കണ്ണൂർ:അസാമിൽ നിന്ന് കണ്ണൂരിലേക്ക് പറിച്ചു നടുമ്പോൾ ദീപ്‌സിക ദേബിന് പ്രായം ആറു മാസം. അച്ഛൻ നാടോടിയായി ജോലി തേടി ഇവിടെ എത്തുമ്പോൾ ഇളയമകളായ ദീപ്‌സികയെയും കൂട്ടുകയായിരുന്നു. കണ്ണൂരിൽ ഇരുപതോളം വാടകവീടുകളിൽ കഴിഞ്ഞ ദീപ്സിക ഇപ്പോൾ കണ്ണൂരുകാരിയെപ്പോലെയാണ്. മാതൃഭാഷയായ അസാമീസിനെക്കാളും ഇഷ്ടം മലയാളമാണ്. ഡൽഹി സർവ്വകലാശാലയിൽ ഡിഗ്രി സംസ്കൃതം വിദ്യാർത്ഥിനിയാണ് ഇപ്പോൾ. ആർമി ഓഫീസറാകണം. അതാണ് ലക്ഷ്യം.
അസാം സ്വദേശിയായ ദീപു ദേബിനും ഷീലാ ദേബിനും മക്കൾ നാല്. കണ്ണൂരിൽ ആശാരിപ്പണിയെടുത്താണ് ദീപു മക്കളെ പോറ്റിയത്. മൂത്ത മകൻ ദീപ് ജ്യോതി ഡൽഹി ജെ.എൻ.യുവിൽ എം.എഫിൽ ചെയ്യുന്നു. രണ്ടാമത്തെയാൾ ദീപൻ ദേബ് പാലക്കാട് ഗവ. എൻജിനീയറിംഗ് കോളേജിൽ ബി.ടെക് വിദ്യാർത്ഥി. മൂന്നാമത്തെ മകൻ അഖിൽ ദേബ് ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരൻ.
അച്ഛന്റെ അമിത മദ്യപാനം ദാരിദ്ര്യത്തിന് വഴിതുറന്നു. അമ്മയ്ക്ക് നേരിയ മാനസിക വിഭ്രാന്തിയും. സഹോദരങ്ങൾ സ്പോൺസർമാരുടെ സഹായത്തോടെ നാട് വിട്ടതോടെ മാതാപിതാക്കൾക്കൊപ്പം ദീപ്‌സിക മാത്രമായി. പുസ്തകമെടുക്കുമ്പോൾ അച്ഛന്റെ ആക്രോശം. എന്നിട്ടും പഠനം ഉപേക്ഷിച്ചില്ല. അച്ഛൻ ഉറങ്ങിയാൽ പുലർച്ചെ രണ്ടു മണിയോടെ പഠനം തുടങ്ങും. മാതാപിതാക്കൾ അസാമിലേക്ക് മാറിയിട്ടും കണ്ണൂരിനെ ദീപ്‌സിക വിട്ടില്ല. കണ്ണൂർ ഒപ്പം നിന്നു. സഹായങ്ങളുമായി സന്നദ്ധസംഘടനകളും വ്യക്തികളും വന്നു.
18കാരിയായ ദീപ്സികയുടെ സംരക്ഷണവും പഠനവും കാരിത്താസ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കണ്ണൂർ കയ്റോസ് ഏറ്റെടുത്തു. കണ്ണൂർ സാന്ത്വന ഭവനിലും ഏച്ചൂർ ഹോളിമൗണ്ടിലും താമസിച്ച് പഠനം. പ്രവേശനപ്പരീക്ഷയെഴുതി ഡൽഹി സർവകലാശാലയിൽ ബി.എ സംസ്കൃത കോഴ്സിൽ പ്രവേശനം നേടി. ലോക്ക്ഡൗൺ കാലത്ത് മറുനാടൻ തൊഴിലാളികൾക്കും കുട്ടികൾക്കും ദീപ്സിക പൊതുവിജ്ഞാനവും മറ്റും പകർന്നു. ഹിന്ദി, ഇംഗ്ളീഷ്, സംസ്കൃതം, അസാമീസ്, മലയാളം ഭാഷകളെല്ലാം വഴങ്ങും.
ഡിഗ്രി പഠനത്തിനൊപ്പം ഡൽഹിയിൽ ആർമി ഓഫീസറാകാനുള്ള പരിശീലനവും ചെയ്യുന്നുണ്ട്. കണ്ണൂരിലെ ചില സ്പോൺസർമാരാണ് സഹായിക്കുന്നത്.
സൈനിക ഓഫീസറാകണമെന്നതാണ് ആഗ്രഹം. ഇപ്പോൾ അതിനായുള്ള പരിശീലനം നടത്തുകയാണ്. ഹോസ്റ്റൽ ഫീസും പഠനചെലവും എല്ലാം കൂടി ഒരു വർഷം ഒരുലക്ഷത്തോളം രൂപ ചെലവുണ്ട്.
ദീപ്സിക ദേബ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |