ആലപ്പുഴ: കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്ന ഗൃഹനാഥൻ അർബുദത്തെത്തുടർന്ന് അവശനായതോടെ മത്സ്യത്തൊഴിലാളി കുടുംബം മരുന്നു വാങ്ങാൻ പോലും നിർവാഹമില്ലാതെ വലയുന്നു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നയ്ക്കൽ ഡൊമിനിക്ക് (46) പാൻക്രിയാസിൽ അർബുദബാധയെ തുടർന്ന് ഏഴ് മാസമായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്.
മത്സ്യത്തൊഴിലാളിയായ ഡൊമിനിക്ക് കിടപ്പിലായതോടെ കുടുംബം പട്ടിണിയിലായി. ഭാര്യ ബിജി മുമ്പ് വീടിനടുത്തുള്ള റിസോർട്ടിൽ ജോലിക്ക് പോകുമായിരുന്നെങ്കിലും ഭർത്താവ് ആശുപത്രിയിലായതോടെ അതും മുടങ്ങി. വിദ്യാർത്ഥികളായ മക്കൾ ഷിജിത്തും അനീറ്റയും വൃദ്ധയായ മാതാവ് മറിയാമ്മയുമാണ് വീട്ടിലുള്ളത്.
കടലിൽ വള്ളത്തിൽ പോയി മത്സ്യബന്ധനം നടത്തിയിരുന്ന ഡൊമിനിക്കിന് ഒരു വർഷത്തോളമായി ശരീരത്തിന്റെ ഒരു ഭാഗത്ത് വേദനയുണ്ടായിരുന്നു. മൂത്രത്തിൽ കല്ലെന്ന് കരുതിയാണ് ചികിത്സ നടത്തിയിരുന്നത്. ഒമ്പത് മാസം മുമ്പാണ് പാൻക്രിയാസിൽ അർബുദമാണെന്ന് തിരിച്ചറിഞ്ഞത്. അഞ്ച് തവണ കീമോതെറാപ്പി നടത്തി. ക്രിയാറ്റിൻ അളവ് കൂടുന്നതിനാൽ തത്കാലും കീമോയും സാധിക്കില്ല. കീമോയും റേഡിയേഷനും സൗജന്യമായാണ് ചെയ്യുന്നത്. എന്നാൽ വിലപിടിപ്പുള്ള മരുന്നുകൾ പുറത്ത് നിന്ന് വാങ്ങാൻ മാർഗമില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം. മകന്റെ സുഹൃത്തുക്കൾ ചെറിയ ധനസമാഹരണം നടത്തിയെങ്കിലും അതെല്ലാം ചെലവായി. ചികിത്സ തുടരാൻ സുമനസുകളുടെ കാരുണ്യം തേടുകയാണ്കുടുംബം. ഡൊമിനിക്കിന്റെ പേരിൽ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ ആലപ്പുഴ കയർഫെഡ് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസുകൾക്ക് 3416680787 എന്ന അക്കൗണ്ടിലേക്ക് (ഐ.എഫ്.എസ്.സി: സി.ബി.ഐ.എൻ 0284153) പണം അയയ്ക്കാം. ഫോൺ: 8590978865
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |