ആലപ്പുഴ: ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കുപുറമെ, ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിൽപന നടത്തുന്നവരെ സഹായിക്കുന്ന സമീപനവും ഉദ്യോഗസ്ഥർ സ്വീകരിച്ചതായാണ് കണ്ടെത്തിയത്. ആലപ്പുഴ ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ ഓഫീസ്, ചേർത്തല, ചെങ്ങന്നൂർ, ഹരിപ്പാട്, കുട്ടനാട് ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ ലാബുകളിൽ നിന്ന് സുരക്ഷിതമല്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തുന്ന ഫലങ്ങൾ 90 ദിവസം കഴിഞ്ഞാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് കൈമാറുന്നത്. ഇതുമൂലം കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കാൻ കഴിയാറില്ല. 12 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസനൻസിന് പകരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നല്കി ഉദ്യോഗസ്ഥർ ഫീസിനത്തിലും സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു ആലപ്പുഴയിലെ പരിശോധന. ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥി, ഇൻസ്പെക്ടർമാരായ രജീഷ് കുമാർ, പ്രശാന്ത് കുമാർ, ജിംസ്റ്റോൾ, മനു വി. നായർ, എസ്.ഐ. മാരായ ബസന്ത്, സത്യപ്രഭ, ജയലാൽ, സി.പി.ഒമാരായ ശ്യാംകുമാർ, രഞ്ജിത്, സമീഷ്, വിമൽ, റോമിയോ, സുദീപ്, ലിജു, സാബു, നീതു തുടങ്ങിയവർപരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |