കൊച്ചി: കൊവിഡ് ചികിത്സയിൽ ആയുർവേദത്തിന് പ്രിയമേറുകയാണ്. കൊവിഡ്, കൊവിഡേതര ചികിത്സയ്ക്കായി ആയുർവേദത്തെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നതോടെ ആയുർവേദ വകുപ്പ് വിവിധ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. ഭേഷജം, അമൃതം, സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജ്ജനി എന്നീ പദ്ധതികൾ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തുന്നു.
ഭേഷകം പദ്ധതി
കൊവിഡ് പോസിറ്റീവ് കാറ്റഗറി എ വിഭാഗത്തിൽ ഉൾപ്പെട്ട രോഗികൾക്കായാണ് ഭേഷകം പദ്ധതി നടപ്പിലാക്കി വരുന്നത്. എണ്ണായിരത്തോളം രോഗികൾക്ക് പദ്ധതിയിലൂടെ ജില്ലയിൽ ചികിത്സ നൽകി. കാറ്റഗറി ബി, സി എന്നിവകളിലേയക്ക് കൊവിഡ് രോഗികൾ പോകാതെയും കൊവിഡാനന്തര ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിക്കാനും ലക്ഷ്യമിടുന്നു. പോസിറ്റീവായ രോഗികളെ കണ്ടെത്തി മരുന്ന് നൽകുന്നു. ആയുർവേദ ഡോക്ടർ നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങൾ വിലയിരുത്തി മാർഗ നിർദ്ദേശങ്ങൾ നൽകുന്നു.
കൊവിഡേതര ചികിത്സ
കൊവിഡ് മുക്തി നേടിയവർക്കുള്ള കൊവിഡേതര ചികിത്സയാണ് പുനർജ്ജനി. അമൃതം പദ്ധതിയിൽ പ്രതിരോധ ശേഷി വർദ്ധിക്കാനുള്ള മരുന്നുകളാണ് നൽകുന്നത്. 60 വയസിന് മുകളിലുള്ളവർക്ക് രോഗ പ്രതിരോധ ശേഷി കാര്യക്ഷമാക്കാനുള്ള മരുന്നുകൾ സുഖായുഷ്യം പദ്ധതിയിൽ നൽകുന്നു. അറുപത് വയസിന് താഴെയുള്ളവർക്കുള്ള രോഗ പ്രതിരോധ ആരോഗ്യ നിർദേശങ്ങൾ നൽകുന്ന പദ്ധതിയാണ് സ്വാസ്ഥ്യം.
ആയുർക്ലിനിക്കുകൾ സജ്ജം
ആയുർ രക്ഷാ ക്ലിനിക്കുകളിലൂടെയാണ് പദ്ധതികൾ നടപ്പിലാക്കി വരുന്നത്. വീടുകളും സി.എഫ്.എൽ.ടി.സികളിലുമായി ആയുർവേദ ചികിത്സ ലഭിച്ചവർ സംസ്ഥാനത്ത് ഒരു ലക്ഷത്തി എൺപതിനായിരം കഴിഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധികളിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള സർക്കാർ ആയുർവേദ ഡിസ്‌പെൻസറികളിലും ആശുപത്രികളിലുമായി മരുന്നുൾപ്പെടെയുള്ള സേവനം ലഭ്യമാണ്. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലും ക്ലിനിക്കുണ്ട്.
സ്വകാര്യമേഖലയിൽ ആയുർ ഷീൽഡ്
സ്വകാര്യ മേഖലയിൽ വിവിധ ആയുർവേദസംഘടനകളുടെ കൂട്ടായ്മയിൽ പൊതുജനങ്ങൾക്ക് രോഗപ്രതിരോധം കാര്യക്ഷമമാക്കുന്നതിനായാണ് ആയുർഷീൽഡ്. ആയുഷ് ഡിപ്പാർട്ട്‌മെന്റ്, നാഷണൽ ആയുഷ് മിഷൻ , ആയുർവേദ കോളേജുകൾ, ആയുർവേദ മേഖലയിലെ വിവിധ സംഘടനകൾ എന്നിവയുമായി സഹകരിച്ചുകൊണ്ടുള്ള 24 മണിക്കൂറും പ്രവർത്തനസജ്ജമായ ആയുർ ഹെൽപ് കോൾ സെന്റർ വഴി സംശയങ്ങൾക്കും സേവനങ്ങൾക്കും മറുപടി നൽകുന്നു. ആയുർ ഹെൽപ് നമ്പർ: 7034940000.
സേവനങ്ങൾ പ്രയോജനപ്പെടുത്തണം:
ആയുർ രക്ഷാ ക്ലിനിക്കുകളിലൂടെയുള്ള സേവനങ്ങൾ ജനങ്ങൾ പ്രയോജനപ്പെടുത്തണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ ഫോണിലൂടെയോ ബന്ധുക്കൾ, ആശാ വർക്കർമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ മുഖേനയോ ബന്ധപ്പെട്ട് ഡോക്ടറുടെ നിർദ്ദേശാനുസരണം മരുന്നുകൾ ഉപയോഗിക്കുക.
ഡോ. സോണിയ ഇ.എ,
ഡി.എം.ഒ,
ആയൂർവേദം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |