ആലപ്പുഴ: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ഐ.എം.എ ആഹ്വാനം ചെയ്‌ത പണിമുടക്ക് ആരോഗ്യ മേഖലയെ സ്തംഭിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും, സഹകരണ ആശുപത്രിയിലും, മറ്റ് സ്വകാര്യ ആശുപത്രികളിലും അടിയന്തര വിഭാഗങ്ങൾ മാത്രം പ്രവർത്തിച്ചു.
മെഡിക്കൽ വിദ്യാത്ഥികളും സമരത്തിൽ അണിനിരന്നു. ഡോക്ടർമാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്നും കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. മുതിർന്ന ഐ എം എ നേതാക്കളായ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ, ഡോ.സൂസൻ സാമുവൽ എന്നിവർ ചേർന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു. ധർണ ജില്ലാ ചെയർമാൻ ഡോ.എ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്‌തു. ഡോ. കൃഷ്‌ണകുമാർ അദ്ധ്യക്ഷത വഹിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ബിരുദാനന്തര വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ സമരത്തിൽ പങ്കെടുത്തു. സമരത്തെ തുടർന്നു ഒ.പി വിഭാഗങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചു. കേരള ഗവ. മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) നേരത്തേ അറിയിച്ചതു പോലെ അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു സേവനങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ നടന്ന ധർണ കേരള ഗവ.മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ കേന്ദ്ര നിർവാഹക സമിതി അംഗം ഡോ. പി.എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |