SignIn
Kerala Kaumudi Online
Sunday, 01 September 2024 5.12 AM IST

താങ്ങുവിലയും സംഭരണവും പാളി കേരകർഷകർക്ക് തിരിച്ചടി

Increase Font Size Decrease Font Size Print Page

ആലപ്പുഴ: താങ്ങുവില പ്രഖ്യാപനവും പച്ചത്തേങ്ങ സംഭരണവും പാതിവഴിയിൽ മുടങ്ങിയതോടെ നാളികേരകർഷകർ കടുത്ത പ്രതിസന്ധിൽ. കൃഷിഭവൻ വഴി നാളികേരവും സഹകരണ സംഘങ്ങൾ മുഖേന കൊപ്രയുമാണ് സംഭരിച്ചിരുന്നത്. തൊണ്ട് കുടുംബശ്രീ യൂണിറ്റുകളിലൂടെ ശേഖരിച്ച് കയർസംഘങ്ങളുടെ ഡീഫൈബറിംഗ് യൂണിറ്റിന് കൈമാറിയിരുന്നു. നാളികേരവും കൊപ്രയും ഉത്പന്നങ്ങളാക്കി കേരഫെഡാണ് വിപണിയിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ,​ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച നാളികേര സംഭരണം മുടങ്ങിയിട്ട് അഞ്ചുവർഷത്തോളമാകുന്നു. ഇതോടെ കുറഞ്ഞ വിലയ്ക്ക് മൊത്തവ്യാപാരികൾക്ക് തേങ്ങ വിൽക്കേണ്ട ഗതികേടിലാണ് കർഷകർ. കൃഷിച്ചെലവിന് ആനുപാതികമായി വിലകിട്ടാതായതോടെ കേരകൃഷിയും നഷ്ടത്തിലായി.

പറയാനുണ്ട്,​ നഷ്ടക്കണക്ക്

ഒരുകിലോ പച്ചത്തേങ്ങ മൊത്തവ്യാപാരികൾ സംഭരിക്കുന്നത് 30 രൂപ നിരക്കിലാണ്. തൊണ്ട് നീക്കിയതാണെങ്കിൽ 40രൂപയ്ക്കും. വേനൽക്കാലത്ത് വെള്ളം വറ്റിപ്പോകുന്നതിനാൽ തൊണ്ട് നീക്കിയ രണ്ടുതേങ്ങയെങ്കിലും വേണ്ടിവരും ഒരു കിലോ തികയാൻ. വിലക്കുറവെന്നു കരുതി വിൽക്കാതിരിക്കാനും കഴിയില്ല. ചൂട് കനക്കുന്നതോടെ തൂക്കം വീണ്ടും കുറയാൻ സാദ്ധ്യതയുണ്ട്. അപ്പോൾ പിന്നെ നഷ്ടം സഹിക്കുകയേ കർഷകന് നിവൃത്തിയുള്ളു.

കർണാടക, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന ലോബികൾ വൻതോതിൽ തേങ്ങ ഇറക്കുന്നതും വിലക്കുറവിന് കാരണമായിട്ടുണ്ട്. നാടൻ വെളിച്ചെണ്ണ കിലോയ്ക്ക് 200

രൂപ കഴിഞ്ഞിട്ടും അതിന് ആനുപാതികമായ വില നാളികേരത്തിന് ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.

ഉത്പാദനം കുറഞ്ഞത് വെല്ലുവിളി

സംസ്ഥാനത്ത് നാടൻ നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞതും കർഷകർക്ക് തിരിച്ചടിയാണ്. കൃഷിച്ചെലവ് കൂടിയതല്ലാതെ ആനുപാതികമായ വിളവ് ലഭിക്കുന്നില്ല. കൃഷിഭവന് കീഴിലെ നാളികേര വികസന സമിതികളുടെ പ്രവർത്തനം നിലച്ചിട്ട് തന്നെ വർഷങ്ങളായി. കേരകൃഷി സഹായ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് പോലും വ്യക്തമായ ധാരണയില്ല.

സംസ്ഥാനത്തെ നാളികേര ഉത്പാദനം, വിസ്തൃതി തുടങ്ങിയവയുടെ സ്ഥിതിവിവരക്കണക്ക് അടുത്തകാലത്തെങ്ങും എടുത്തിട്ടുമില്ല. കേരളത്തിലെ ഈ പ്രതിസന്ധിയിൽ നേട്ടംകൊയ്യുന്നത്

തമിഴ്നാടാണ്. അവിടെ നിന്ന് വൻ തോതിലാണ് തേങ്ങയും വെളിച്ചെണ്ണയും കേരളത്തിലേക്ക് ഒഴുകുന്നത്.

സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കണം

# നല്ലയിനം തെങ്ങിൻ തൈകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണം
# കർഷകരിൽ നിന്ന് വിത്തുതേങ്ങ സംഭരണം
# കേടായ തെങ്ങ് വെട്ടിമാറ്റാൻ 2000 രൂപയും തെങ്ങിൻ തൈയും നൽകുന്ന പദ്ധതി പുന:സ്ഥാപിക്കണം
# യന്ത്രങ്ങൾ വാങ്ങാൻ വായ്പ നൽകണം

സംസ്ഥാനത്ത് തെങ്ങുകൃഷിയെ പ്രോത്സാഹിപ്പിക്കാൻ സമഗ്രമായ കേരനയം നടപ്പാക്കണം. അത്യുത്പാദന ശേഷിയുള്ള തെങ്ങിൻതൈകൾ കുറഞ്ഞ നിരക്കിൽ കർഷകർക്ക് നൽകണം

ബേബി പാറക്കാടൻ,

പ്രസിഡന്റ്,

സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ

....................................................................................................................................................

തേങ്ങയ്ക്ക് തൂക്കം കുറവായതിനാൽ 100തേങ്ങയിൽ നിന്ന് 13കിലോ കൊപ്രയും അതിൽ നിന്ന് 8കിലോ എണ്ണയുമാണ് ലഭിക്കുന്നത്. നാളികേര വിലയും ജോലിക്കൂലിയും നോക്കിയാൽ ഒരുനേട്ടമില്ല.

ബാബു, നാളികേര കർഷകൻ, തോട്ടപ്പള്ളി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.