അമൃത്സർ: അജ്ഞാത സന്ദേശവുമായി അതിർത്തി കടന്നെത്തിയ പ്രാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിക്ക് സമീപമാണ് സംഭവം. ബോർഡർ ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളിന് സമീപം പറക്കുന്നതിനിടെയാണ് പ്രാവിനെ പിടികൂടിയത്. പ്രാവിന്റെ കാലിൽ ബന്ധിച്ച കടലാസ് കഷ്ണം കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ 17ന് വൈകിട്ട് പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് 500 മീറ്റർ അകലെയുള്ള ബോർഡർ പോസ്റ്റിൽ ഗാർഡ് ഡ്യൂട്ടിയിലായിരിക്കെ കോൺസ്റ്റബിൾ നീരജ് കുമാറാണ് പ്രാവിനെ കണ്ടെത്തിയത്. പ്രാവിനെ പിടികൂടിയ കോൺസ്റ്റബിൾ ഉടൻ തന്നെ പോസ്റ്റ് കമാൻഡർ ഓംപാൽ സിംഗിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രാവിന്റെ കാലിൽ പശ കൊണ്ട് ഒട്ടിച്ച നിലയിൽ വെള്ള പേപ്പർ കണ്ടെത്തുകയായിരുന്നു. പേപ്പറിൽ ഒരു നമ്പർ എഴുതിയിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അമൃത്സറിലെ കഹൻഗാർ പൊലീസ് സ്റ്റേഷനിൽ പ്രാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തലയിൽ കറുത്ത നിറമുള്ള വെളുത്ത പ്രാവെന്നാണ് എഫ്.ഐ.ആറിൽ വിവരിച്ചിരിക്കുന്നത്. കണ്ടെടുത്ത വസ്തുക്കളിൽ വെള്ളക്കടലാസും ഉൾപ്പെടുത്തിയിട്ടുണ്ട്. സമാനമായ സംഭവത്തിൽ ചാരവൃത്തിക്കായി പാകിസ്ഥാനിൽ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന മറ്റൊരു പ്രാവിനെ 2020 മെയിൽ ജമ്മു കാശ്‌മീരിലെ കത്‌വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പിടികൂടിയിരുന്നു. കോഡ് ഭാഷയിലുള്ള സന്ദേശങ്ങൾ കൈമാറാൻ പ്രാവുകളെ ഉപയോഗിക്കുന്നത് അതിർത്തിയിൽ പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |