SignIn
Kerala Kaumudi Online
Friday, 19 April 2024 3.03 PM IST

ബേക്കറി ഫേമസാക്കിയ തോമസ് ഐസക് വീണ്ടുമെത്തിയത് കച്ചവടം `കോപ്പിയടിക്കാൻ'

famous

അടിമാലി: സംസ്ഥാനത്തിന്റെ ഖജനാവ് കൈകാര്യം ചെയ്തിരുന്ന മുൻ മന്ത്രി തോമസ് ഐസക് ബേക്കറി കച്ചവടത്തിന്റെ വിജയസൂത്രം പഠിക്കാൻ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തുകാരുമായി എത്തിയത് ഇടുക്കി ബൈസൺവാലിയിൽ കുടുംബശ്രീ നടത്തുന്ന ഫേമസ് ബേക്കറിയിൽ. എട്ടു വർഷം മുമ്പ് ഇത് ഉദ്ഘാടനം ചെയ്ത തോമസ് ഐസക് പോലും പ്രതീക്ഷിച്ചിരുന്നില്ല ഒരു കോടിയിലേറെ രൂപവരുമാനമുള്ള സ്ഥാപനമായി ഇതു വളരുമെന്ന്. ഒരുകൂട്ടം സ്ത്രീകളുടെ ഈ വിജയഗാഥ നേരിട്ട് അറിയാനും അതുപോലൊരെണ്ണം തുടങ്ങാനുമാണ് കഴിഞ്ഞ ദിവസം ആലപ്പുഴക്കാരുമായി എത്തിയത്. ഫേമസ് ബേക്കറി ഫേമസായിതിനു പിന്നിൽ തോമസ് ഐസക്കിനും പങ്കുണ്ട്.

ബേക്കറിയുടെ രുചി മഹിമയെക്കുറിച്ച് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചിരുന്നു. അതോടെ ബേക്കറി തേടി ആൾക്കാർ എത്താൻ തുടങ്ങി. മറ്റു കടകളിൽ എത്തിച്ച് വില്പന നടത്താനും അദ്ദേഹത്തിന്റെ കുറിപ്പ് സഹായിച്ചു. സാധനം എടുക്കാൻ കടക്കാരെ നിർബന്ധിക്കേണ്ട ആവശ്യം വന്നില്ല. സാധനങ്ങളുടെ വില യഥാസമയം നൽകാനും കടക്കാർ തയ്യാറായി. അങ്ങനെയാണ് ഒരു കോടി കടന്ന് വരുമാനം കുതിച്ചത്.

തോമസ് ഐസക് വാഴ്ത്തിയ രുചി നഷ്ടപ്പെടാതെ നിലനിറുത്തുന്നതു തന്നെയാണ് യഥാർത്ഥ വിജയ രഹസ്യം. ബണ്ണ്, റസ്‌ക്, കുക്കികൾ, സമോസ, വറവുകൾ, പലഹാരം തുടങ്ങി രണ്ട് ഡസനിലേറെ വിഭവങ്ങളാണ് തയ്യാറാക്കി വിൽക്കുന്നത്. നേരിട്ട് വിൽക്കുന്നതിനു പുറമേ, രണ്ടു വാഹനങ്ങളിലായി കടകളിൽ വിതരണം ചെയ്യുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് നൽകാൻ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്നം.

2013ൽ തുടങ്ങുമ്പോൾ പത്തുപേരായിരുന്നു തൊഴിലാളികൾ. ഇപ്പോൾ 28 സ്ത്രീകളുണ്ട്. ഒരു ജീവനക്കാരിക്ക് 13000- 15000 രൂപ ശരാശരി മാസ ശമ്പളം. പ്രളയത്തിന് മുമ്പ് ഒന്നരക്കോടി രൂപയുടെ വരുമാനമുണ്ടായിരുന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷാജി മണ്ണൂരും മഹിളാ അസോസിയേഷൻ നേതാവ് ഷൈലജാ സുരേന്ദ്രനുമാണ് തുടക്കത്തിൽ ചുക്കാൻ പിടിച്ചത്. ഇപ്പോൾ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്.

സ്റ്റാറായത് ബ്രെഡ്

പാൽപ്പൊടി, നെയ്യ്, ഏലയ്ക്ക തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന ബ്രെഡിനാണ് വൻ ഡിമാൻഡ്. ഇതു കഴിക്കാൻ കറി വേണമെന്നില്ല. ഉത്പാദന ചെലവ് കൂടുതലാണ്. എങ്കിലും മറ്റു ബ്രെഡുകളുടെ വിലയ്ക്കാണ് വിൽക്കുന്നത്. കൂടാതെ, പലതരം ബണ്ണുകൾ, പഫുകൾ, മിക്‌സ്ചറുകൾ, വറവുകൾ, നാടൻ പലഹാരങ്ങൾ എന്നിവയും വിൽക്കുന്നുണ്ട്. അവയ്ക്കും നല്ല ഡിമാന്റാണ്. കേക്ക് പലതരമുണ്ട്.

"ബൈസൺവാലിയിൽ ചെന്നാൽ ഫേമസ് ബേക്കറിയിൽ പോകാൻ മറക്കല്ലേ... "എന്ന തോമസ് ഐസക്കിന്റെ എഫ്.ബി പോസ്റ്റ് നാലായിരത്തിലേറെ പേർ ലൈക്ക് ചെയ്യുകയും മൂന്നൂറിലേറെപ്പേർ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

'ഫേമസ് ബ്രെഡിന് നല്ല ഡിമാൻഡുണ്ട്. എല്ലായിടത്തും സാധനങ്ങൾ എത്തിക്കാൻ കഴിയുന്നില്ല. വാടക വണ്ടി അടക്കം രണ്ടു വാഹനങ്ങളുണ്ട്.ഒന്നു കൂടി വാങ്ങി കൂടുതൽ സ്ഥലങ്ങളിൽ സാധനം എത്തിക്കാനാണ് ശ്രമം."

- ബൈജു കൃഷ്ണൻകുട്ടി

(പഞ്ചായത്ത് പ്രസിഡന്റ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAMOUS BAKERY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.