രമേശൻ നായരെ ഒാർക്കുന്നില്ലേ? കേരളത്തിൽ ഒരു കൊടുങ്കാറ്റുണർത്തിവിട്ട ശതാഭിഷേകം എന്ന നാടകത്തിന്റെ രചയിതാവിനെ മറക്കാറായിട്ടില്ല. സമൂഹത്തിലെ ജീർണതയ്ക്കെതിരെ എയ്‌തുവിട്ട ആ അസ്ത്രം കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു. കാട്ടുവമ്മാവനും കിങ്ങിണിക്കുട്ടനും ജനത്തിന്റെ ഇഷ്ടകഥാപാത്രങ്ങളായിരുന്നു. ആകാശവാണിയുടെ ചരിത്രത്തിൽ അതിനുമുമ്പ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. മൂവായിരത്തോളം കത്തുകൾ ആകാശവാണിയിൽ ലഭിച്ചു. നാടകത്തിന്റെ പുനഃപ്രക്ഷേപണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകളായിരുന്നു അധികവും. ശതാഭിഷേകം പുസ്തകമാക്കിയപ്പോൾ അതിന്റെ ലക്ഷക്കണക്കിന് കോപ്പികൾ ചൂടപ്പംപോലെ വിറ്റുതീർന്നു. നാടകത്തിനെതിരായി റേഡിയോ നിലയത്തിനുമുന്നിൽ പ്രകടനവും സ്റ്റേഷൻ ഡയറക്ടറുടെ കോലം കത്തിക്കലും നടന്നു.
രമേശൻ നായർ അന്ന് പറഞ്ഞു: ''എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ഒരു ദൗത്യം ഇൗ നാടകത്തിലൂടെ നിർവഹിക്കപ്പെട്ടു. അത്രത്തോളം ആഹ്ളാദം എനിക്കുണ്ട്. പണ്ടത്തെ ഭരണാധികാരികളൊക്കെ വിമർശനം ഇഷ്ടപ്പെട്ടവരാണ്. മുഗൾചക്രവർത്തിയായ അക്ബർ പോലും തന്നെ രൂക്ഷമായി വിമർശിച്ചിരുന്ന ബീർ ബെല്ലിനെ എല്ലാ സൗകര്യങ്ങളും നൽകി കൂടെകൊണ്ടുനടന്നു. പണ്ടത്തെ കാലത്ത് ചാക്യാർക്കുണ്ടായിരുന്ന സ്വാതന്ത്ര്യം പോലും എനിക്കില്ലേ?''
നാടകകൃത്തിനെ പക്ഷേ, ആൻഡമാനിലേക്ക് സ്ഥലം മാറ്റി. അവിടെചെന്ന് ചാർജെടുക്കുന്നതിനുപകരം രമേശൻ നായർ വോളന്ററി റിട്ടയർമെന്റ് വാങ്ങി. പിന്നീട് മുഴുവൻ സമയവും സാഹിത്യ തപസ്യയ്ക്കുവേണ്ടി വിനിയോഗിച്ചു.
ശതാഭിഷേകത്തോടെയാണ് രമേശൻ നായർ ശ്രദ്ധേയനായതെങ്കിലും പെട്ടെന്നൊരു ദിവസം ഒരു റേഡിയോ നാടകവുമായി വന്ന ആളല്ല രമേശൻ നായർ. കാൽനൂറ്റാണ്ടിലധികം വരുന്ന ഒരു സാഹിത്യ സപര്യ അദ്ദേഹത്തിന് പിന്നിലുണ്ട്. കവിതയിലെ കോഹിനൂർ രത്‌നം വഹിക്കുന്ന കവി എന്ന് അക്കിത്തം കൊല്ലങ്ങൾക്കുമുമ്പ് അദ്ദേഹത്തെ വാഴ്ത്തുകയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |