സബ്സിഡി ലഭിക്കാതെ ജനകീയ ഹോട്ടലുകൾ പൂട്ടുന്നു
ആലപ്പുഴ: ഉച്ചനേരത്ത് വയറെരിഞ്ഞ് ചെല്ലുമ്പോൾ 20 രൂപയ്ക്ക് ഊണ് നൽകി ആശ്വാസം പകർന്നിരുന്ന ജനകീയ ഹോട്ടലുകളുടെ അടുക്കളകൾ അടയുന്നു. കേന്ദ്ര സർക്കാരിന്റെ ധനസഹായം നിലച്ചതും സംസ്ഥാന സർക്കാർ വേണ്ടത്ര പരിഗണന നൽകാത്തതും കാരണം നാല് മാസത്തിനിടെ ജില്ലയിൽ, ഔദ്യോഗിക കണക്കനുസരിച്ച് 24 ഹോട്ടലുകളാണ് പൂട്ടിയത്. യഥാർത്ഥത്തിൽ ഇതിലേറെയെണ്ണം പൂട്ടിയിട്ടുണ്ട്. ആറുമാസമായി സബ്സിഡി കിട്ടാത്തതിനാൽ കഴിഞ്ഞദിവസം മാത്രം ജില്ലയിൽ ഏഴു ഹോട്ടലുകളാണ് പൂട്ടിയത്.
രണ്ടരക്കോടി രൂപയോളമാണ് ജില്ലയിലെ ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി കുടിശ്ശിക. 71 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി സന്നദ്ധസംഘടനകൾ, ധർമ്മ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ 87 ജനകീയ ഹോട്ടലുകളാണു തുടങ്ങിയത്. കുടിശ്ശിക വിതരണം വൈകിയാൽ ശേഷിക്കുന്നവയും പ്രതിസന്ധിയിലാകും. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും സ്ഥിതി ഇതു തന്നെ.
സംസ്ഥാന സർക്കാർ ഈവർഷം 60 കോടിയാണ് ജനകീയ ഹോട്ടലുകളുടെ സബ്‌സിഡിക്കായി മാറ്റിവച്ചത്. 30 കോടി ഇതുവരെ ലഭിച്ചു. ശേഷിക്കുന്ന തുക ഉടൻ ലഭിച്ചാൽ മാത്രമേ ഹോട്ടലുകൾക്കു നിലനിൽക്കാനാവൂ. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സബ്‌സിഡി വിതരണത്തിനായി 120 കോടിയെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. സർക്കാരിൽ നിന്നു പണം ലഭിക്കുന്നതനുസരിച്ച് കുടുംബശ്രീ ജില്ലാ മിഷനുകൾ തുക കൈമാറുകയാണു ചെയ്യുന്നത്. ഇടക്കാലത്ത് സബ്സിഡിത്തുകയ്ക്കായി ആലപ്പുഴ ജില്ലാ മിഷന് 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ടുമുതൽ ആറു മാസം വരെയുള്ള കുടിശ്ശികയാണ് നൽകിയത്.
# ആശ്വാസം അകലുന്നു
ജനകീയ ഹോട്ടലുകളിൽ 20 രൂപയ്ക്ക് ലഭിക്കുന്ന സാദാ ഊണ് വലിയൊരു ആശ്വാസമായിരുന്നു. ദിവസവും മുന്നൂറോളം ഊണുവരെ വിൽക്കുന്ന ഹോട്ടലുകളുണ്ട്. സ്‌പെഷ്യൽ ഉൾപ്പെടെ 50 രൂപയ്ക്ക് ഊണ് ലഭിച്ചിരുന്നു. മറ്റു ഹോട്ടലുകളിൽ 100 രൂപയോളമോ അതിലേറെയോ വേണ്ടിവരും ഊണിന്. 20 രൂപയുടെ ഊണിനു പത്തുരൂപയാണ് സർക്കാർ സബ്സിഡി നൽകുന്നത്. ഹോട്ടലിലെത്തി കഴിക്കുന്നവർക്കാണ് 20 രൂപ. പാഴ്‌സലിന് 25 രൂപയും. അരിക്കും പലവ്യഞ്ജനത്തിനും പച്ചക്കറിക്കും പാചകവാതകത്തിനുമെല്ലാം വില കൂടിയിട്ടും ഊണ് വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
# ചെലവു വരുന്ന വഴി
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശപ്രകാരം ഹെൽത്ത് കാർഡ്, ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള എട്ടോളം ഇനങ്ങൾക്ക് 3000 മുതൽ 4000 രൂപ വരെ ഓരോ ജനകീയ ഹോട്ടലിനും ചെലവു വന്നു. മുമ്പ് 600 രൂപ മാത്രം ചെലവായിരുന്ന സ്ഥാനത്താണിത്. പഞ്ചായത്തു തലത്തിൽ മോണിറ്ററിംഗ് സമിതി ചേർന്നാണ് ഹോട്ടലുകൾ സബ്‌സിഡിക്കായി അപേക്ഷ നൽകുന്നത്. സബ്‌സിഡി കിട്ടാതായതോടെ കൈയിൽ നിന്നു പണം മുടക്കേണ്ടിവന്നു.
ജനകീയ ഹോട്ടൽ
ആകെ: 87
പഞ്ചായത്തുകളിൽ: 76
നഗരസഭകളിൽ: 11
താഴ് വീണത്: 24
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |