ആലപ്പുഴ: വാടക കുടുശികയെ തുടർന്ന് പൂട്ട് വീണ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കാന്റീൻ വൈകാതെ തുറന്നേയ്ക്കും. ഇ- ടെണ്ടർ നടപടികൾ അന്തിമഘട്ടത്തിലാണ്. എന്നാൽ, കരാർ ഉറപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാണ്. അധികം വൈകാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടത്തിൽ ഇളവ് പ്രഖ്യാപിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കരാർ ഉറപ്പിച്ചാൽ ഒരുമാസത്തിനുള്ളിൽ കാന്റീൻ പ്രവർത്തനം ആരംഭിക്കും.
മാസം 5,10,000രൂപ വാടകയും 18ശതമാനം ജി.എസ്.ടിയും അടയ്ക്കണമെന്ന വ്യവസ്ഥയിലാണ്
രണ്ട് വർഷത്തേക്ക് കാന്റീൻ കരാർനൽകിയത്. ആറുമാസമായി വാടക നൽകാത്തതിനെ തുടർന്ന് 20ൽ അധികം തവണ നോട്ടീസ് നൽകിയെങ്കിലും കരാറുകാരൻ പ്രതികരിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ആഗസ്റ്റിൽ കാന്റീന് പൂട്ടുവീണത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമെല്ലാം ദുരിതത്തിലായി.
കോഫി ഹൗസ്
നേരത്തെപൂട്ടി !
2007ലാണ് ആശുപത്രി വളപ്പിൽ ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിടം പൊളിച്ചു നീക്കിയതോടെ കോഫി ഹൗസിന്റെ പ്രവർത്തനം നിലച്ചു. പകരം സ്ഥലം നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും കാര്യമായ ലാഭം കിട്ടാത്തതിനാൽ സൊസൈറ്റിക്ക് താല്പര്യമില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. തുടർന്നാണ് കാന്റീൻ തുറന്നത്.
നടപടികൾ അന്തിമഘട്ടത്തിലാണെങ്കിലും ഇ- ടെണ്ടർ കരാർ ഉറപ്പിക്കാൻ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമാണ് തടസം. കരാറായാൽ ഒരുമാസത്തിനുള്ളിൽ കാന്റീൻ ആരംഭിക്കാനാകും
-ഡോ. അബ്ദുൾ സലാം,
സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |