തൊടുപുഴ: കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലെ 158-ാം നമ്പർ ബൂത്തിൽ സാധാരണക്കാരനെപ്പോലെ വോട്ട് ചെയ്തായിരുന്നു ബോബി മടങ്ങിയത്. എന്നാൽ ഇന്നലെ ഇതേ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ സ്വീകരിക്കാൻ പൂച്ചെണ്ടും മധുരവുമായി ഉദ്യോഗസ്ഥർ കാത്ത് നിന്നിരുന്നു. കാരണം അപ്പോഴേക്കും ബോബിയെന്ന പുരുഷൻ ജ്യോത്സനയായി മാറിയിരുന്നു. ജില്ലയിലെ ആകെയുള്ള രണ്ട് ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഒരാളായ കരിങ്കുന്നം സ്വദേശി ജ്യോത്സന രതീഷാണ് ഇന്നലെ സ്വീകരണമേറ്റുവാങ്ങി വോട്ട് ചെയ്ത് മടങ്ങിയത്. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന പിങ്ക് ബൂത്തിലായിരുന്നു ജ്യോത്സനയുടെ അസ്തിത്വം തിരിച്ചറിഞ്ഞതിന് ശേഷമുള്ള ആദ്യ വോട്ടെന്നതും പ്രത്യേകതയായിരുന്നു. ഇന്നലെ രാവിലെ 11.30ന് പങ്കാളിക്കൊപ്പം കാറിലാണ് ജ്യോത്സന ബൂത്തിലെത്തിയത്. ബൂത്ത് ലെവൽ ആഫീസർ ശോഭന മാത്യു പൂച്ചെണ്ട് നൽകി വരവേറ്റു. അഭിമാനത്തോടെ വോട്ടു ചെയ്ത് മടങ്ങിയെത്തിയപ്പോൾ പുറത്തു കാത്തു നിന്ന ഉദ്യോഗസ്ഥരുടെ വകയായി മധുരവും. ട്രാൻസ്‌ജെൻഡറായി വോട്ടു ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ജ്യോത്സന പറഞ്ഞു. സംസ്ഥാനത്ത് മത്സരിക്കുന്ന മൂന്നു മുന്നണികളും ട്രാൻസ്‌ജെൻഡറുകളെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയില്ല. അതിനെതിരെയാണ് കറുപ്പ് നിറമുള്ള സാരി ധരിച്ചെത്തിയതെന്ന് അവർ പറഞ്ഞു. സർക്കാർ സഹായത്തോടെ ലിംഗമാറ്റം നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷവും പങ്കുവച്ചു. ഈ തിരഞ്ഞെടുപ്പിൽ ട്രാൻസ്‌ജെൻഡറായി വോട്ടു ചെയ്യാൻ ചുരുങ്ങിയ സമയം കൊണ്ട് എല്ലാവിധ സഹായവും ചെയ്ത സ്‌പെഷ്യൽ വില്ലേജ് ആഫീസറും ബൂത്ത് ആഫീസറുമായ അജേഷിനോട് നന്ദി പറഞ്ഞു മടങ്ങുമ്പോൾ സെൽഫിയെടുക്കാനും ചിലരെത്തി. മുമ്പ് കൂക്കിവിളിച്ച സമൂഹം തങ്ങളെപ്പോലെയുള്ളവരെ അംഗീകരിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചായിരുന്നു ജ്യോത്സനയുടെ മടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |