ഏതു പണിയും സൗജന്യം, സേവനത്തിന്റെ 'വൈറ്റ് ആർമി' കാസർകോട്ട്
കാസർകോട്: കല്ലും മണ്ണും ചുമന്നും കിണർ വൃത്തിയാക്കിയും വീട് നിർമ്മിച്ചും സേവന പാതയിൽ യുവാക്കളുടെ കൂട്ടായ്‌മ ഇതിനകം പൂർത്തിയാക്കിയത് 501 സംരംഭങ്ങൾ. 501-ാം ദിവസം കോട്ടക്കടവിൽ വീടിന് ചുമര് കെട്ടിയും അമ്പലത്തറയിൽ 600 കല്ലുകൾ ദൂരേക്ക് ചുമന്നുമാണ് ആഘോഷിച്ചത്. എല്ലാ പണിയും സൗജന്യം. യുവത്വത്തെ ജനസേവനത്തിലേക്ക് തിരിച്ചുവിട്ട കാസർകോട് അരയി ഗ്രാമത്തിലെ 'വൈറ്റ് ആർമി' ചരിത്രം സൃഷ്ടിക്കുകയാണ്.
ആറ് നിർമ്മാണ തൊഴിലാളികൾ ചേർന്ന് കൂട്ടത്തിൽ ഒരാളുടെ വീട് നിർമ്മിച്ച് 2012 ൽ തുടങ്ങിയതാണ് കൂട്ടായ്മ. പണമില്ലാതെ പണി മുടങ്ങിയ മൂന്ന് നിർദ്ധനരുടെ വീടുകൾ നിർമ്മിച്ചതോടെ കൂട്ടായ്‌മ ജനശ്രദ്ധയിലേക്ക് വന്നു. കേട്ടറിഞ്ഞവർ സഹായം തേടിയതോടെ സേവനത്തിന്റെ വ്യാപ്തി വർദ്ധിച്ചു. സംഘവും വലുതായി. 16 നും 57 നും ഇടയിൽ പ്രായമുള്ള 30 പേരുണ്ട് 'വൈറ്റ് ആർമി'യിൽ. സർക്കാർ ജീവനക്കാർ, സെയിൽസ് മാൻ, നിർമ്മാണ തൊഴിലാളികൾ, ഓട്ടോഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങി വിദഗ്ദ്ധരുടെ സംഘമാണിത്. വിദ്യാർത്ഥികളും സഹായത്തിനെത്തും.
200 വീടുകൾ
2012 മുതൽ വൈറ്റ് ആർമി നിർമ്മിച്ചത് 200 വീടുകൾ. ഇതിൽ 45 വീടുകൾ പൂർണമായും ചെയ്തു. ഏറ്റെടുത്ത പണികളുടെ കൂലി കണക്കാക്കിയാൽ 501 ദിവസത്തേക്ക് 40 ലക്ഷത്തോളം രൂപ വരും. 600 ചതുരശ്ര അടി വീടിന്റെ പണിക്കൂലി മാത്രം 1.5 ലക്ഷം രൂപ വരും. രാവിലെ ആറിന് ജോലിക്കെത്തും. ഉച്ചയോടെ പൂർത്തിയാക്കി മടങ്ങും. ഒരു പണിക്ക് വരാത്തവർ അടുത്ത പണിക്ക് ചേരും. മികച്ച കെട്ടുകാരനായ കൂലോത്ത് നാരായണനാണ് മേസ്‌തിരി. സെയിൽസ്‌മാൻ പി പി. സുരാസു നയിക്കും. നേതാക്കളോ ഭാരവാഹികളോ ഇല്ല. ഒന്നാം പ്രളയത്തിൽ പിക്കപ്പ് നിറയെ പണിയായുധങ്ങളുമായി 35 ഓളം പേർ തൃശൂർ ചാലക്കുടിയിൽ പോയി ഒരാഴ്ച താമസിച്ചു സേവനം ചെയ്തു. കാസർകോട് ജില്ലയിൽ പാണത്തൂർ മുതൽ ചെറുവത്തൂർ വരെ കൂട്ടായ്മയുടെ മഹിമയെത്തിയിട്ടുണ്ട്.
''നാടിനുവേണ്ടിയുള്ള യുവാക്കളുടെ സമർപ്പണമാണ് കൂട്ടായ്മ. ഭാരവാഹികളോ നേതാക്കളോ ഇല്ല. കഷ്ടപ്പെടുന്നവരെ സഹായിക്കാൻ സ്വയം അറിഞ്ഞ് ഇറങ്ങുകയാണ്.
പി. പി സുരാസു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |