവരുമാനം ബഡ്‌ജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ 2.50 ലക്ഷം കോടി രൂപയെങ്കിലും കൂടിയേക്കും.

 ഏപ്രിൽ-ഡിസംബറിലെ മൊത്തം പ്രത്യക്ഷ നികുതി വരുമാനം : ₹10.80 ലക്ഷം കോടി.

 2020-21ലെ വ്യക്തിഗത ആദായനികുതി വരുമാനം : ₹4.59 ലക്ഷം കോടി; 2021-22ലെ ബഡ്‌ജറ്റ് പ്രതീക്ഷ 5.61 ലക്ഷം കോടി രൂപ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TAX, BUDGET2022
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.