കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വറ്റൽമുളക് വൻതോതിൽ വാങ്ങിക്കൂട്ടി ചൈന. മുളക് കയറ്റുമതിയിലെ ഈ വർദ്ധന, ഇന്ത്യയിൽ നിന്നുള്ള മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനക്കുതിപ്പിനും വളമാകുന്നു. കൊവിഡിൽ ഇനിയെന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ, ഭാവിയിലേക്കുള്ള കയറ്റുമതി ഉന്നമിട്ട് കയറ്റുമതിക്കാർ വൻതോതിൽ മുളക് സ്‌റ്റോക്ക് ചെയ്യുന്നുമുണ്ട്.
ആഭ്യന്തരമായി ഉത്‌പാദിപ്പിക്കുന്ന മുളകിനേക്കാൾ എരിവും നിലവാരവും കൂടുതലാണെന്നതാണ് ഇന്ത്യൻ മുളകിനെ ചൈനക്കാർ ഇഷ്‌ടപ്പെടാൻ കാരണം. ഇന്ത്യയുടെ മൊത്തം മുളക് കയറ്റുമതിയിൽ പാതിയും ഇപ്പോൾ ചൈനയിലേക്കാണ്. കൊവിഡ് പശ്ചാത്തലത്തിൽ, വിതരണശൃംഖലയിൽ പിന്നീട് തടസമുണ്ടായേക്കാമെന്ന വിലയിരുത്തൽ ഉള്ളതിനാൽ ചൈനയിലെ ഇറക്കുമതിക്കാരും മൊത്ത വ്യാപാരികളും റീട്ടെയിൽ കച്ചവടക്കാരും വൻതോതിൽ മുളക് വാങ്ങിക്കൂട്ടുന്നതാണ് കയറ്റുമതി കുതിക്കാൻ കാരണം.
₹8,430 കോടി
കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) 8,430 കോടി രൂപയുടെ 6.01 ലക്ഷം ടൺ മുളകാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്. ഇന്ത്യയിൽ നിന്നുള്ള മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി അളവിൽ 38 ശതമാനവും മൂല്യത്തിൽ 31 ശതമാനവും മുളകാണ്. ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനവും മുളകാണ്.
₹27,193 കോടി
കഴിഞ്ഞവർഷം ഇന്ത്യ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ നേടിയ മൊത്തം വരുമാനം.
ചൈനീസ് പ്രിയം
(ചൈനയിലേക്കുള്ള ഇന്ത്യൻ മുളക് കയറ്റുമതി)
2017-18വരെ : 10,000 ടണ്ണിന് താഴെ
2018-19 : 75,000 ടൺ
2019-20 : 1.4 ലക്ഷം ടൺ
നല്ല എരിവുള്ള തേജാ മുളകാണ് ചൈനക്കാർ വൻതോതിൽ വാങ്ങുന്നത്.
₹190/കിലോ
കിലോയ്ക്ക് 145-150 രൂപയായിരുന്ന തേജാ ഇനം മുളകിന് വില ചൈനീസ് പ്രിയത്തിന്റെ പിൻബലത്തിൽ 180-190 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് 60 ശതമാനം വിഹിതവുമായി ഇന്ത്യയിൽ മുളക് ഏറ്റവുമധികം ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |